''കുറച്ചു നാൾമുമ്പ് ഒരു ചെറുപ്പക്കാരൻ...ഇവിടെവിടെയോ വീണു മരിച്ചില്ലെ?...അതെവിടേന്ന് അറിയാമോ?""
''സാറിനു അവിടെയാണോ പോവേണ്ടത്?...നല്ല സ്പോട്ടാ...പക്ഷേ പണികിട്ടും...അവിടെ മണ്ണിനു നല്ല ഒറപ്പില്ല...ഒരെളക്കം തട്ടിയാ മതി...അല്ലേ... തന്നെ തലയ്ക്ക് വെളിവുള്ള ആരേലും അവിടെ പോയി ഫോട്ടോ എടുക്കാൻ നിൽക്കോ?""
അയാൾ അലസമായി താടി ചൊറിഞ്ഞു.
''ഫോട്ടോ എടുക്കാനോ?...ശരിക്കും...ഫോട്ടോ എടുക്കാൻ തന്നാണോ അയാള് അവിടെ പോയി നിന്നത്?""
''അല്ലാതെന്തിനാ?...അവിടെ നിന്നാ ഈ പ്രദേശം മുഴുക്കേം കാണാം...നല്ല വ്യൂവാ...സാറ് ഈ വഴി വാ...ഞാൻ കാട്ടിത്തരാം.""
അതും പറഞ്ഞ് പെട്ടെന്ന് അയാൾ ഇടത്തേക്ക് തിരിഞ്ഞ് ഒരു ചെറിയ വഴിയേ നടക്കാൻ തുടങ്ങി. അപ്പോഴുമയാൾ പുക ഊതി രസിച്ചു കൊണ്ടിരുന്നു. പുകയുടെ വെളുത്ത കഷണങ്ങൾ ഇലകളിൽ തങ്ങി നിന്ന ശേഷം പൊങ്ങി പടർന്നു പോവുന്നത് സിദ്ദു ശ്രദ്ധിച്ചു.
ഇതായിരിക്കുമോ അവരും വന്ന വഴി? സുധി അവസാനമായി നടന്നു പോയ വഴി. പോകുമ്പോൾ മടങ്ങിവരവ് ഉണ്ടാവില്ലെന്ന് അറിഞ്ഞിരിക്കില്ല. കൂട്ടത്തിൽ ഒരാൾ ഇനിയൊരിക്കലും കൂടെ ഉണ്ടാവില്ലെന്ന് എങ്ങനെ മുൻകൂട്ടി അറിയാനാണ്... കുറച്ച് നടന്നപ്പോൾ നിറയെ മരങ്ങൾ ഇടതൂർന്ന് വളർന്നു നിൽക്കുന്ന ഒരിടമെത്തി. അവിടന്നു നോക്കുമ്പോൾ ദൂരെ താഴെ വളഞ്ഞും പുളഞ്ഞും പോകുന്ന വഴി കാണാം. മരങ്ങളുടെ മുകൾ ഭാഗമാണ് കാണുന്നത്. വൃക്ഷങ്ങളാൽ മെത്ത വിരിച്ചിട്ടതു പോലെ.
''ദാ...ഇവിടെയാ..""
അയാൾ ചൂണ്ടി കാണിച്ചിടത്ത് ആരോ കയറ് കൊണ്ട് കെട്ടിയിരിക്കുന്നത് കണ്ടു. കണ്ടാൽ തന്നെ ഭയം തോന്നും. അടുത്തേക്ക് ചെല്ലുമ്പോൾ അതിനപ്പുറത്തെ ആഴത്തെക്കുറിച്ച് ഒരു ചിത്രം മനസിൽ തെളിഞ്ഞു. സിദ്ദു അങ്ങോട്ട് നടന്നു.
''സാറെ...അങ്ങോട്ടധികം പോണ്ട...പണിയാവും.""
അത് കേൾക്കാത്തത് പോലെ സിദ്ദു നടന്നു.
അവിടെ പാറ ചെന്നു നിൽക്കുന്നിടത്ത് മണ്ണിളകി കിടക്കുന്നത് കണ്ടു. കയറിനപ്പുറം ചെന്നാൽ താഴേക്ക് നോക്കാനാവും. സിദ്ദു ശ്രദ്ധാപൂർവ്വം അവിടം മുഴുക്കെയും നടന്നു കണ്ടു. ഫോണിൽ അവിടെമാകെ ഫോട്ടോ എടുത്തു. അതും പോരാന്നു തോന്നിയിട്ടാവണം, അവൻ അവിടം മുഴുക്കെയും വീഡിയോയിലും റെക്കോർഡ് ചെയ്തു. കുറച്ചപ്പുറത്ത് ചെന്നു ഒരു മരത്തിന്റെ കൊമ്പിൽ പിടിച്ചുകൊണ്ട് താഴേക്ക് നോക്കി. കൂറ്റൻ പാറക്കല്ലുകൾ...താഴെയായി ഒരു നാട പോലെ വെള്ളമൊഴുകുന്നത് കാണാം. വന്യമായൊരു സൗന്ദര്യം. അവിടെ എത്ര നേരം വേണമെങ്കിലും നിന്ന് ആ കാഴ്ച ആസ്വദിക്കാമെന്നു തോന്നി. ഒരേ സമയം കണ്ണിനു ആനന്ദവും ആത്മാവിനു ഭീതിയും സമ്മാനിക്കുന്ന അനുഭവം!
''സാറെ...വേണ്ട സാറെ...കാണുന്ന സുഖം വീഴുമ്പോ കിട്ടൂല്ല...!""
അതും പറഞ്ഞ് ചിരിക്കുന്ന ശബ്ദം സിദ്ദു കേട്ടു.
''ബോധമുള്ള ആരേലും അവിടെ ആ തുമ്പത്ത് പോയി നിക്കുവോ?""
അത് അയാൾ പിറുപിറുത്തതാണോ, തന്നോട് പറഞ്ഞതാണോ? ഉള്ളിലൊരു ചെറുസ്ഫോടനം ഉണ്ടായതു പോലെ തോന്നി.
സുധിയും സുഹൃത്തുക്കളും കുറച്ചകലെ ആയിട്ടല്ലേ വട്ടം കൂടി ഇരുന്നതായി പറഞ്ഞത്? അതെവിടെയാണ്? നിറയെ ചെടികളും വലിയ മരങ്ങളുമാണ് ചുറ്റിലും. ഇവിടെ എവിടെയെങ്കിലും ഒരാൾ ഒളിച്ചിരുന്നാൽ അറിയാനാവില്ല. മാത്രമല്ല, വഴി ഓർത്തു വച്ചു നടന്നില്ലെങ്കിൽ തെറ്റി പോകാനുള്ള സാദ്ധ്യത അധികം.
സുധിയുടെ ഫോൺ കിട്ടിയിരുന്നെങ്കിൽ...അവൻ അവസാനമായി എടുത്ത ചിത്രമേതാവും? അതറിഞ്ഞിരുന്നെങ്കിൽ അല്പമെങ്കിലും എല്ലാമൊന്നു വ്യക്തമാവുമായിരുന്നു. ശരിക്കും സുധി അവിടെ ചെന്നു നിന്നത് ഫോട്ടോ എടുക്കാൻ തന്നെ ആയിരുന്നോ എന്നെങ്കിലും അറിയാമായിരുന്നു...
''നമുക്ക് താഴേക്ക് പോയാലോ?...അയാള് വീണ സ്ഥലത്ത്?""
''സാറെ അതങ്ങനെ എളുപ്പം കേറി ചെല്ലാവുന്ന ഒരിടമല്ല...പാറക്കൂട്ടത്തിനിടയിലാ...""
''നിങ്ങളപ്പോൾ താഴെ പോയി...അയാളെ കണ്ടിരുന്നോ?""
''പൊലീസ് വരുന്നതിനു മുമ്പ് ഞാനും കുറച്ചു പേരും അവിടേക്ക് പോയിരുന്നു...ആ പിള്ളേര് നിലവിളിയും കരച്ചിലുമൊക്കെ ആയിട്ട് വന്നപ്പോ...അവരുടെ കൂടെ ഞാനും പോയതാ...""
''എന്നിട്ട്?""
''എന്നിട്ടെന്താ?...തലയൊക്കെ പൊട്ടി...ഹൊ! കണ്ടു നിൽക്കാൻ പറ്റില്ല സാറെ...""
അയാൾ തല കുടഞ്ഞു.
''ജീവനുണ്ടായിരുന്നില്ലേ?""
''പേരിന്...കണ്ടാ തന്നെ അറിയാമായിരുന്നു...അധികം നേരമൊന്നും ഒണ്ടാവില്ലെന്ന്...""
സിദ്ദു മുമ്പ് കേട്ടതൊക്കെയും ഓർത്തു. തലയോട്ടി തകർന്നിരുന്നു...ഒരു കണ്ണു വീങ്ങി പുറത്തേക്ക്...നട്ടെല്ലിനു പൊട്ടലുകൾ...
''താഴേക്ക് പോണോ?...കൊറേ നടക്കണം...വല്ല്യ പാടാ...""
കുറച്ചു നേരം സിദ്ദു അതേക്കുറിച്ച് ആലോചിച്ചു നിന്നു.
''വേണ്ട...വിട്ടേക്കാം.""
അവർ തിരിച്ചു നടക്കാനാരംഭിച്ചു. പച്ചിലകൾ വകഞ്ഞ് മാറ്റിയും, ഉണക്കയിലകൾ ചവിട്ടി ഞെരിച്ചും അവർ താഴേക്ക് നടന്നു. കൂടെ നടന്ന ആൾ പുകയ്ക്കാൻ മറ്റൊരു സിഗററ്റ് പോക്കറ്റിൽ നിന്നുമെടുത്തു.
തിരികെ വരുമ്പോൾ സിദ്ദൂന് പലവട്ടം സംശയം തോന്നി, തന്നെ ആരോ പിന്തുടരുകയാണെന്ന്. ഫോൺ എടുക്കാനെന്ന മട്ടിൽ ഇടയ്ക്കൊരിടത്ത് അവൻ സ്ട്രീറ്റ് ലൈറ്റിനു സമീപം ബൈക്ക് നിർത്തി. ബൈക്ക് സ്റ്റാന്റ് ഇട്ടു കുറച്ച് നേരം ഫോണെടുത്ത് സംസാരിക്കുന്നതായി ഭാവിക്കുകയും ചെയ്തു. എന്നാൽ എല്ലാം വെറും തോന്നലാണെന്ന് ബോധ്യമായി. വെറും തോന്നൽ മാത്രം. ഭയക്കേണ്ട ഒരാവശ്യവും ഇല്ല. എന്തിനു ഒരാൾ തന്നെ പിന്തുടരണം? താൻ എന്തൊക്കെയോ അന്വേഷിക്കുകയാണെന്ന് സംശയം തോന്നിയിട്ടോ, താൻ ശരിയായി അന്വേഷിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനോ? അല്ലെങ്കിൽ തന്റെ സുരക്ഷ ഉറപ്പുവരുത്താനായി ആരെങ്കിലും ഏൽപ്പിച്ച ഒരാളാവുമോ അത്?...അതുമല്ലെങ്കിൽ തന്നെ കബളിപ്പിക്കാൻ ഒരു ഊമക്കത്ത് അയച്ചിട്ട് തന്റെ പ്രവൃത്തികൾ രഹസ്യമായി നോക്കിക്കണ്ട് രസിക്കുന്ന ഒരാൾ? അതിനും മാത്രം മനോരോഗമുള്ള ഒരു വ്യക്തി ഉണ്ടാവുമോ? ക്രൂരമായ ലോകത്തിലെ ക്രൂരന്മാരായ കോമാളികൾ... സിദ്ദു അച്ഛനെ വിളിച്ചു പറഞ്ഞു, വരുമ്പോൾ കുറച്ച് താമസിക്കുമെന്നും രാത്രിഭക്ഷണം കഴിച്ചോളൂ എന്നും താൻ പുറത്ത് നിന്നും കഴിച്ചു കൊള്ളാമെന്നും തന്നെ കാത്തിരിക്കണ്ടെന്നും. അവൻ യാത്ര തുടർന്നു. ഇടയ്ക്ക് ഭക്ഷണം കഴിക്കാനും പിന്നീട് എപ്പോഴോ ഹെൽമറ്റ് ഊരിയെടുത്ത് തലയ്ക്ക് അല്പം തണുപ്പു പകരാൻ ഒരിടത്ത് വിശ്രമിക്കുകയും ചെയ്തു. രാത്രിയോടടുത്താണ് വീട്ടിലെത്തിയത്. പിറ്റേന്ന് അവധി. അതൊരാശ്വാസം. ചെന്നു കയറുമ്പോൾ, അച്ഛൻ അവനേയും കാത്ത് സ്വീകരണ മുറിയിൽ തന്നെ ഇരിക്കുകയായിരുന്നു. സിദ്ദു അച്ഛനെ അല്പനേരം നോക്കി നിന്നു. ചുവരിൽ തൂക്കിയിരിക്കുന്ന, അമ്മയുടേയും സുധിയുടേയും ഫോട്ടോകളിലേക്ക് അച്ഛൻ എത്ര തവണ നോക്കിയിട്ടുണ്ടാവും...അപ്പോൾ എന്തൊക്കെ ആ മനസിൽ കൂടി കടന്നു പോയിട്ടുണ്ടാവും...എന്തെല്ലാം ഓർമ്മകൾ... അകാരണമായൊരു ആധി അച്ഛനെ ബാധിച്ചിട്ടുണ്ടോ ഇപ്പോൾ? സിദ്ദുവിനു സംശയമായി. ചിലപ്പോൾ അതും തന്റെ തോന്നലാവും. എല്ലാം തോന്നലുകൾ. ചില നേരങ്ങളിൽ ജീവിച്ചിരിക്കുന്നത് പോലും ഒരു തോന്നൽ മാത്രമാണോ എന്നു തോന്നി പോകുന്നു. സിദ്ദു ഡയറിയിൽ എല്ലാം എഴുതിവയ്ക്കാൻ തീരുമാനിച്ചു. കണ്ടതും, കേട്ടതും മാത്രമല്ല, തോന്നലുകളും ഊഹങ്ങളും എല്ലാം. ടേബിൾ ലാമ്പ് ഓൺ ചെയ്ത് അവൻ എഴുതാനാരംഭിച്ചു. യാത്ര ചെയ്തതും, ഇടയ്ക്ക് കണ്ടതും, അവിടെ ആൾക്കാരോട് സംസാരിച്ചതും, അവർ അവനോട് സംസാരിച്ചതും, അവിടെ ആ പാറയുടെ അരികിൽ നിന്നു ദൂരേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ചകളും, അപ്പോൾ തനിക്ക് തോന്നിയതുമെല്ലാം...ഫോട്ടോകളും വീഡിയോയും പലവട്ടം കണ്ടു.ചിലപ്പോൾ അതൊരു ആക്സിഡന്റ് തന്നെയാവും. ഇനി ആക്സിഡന്റ് അല്ലെങ്കിൽ പിന്നെ എന്താവും? ആരെങ്കിലും തള്ളിയിട്ടതാവുമോ? വീഴ്ചയിൽ സംഭവിച്ച പരിക്കുകൾ തന്നെയാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ട്. ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവും വഴി തന്നെയാണ് മരണം നടന്നിരിക്കുന്നതും. മറ്റെന്ത് സാദ്ധ്യതകളാണുള്ളത്? ഷർമി പറഞ്ഞത് പോലെ അക്കമിട്ട് എഴുതി നോക്കണം.ചിലപ്പോൾ... ആ കൂട്ടത്തിൽ പെടാത്ത ഒരാൾ...സുധിയോട് ശത്രുതയുള്ള ഒരാൾ...അയാൾ സുധിയെ പിന്തുടരുകയും...ആരും സംശയിക്കുകയില്ല എന്ന് തോന്നിയ ഒരു അവസരത്തിൽ അപായപ്പെടുത്തുകയും ചെയ്തിട്ടുണ്ടാവാം. ചിലപ്പോൾ...സുഹൃത്തുക്കളുടെ കൂട്ടത്തിൽ തന്നെയുള്ള ഒരാൾ...എന്തെങ്കിലും കാരണത്താൽ മറ്റാരുമറിയാതെ അപകടപ്പെടുത്തിയിട്ടുണ്ടാവാം. ചിലപ്പോൾ...സുഹൃത്തുക്കളിൽ ഒന്നിലധികം പേർ ചേർന്ന് സുധിയെ അപായപ്പെടുത്തിയിട്ടുണ്ടാവാം. അവരെല്ലാം ഒറ്റക്കെട്ടായിട്ട് ഒരേ മൊഴി പറയാം എന്നു തീരുമാനിച്ചിട്ടുണ്ടാവാം. അങ്ങനെയാണെങ്കിൽ...അതെക്കുറിച്ച് ആ കൂട്ടത്തിൽ ആരോടും ചോദിക്കാൻ സാധിക്കില്ല. അവരിലാരും തന്നെ സത്യം പറയുകയില്ല. സത്യം പുറത്തു വരണമെങ്കിൽ അവരിൽ ഒരാളെങ്കിലും പിന്നീട് കൂറ് മാറണം. അവരിൽ മാനസികമായി ഏറ്റവും ദുർബ്ബലനായ ഒരാളെ കണ്ടെത്തണം. ആ ഒരു വ്യക്തിയിൽ നിന്നും സത്യമറിയണം. ഇല്ല...അങ്ങനെയൊക്കെ സംഭവിക്കാനുള്ള സാദ്ധ്യത ഒട്ടും തന്നെയില്ല. താൻ വെറുതെ കാടു കയറി ചിന്തിക്കുകയാണ്... ഷർമി പറഞ്ഞത് പോലെ എല്ലാം എഴുതി വെച്ചു. വരിവരിയായി, അടുക്കിന്, ക്രമത്തിൽ. അടുത്തഘട്ടം...സുധിയുടെ സുഹൃത്തുക്കൾ എല്ലാവരോടും സംസാരിക്കണം. ഓരോരുത്തരോടുമായി. സത്യത്തിൽ സുധിയുടെ മരണം അസ്വഭാവികമാണെന്ന് സംശയിക്കാൻ എന്തെങ്കിലും കാരണമുണ്ടോ? യുക്തിപൂർവ്വമായ ഒരേയൊരു കാരണം? അതെക്കുറിച്ച് ആലോചിക്കുമ്പോൾ, സിദ്ദു തന്നോട് അന്ന് പകൽ ആ അപരിചിതൻ പറഞ്ഞ വാക്കുകൾ ഓർത്തു.''ബോധമുള്ള ആരേലും അവിടെ ആ തുമ്പത്ത് പോയി നിക്കുവോ?"" സിദ്ദു താൻ തയ്യാറാക്കിയ ലിസ്റ്റ് എടുത്ത് നോക്കി. പേരുകൾക്ക് നേർക്ക് ഫോൺ നമ്പർ എഴുതി വെച്ചിരുന്നു. അവൻ പേരുകളിലൂടെ കണ്ണോടിച്ചു. കിഷോർഫ്രാൻസിസ് വെങ്കിടേഷ്സിത്താരഫിറോസ്ജിൻസി ഇതിൽ ജിൻസി ഒഴികെ എല്ലാവരും സുധിയുടെ കൂടെ ട്രിപ്പിനു പോയിരുന്നു. ആ അഞ്ച് പേരേയാണ് ആദ്യം കാണേണ്ടത്. ഈ ആറ് പേരല്ലാതെ വേറേയും സുഹൃത്തുക്കളുണ്ടാവില്ലെ? ചിലപ്പോൾ ഈ ആറുപേരോടും സംസാരിക്കുമ്പോൾ മറ്റു ചില പേരുകൾ കൂടി കിട്ടാൻ സാദ്ധ്യതയുണ്ട്. ആരുടെ അടുത്തു നിന്നാവും തന്റെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുക? വേണ്ടത് സമയമാണ്. പിറ്റേന്ന് ഉച്ച കഴിഞ്ഞുള്ള ഫ്ളൈറ്റ് ഓൺലൈനിൽ ബുക്ക് ചെയ്തിട്ടുണ്ട്. എല്ലാ ആഴ്ച്ചയിലും വരിക, ഇവർ ഓരോരുത്തരേയും പോയി കാണുക, സംസാരിക്കുക ഇതൊക്കെ എത്രത്തോളം പ്രായോഗികമാണ്? വേണ്ടത് ഇവിടെ അടുത്ത് തന്നെ ഒരു ജോലി കണ്ടെത്തുക എന്നതാണ്. അച്ഛനു അതു കൊണ്ട് ഒരാശ്വാസവുമാവും. എത്രയും വേഗം ഓരോരുത്തരോടും സംസാരിച്ചു തുടങ്ങണം. സംസാരിക്കാൻ വിധി പോലെ ഒരു കാരണം വീണു കിട്ടിയിട്ടുണ്ട്. സുധിയുടെ കവിതകൾ സമാഹരിക്കണം. സുധിയുടെ കവിതകൾ ആസ്വാദകലോകത്തിനു സമർപ്പിക്കണം. കവിതകളിലൂടെ സുധി ജീവിക്കും, കവിതാസ്നേഹികളുടെ മനസിൽ...കിഷോറുമായി സംസാരിച്ചു കഴിഞ്ഞു. മുഴുവൻ വ്യക്തമല്ലെങ്കിലും മനസിൽ ഒരു പിക്ച്ചർ ഉണ്ട്. അടുത്തത് ആരേയാണ് കാണേണ്ടത്?ലിസ്റ്റിൽ അടുത്ത പേര്...ഫ്രാൻസി എന്നു വിളിക്കപ്പെടുന്ന ഫ്രാൻസിസ്. രാവിലെ തന്നെ ഫ്രാൻസിസ്നെ വിളിച്ച് തനിക്ക് കാണണമെന്ന് പറയണം. ഷർമിക്ക് വാട്സപ്പിൽ ഒരു ഓഡിയോ മെസേജും ഒരു ഗുഡ് നൈറ്റ് ഇമോജിയും ഇട്ട ശേഷം സിദ്ദു ലൈറ്റ് ഓഫ് ചെയ്തു ഉറങ്ങാൻ കിടന്നു.പിറ്റേന്ന് രാവിലെ തന്നെ സിദ്ദു ഫ്രാൻസിസ്നെ വിളിച്ചു.''ങാ...നീ ഇവിടെ ഉണ്ടായിരുന്നോ?...ഇങ്ങു പോന്നേക്ക്...വഴിയറിയാമോ?""പറഞ്ഞു കൊടുത്ത വഴിയനുസരിച്ച് സിദ്ദു ചെന്നു. റോഡിൽ നിന്നും കുറച്ച് ഉള്ളിലേക്കായിട്ടാണ് വീട്. അങ്ങോട്ട് ടാറിടാത്ത വഴിയാണ്. വലിയൊരു പറമ്പിൽ വലിയൊരു വീട്. പറമ്പിൽ വലിയ മരങ്ങൾ. വീടെന്നു പറഞ്ഞാൽ പറ്റില്ല, മാളിക എന്നു തന്നെ പറയണം. ഫ്രാൻസിസ് ചേട്ടൻ ഇത്രയും വലിയ പണക്കാരനാണെന്ന് അറിഞ്ഞിരുന്നില്ല. സിദ്ദു ബൈക്ക് പോർച്ചിനടുത്തായി നിർത്തി. അപ്പോഴേക്കും ഫ്രാൻസിസ് പുറത്തേക്ക് വന്നു കഴിഞ്ഞിരുന്നു. ടീഷർട്ടും ഷോർട്ട്സുമാണ് വേഷം.''വാ വാ. ഞാൻ വെയ്റ്റ് ചെയ്യുവായിരുന്നു!""ഫ്രാൻസിസിന് നല്ല ഉയരമുണ്ട്. നീണ്ട കോലൻ മുടി. കഷണ്ടി ബാധിച്ചു തുടങ്ങിയോ എന്നു സംശയം തോന്നും. വളരെ പ്ലസന്റായ, സ്മാർട്ടായ ഒരാളായിട്ട് സിദ്ദുവിനു തോന്നി. ഫ്രാൻസിസ് സിദ്ദുവിനെ അകത്തെ മുറിയിലേക്ക് കൂട്ടി കൊണ്ടു പോയി.
''ഇതാണ് നമ്മുടെ കിംഗ്ഡം!...ദാ ആ ഡോറ് കണ്ടോ...എനിക്കെപ്പോ വേണമെങ്കിലും വരാം പോകാം...വെറുതെ വീട്ടുകാരെ ബുദ്ധിമുട്ടിക്കണ്ടല്ലോ...""വെളിയിലേക്ക് തുറക്കുന്ന മറ്റൊരു വാതിലിലേക്ക് ഫ്രാൻസിസ് വിരൽ ചൂണ്ടി.സംസാരത്തിനിടയിൽ ഫ്രാൻസിസ് പറഞ്ഞു,''ഞാനിന്നലേയും...അവനെ ഓർത്തതേയുള്ളൂ...സിദ്ദു, നാട്ടിലെത്ര ദിവസമുണ്ട്?""
''ഞാൻ നാളെ പോവും ചേട്ടാ...എനിക്കൊരു ചെറിയ ഹെൽപ്പ് വേണം...""
അവൻ താൻ വന്നതിന്റെ ഉദ്ദേശ്യം പറഞ്ഞു.
''കവിതയോ?!...അവൻ പഠിക്കുന്ന കാലത്ത് എന്തൊക്കെയോ എഴുതുമായിരുന്നു...അതൊക്കെ ഇപ്പോഴുമവൻ സൂക്ഷിച്ചു വെച്ചിട്ടുണ്ടോ?""
''അപ്പോ...ചേട്ടന് ഇതൊന്നും അറിയില്ലായിരുന്നോ?""
''എനിക്ക് ഈ കവിത എന്നു കേൾക്കുന്നതേ അലർജിയാ...ചുമ്മാതെ എന്തെങ്കിലും എഴുതി വച്ചിട്ട്...അതിനൊക്കെ ഒടുക്കത്തെ അർത്ഥമുണ്ടെന്നും പറഞ്ഞു വന്നാ...വേറെ പണിയില്ലെ അതൊക്കെ വായിക്കാൻ?""
''എനിക്ക്...ചേട്ടന്റെ കവിതകൾക്കൊപ്പം അടുത്ത ഫ്രണ്ട്സിന്റെ ഓർമ്മക്കുറിപ്പുകൾ കൂടി ചേർക്കണമെന്നുണ്ട്...ചേട്ടന്റെ കാരക്ടറിനെ കുറിച്ച് വായനക്കാർക്ക് ഒരു ഐഡിയ ഉണ്ടാവുമല്ലോ...ഇപ്പോൾ കവിതകൾ മാത്രമല്ലല്ലോ, കവികളെ കുറിച്ചു അറിയാനും എല്ലാർക്കും താത്പര്യം ഉണ്ടല്ലോ...""
''ഞാനീ പുസ്തകമൊന്നും വായിക്കാത്തത് കൊണ്ട് അതിനെ കുറിച്ചൊന്നും ഒരു പിടിയുമില്ല...ഇപ്പൊ സിദ്ദൂന് എന്തൊക്കെയാ അറിയേണ്ടത്?""
''സത്യത്തിൽ ചേട്ടൻ എങ്ങനെയുള്ള ഒരാളായിരുന്നു?""
അതു കേട്ട് ചിരിച്ച ശേഷം ഫ്രാൻസിസ് കുറച്ച് നേരം എന്തോ ആലോചിച്ച് ഇരുന്നു. പിന്നെ ഓർത്തോർത്തെടുക്കും പോലെ പറഞ്ഞു തുടങ്ങി.
''അവൻ ശരിക്കും ഒരു പാവമായിരുന്നു...അവന്റെ ഇന്നസൻസ്...ആരെങ്കിലും മുതലെടുക്കുമെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്...ചിലപ്പോ അവൻ ലോല ഹൃദയം ഉള്ളവനായത് കൊണ്ടാവാം ഇങ്ങനെ എഴുതാനൊക്കെ പറ്റിയത്...""
''എപ്പോഴെങ്കിലും...ചേട്ടൻ വിഷമിച്ചിരിക്കുന്നത് കണ്ടിട്ടുണ്ടോ?""
''അങ്ങനെ...അവൻ മൂഡൗട്ടായിട്ട് ഇരിക്കുന്നത് കണ്ടിട്ടില്ല...കോഴ്സൊക്കെ കഴിഞ്ഞ് ഞങ്ങളൊക്കെ ജോലിയും കിട്ടാതെ ഡെസ്പ് അടിച്ച് ഇരിക്കുമ്പോ പോലും അവൻ മൂഡൗട്ടായിട്ട് ഇരിക്കുന്നത് കണ്ടിട്ടില്ല...""
''കോളേജിൽ...എങ്ങനെ ആയിരുന്നു?""
''സുധി...പോപ്പുലറായിരുന്നു...അതു പിന്നെ ഈ കവിത എഴുതുകയും പാടുകയുമൊക്കെ ചെയ്യുന്നവരുടെ പിറകെ പെമ്പിള്ളേര് കൂടുവല്ലോ...""
''എന്തെങ്കിലും അഫയർ...?""
''ഏയ്! എന്റെ അറിവിൽ...അവനൊരു ലൈനും ഇല്ലായിരുന്നു...പക്ഷേ അവന് ഈസിയായിട്ട് ലൈനടിക്കാമായിരുന്നു...എന്തോ അവനതിലൊന്നും ഒരു താത്പര്യവും ഇല്ലായിരുന്നെന്ന് തോന്നിയിട്ടുണ്ട്...""
''ഉം...ചേട്ടന് ട്രിപ്പിനൊക്കെ പോവാൻ ഇഷ്ടമായിരുന്നു അല്ലെ?""
ആ ചോദ്യം കേട്ട് ഫ്രാൻസിസ് വീണ്ടും ഉത്സാഹവാനായി.
''കൊള്ളാം...അവനതൊരു വല്ലാത്ത പാഷനായിരുന്നു!...നേപ്പാളിൽ പോണം...എവറസ്റ്റിൽ പോണം...അവിടെ പോണം ഇവിടെ പോണം എന്നൊക്കെ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കും...പക്ഷേ അതൊക്കെ നടക്കണ കാര്യമാണോ?!""
''ചേട്ടൻ...ലാസ്റ്റ് പോയ ട്രിപ്പ്...അപ്പോൾ ചേട്ടൻ എങ്ങനെയായിരുന്നു?""
സിദ്ദു അവൻ ചോദിക്കാനിരുന്ന കാര്യങ്ങളിലേക്ക് പതിയെ ഫ്രാൻസിസ്നെ വലിച്ചടുപ്പിക്കാൻ ശ്രമിച്ചു.അതു കേട്ട് ഫ്രാൻസിസ് വല്ലാണ്ടായി.ഒരു നിമിഷം എന്തോ ഓർത്തിരുന്ന ശേഷം പറഞ്ഞു തുടങ്ങി,
''ഞങ്ങളെല്ലാരും...അന്നു നല്ല മൂഡിലായിരുന്നു...ട്രിപ്പ് പോകാമെന്ന് പറഞ്ഞതും അതിന്റെ ഡേറ്റും ടൈമും പ്ലാൻ ചെയ്തതുമൊക്കെ സുധി തന്നെയായിരുന്നു...മൂന്നു ബൈക്കിലായിട്ടാ പോയത്...ഞാനും സുധിയും എന്റെ ബൈക്കിലായിരുന്നു. ഞങ്ങൾ മാറി മാറിയാ ഓട്ടിച്ചത്...പ്രതീക്ഷിച്ചതിനേക്കാളും ബ്യൂട്ടിഫുള്ളായ പ്ലേസ് ആയിരുന്നു...""
''നിങ്ങള്...ഡ്രിങ്ക്സ് വല്ലതും...?""
''ഏയ്...ട്രിപ്പ് പോവുമ്പൊ ഞങ്ങളാരും അടിക്കാറില്ല...അല്ലാത്തപ്പോൾ ചില ദിവസോക്കെ...ചുമ്മാ എല്ലാരും കൂടുമ്പോ...സിദ്ദൂനു അറിയാലോ...അവൻ സ്മോക്കും ചെയ്യാറില്ല...പക്ഷേ എനിക്കാണേൽ അതില്ലാതെ പറ്റില്ല...""
''നിങ്ങള് അവിടെ മുകളില് കൊറേ നേരമുണ്ടായിരുന്നോ?""
''ങാ...ഏതാണ്ട് ടൂ അവേഴ്സ് ഉണ്ടായിരുന്നു...സന്ധ്യ കഴിഞ്ഞിട്ട് ഇറങ്ങിയാൽ മതി എന്നായിരുന്നു പ്ലാൻ ചെയ്തിരുന്നത്...സുധിക്ക് സന്ധ്യാ സമയത്ത് അവിടെ നിന്ന് എല്ലാം കാണണമെന്നുണ്ടായിരുന്നു...പക്ഷേ അതിനിടെ വെങ്കി വയ്യാണ്ടായി...""
''വെങ്കിടേഷ് ചേട്ടനോ?...ചേട്ടന് എന്തു പറ്റി?""
''ഓ...അത്...അറിയാലോ അവനൊരു ഫുഡ്ഡിയാ...വരുന്ന വഴി എടക്ക് ഫുഡ് കഴിക്കാൻ നിർത്തിയിരുന്നു. വെങ്കി കൊതി പിടിച്ച് എന്തൊക്കെയോ വാരി വലിച്ചു തിന്നു. ഞാനവനെ വാൺ ചെയ്തതാ...ട്രാവൽ ചെയ്യുമ്പോ...കുറച്ച് ഫുഡല്ലെ കഴിക്കാവൂ?...ആര് കേൾക്കാൻ?...ഞാൻ പിന്നെ ഉപദേശിക്കാനും പോയില്ല...മുകളിൽ ചെന്ന് നമ്മളെല്ലാരും കുറച്ച് നേരം വട്ടം കൂടി ഇരുന്നു...പിന്നീട് അങ്ങോട്ടും ഇങ്ങോട്ടും ചുമ്മാ എക്സ്പ്ലോറ് ചെയ്യാൻ നടന്നു...ഞാനും ഫിറോസും കുറച്ച് നേരം വലിച്ചോണ്ടിരുന്നു...പിന്നെ അവിടേം ഇവിടെം ഒന്നിച്ചു നടന്നു കണ്ടു. തിരിച്ചു വന്നപ്പോ കാണുന്നത് വെങ്കി നിന്നു ഛർദ്ദിക്കുന്നതാ...ബോട്ടിലിൽ കൊണ്ടു വന്ന വെള്ളം മുഴുവൻ പിന്നെ അവനു വാ കഴുകാനും കുടിക്കാനും കൊടുത്തു...അവനാകെ ടയേർഡ് ആയി...അവൻ കാരണം തിരിച്ചു പോകാമെന്നു വിചാരിച്ചു...അപ്പോഴാണ് സുധിയെ കാണുന്നില്ല എന്നു ശ്രദ്ധിച്ചത്...താര ആണ് സുധി പാറയുടെ അടുത്തേക്ക് പോകുന്നത് കണ്ടെന്ന് പറഞ്ഞത്...""
''പിന്നെ..എങ്ങനെയാണ് ചേട്ടൻ താഴെ വീണു എന്നു മനസ്സിലായത്?""
''സുധിയെ ഫോണിൽ വിളിച്ചു നോക്കി...ഒരു റിപ്ലൈയും കിട്ടാത്തത് കൊണ്ട് അവനെ അന്വേഷിച്ച് പോകാമെന്നു വെച്ചു...ഇനി ആരും കൈവിട്ട് പോണ്ട...ഒന്നിച്ചു പോവാമെന്ന് പറഞ്ഞ് ഫിറോസാണോ...ങാ...അവൻ തന്നെയാണ് താരയോട് വഴി കാണിച്ചു തരാൻ പറഞ്ഞും....വയ്യാഞ്ഞിട്ടും പാവം വെങ്കിയും ഞങ്ങൾടെ കൂടെ കൂടി...അപ്പോൾ പോലും ഞങ്ങൾക്ക് ഒന്നും തോന്നിയിരുന്നില്ല...പിന്നെ...അവിടെ പാറ ഇളകി കിടക്കുന്നത് കണ്ടപ്പോഴെ...എനിക്കൊരു ബാഡ് ഫീലിംഗ് ഉണ്ടായി...ഞാൻ സൈഡിൽ ഒരു ചെടിയിൽ പിടിച്ച് എത്തിനോക്കിയപ്പോഴാണ് താഴെ സുധി കിടക്കുന്നത് കണ്ടത്...ഷോക്ക്ഡ് ആയി പോയി...""
സിദ്ദു മുഖം താഴ്ത്തി ഇരുന്നു.
''സത്യത്തിൽ എനിക്ക് അതൊന്നും ഓർക്കാൻ തന്നെ ഇഷ്ടമല്ല...എനിക്ക് വയ്യ...""
''ഓക്കെ...സോറി ചേട്ടാ...വേണ്ട...ഒരു കാര്യം കൂടി...ആ ദിവസം നിങ്ങൾ അവിടെ... വേറെ ആരേയെങ്കിലും കണ്ടിരുന്നോ?""
''ഇല്ല...വേറെ ആരേയും കണ്ടില്ല...ഞങ്ങളുടെ ഗാങ്ങ് മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളൂ എന്നാണോർമ്മ...എന്താ സിദ്ദു?""
''ഏയ് ഒന്നുമില്ല...വെറുതെ ചോദിച്ചെന്നെയുള്ളൂ...""
സിദ്ദു തുടർന്നു,''ചേട്ടന്റെ കവിതയോ മറ്റൊ ഇവിടെ ഉണ്ടെങ്കിൽ നോക്കിയെടുത്ത് തരാമോ?...അതു പോലെ സുധിച്ചേട്ടന്റെ മറ്റു ഫ്രണ്ട്സിന്റെ കോണ്ടാക്ട് ഡീറ്റേയിൽസും...""
''ങാ...ഞാൻ നോക്കാം...ഉണ്ടാവുമെന്ന് തോന്നുന്നില്ല...പിന്നെ സിദ്ദൂന് അറിയാമല്ലോ, സുധിക്ക് അധികം ഫ്രണ്ട്സൊന്നുമുണ്ടായിരുന്നില്ല...അവന്റെ സർക്കിൾ എന്നു പറയുന്നത് നമ്മളീ കുറച്ചു പേരെ ഉള്ളൂ എന്നാണെനിക്ക് തോന്നുന്നത്...കാരണം ഡെയിലി നമ്മൾ വിളിക്കുമായിരുന്നു...എന്തെങ്കിലുമൊക്കെ പറയും...അവന് വേറേ ഫ്രണ്ട്സ് ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും ഞാനറിഞ്ഞേനെ...""
സിദ്ദു കുറച്ചു നേരം കൂടി അവിടെ ഇരുന്നു. പിന്നീട് യാത്ര പറഞ്ഞ് ബൈക്ക് സ്റ്റാർട്ടാക്കി. തിരികെ വീട്ടിലേക്ക് പോകുമ്പോൾ, ചെന്നിട്ട് എന്തൊക്കെ ചെയ്യണം എന്നായിരുന്നു അവൻ ഓർത്തു കൊണ്ടിരുന്നത്...കേട്ടത് മുഴുവൻ എഴുതി വയ്ക്കണം.
പേരുകൾ... അന്നവിടെ നടന്ന എല്ലാ സംഭവങ്ങളുടേയും ഒരു സമയരേഖ തയ്യാറാക്കണം.ആരൊക്കെ എവിടെയൊക്കെ ഉണ്ടായിരുന്നു?
ആരൊക്കെ സുധിയെ കണ്ടു?എന്തൊക്കെ സംസാരിച്ചു? അടുത്ത ആളെ കണ്ട് സംസാരിക്കുമ്പോൾ ചോദിക്കേണ്ട ചോദ്യങ്ങൾ...അങ്ങനെ പലതും...ഏതാണ്ട് ഉച്ചയോടെ സിദ്ദു വീട്ടിലെത്തി. അവൻ തിരിച്ചു പോകുമ്പോൾ എടുക്കാനുള്ള വസ്ത്രങ്ങൾ അടുക്കി വയ്ക്കാനാരംഭിച്ചു.
സിദ്ദു, ഫ്രാൻസിസ് പറഞ്ഞതിനെ കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്നു. കേട്ടതിൽ അസുഖകരമായ ഒരു കാര്യം മാത്രം അവന്റെ ചിന്തയിൽ ഉടക്കി കിടന്നു.ചേട്ടൻ പാറയുടെ അരികിലേക്ക് പോകുന്നത് കണ്ടെന്ന് പറഞ്ഞത്...താര അല്ലേ? ഒരു പക്ഷേ ...ചേട്ടനെ അവസാനമായി ജീവനോടെ കണ്ട വ്യക്തി താര ആയിരിക്കുമോ? അപ്പോൾ അവർ തമ്മിൽ എന്തെങ്കിലും സംസാരിച്ചിട്ടുണ്ടാവുമോ?
എങ്കിൽ.. എന്തായിരിക്കും സംസാരിച്ചിട്ടുണ്ടാവുക?
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |