തിരുവനന്തപുരം : പ്രതീക്ഷിച്ചതിലും വലിയ തോൽവി സംഭവിച്ചതിന്റെ ആഘാതത്തിൽ നിന്നും പാർട്ടിയെ ഇനി എങ്ങനെ ശക്തിപ്പെടുത്താം എന്ന ആലോചനയിലാണ് ബി ജെ പി ഇപ്പോൾ. തിരഞ്ഞെടുപ്പിൽ എങ്ങനെ തോൽവി സംഭവിച്ചു എന്നതിനെ കുറിച്ച് വ്യക്തമാക്കുവാൻ കഴിഞ്ഞ ദിവസം പാർട്ടി നേതാക്കൾ സ്ഥാനാർത്ഥികളായവരുമായി ആശയവിനിമയം നടത്തി. ഓൺലൈനായി നടത്തിയ മീറ്റിംഗിൽ പരാജയപ്പെട്ടതിന്റെ കാരണങ്ങളും അതിനൊപ്പം ഇനി എങ്ങനെ പ്രവർത്തിക്കണം എന്നതിനെ കുറിച്ചും ചർച്ചയുണ്ടായി.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ കാരണമായി മിക്ക സ്ഥാനാർത്ഥികളും ഉയർത്തിക്കാട്ടിയത് വിവിധ പരിവാർ സംഘടനകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ കഴിയാതിരുന്നതാണ്. എല്ലാ മണ്ഡലങ്ങളിലും സംയോജകരെ വച്ചെങ്കിലും ഇത് ഫലപ്രദമാക്കാൻ കഴിഞ്ഞില്ല. ഇതിൽ പലരും രാഷ്ട്രീയ പ്രവർത്തനം അറിയാത്തവരുമായിരുന്നു. അതും തിരിച്ചടിയായി. ഇതിനു പുറമേ കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ തരത്തിൽ ഹൈന്ദവ ഐക്യം ഊട്ടിഉറപ്പിക്കുവാൻ ഇക്കുറി കഴിഞ്ഞിരുന്നില്ല. ഇതിനു പുറമേ ചില മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി നിർണയവും പരാജയത്തിന് കാരണമായതായി കണക്കാക്കി. സ്ഥാനാർത്ഥിത്വം കിട്ടാത്ത ചിലർ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറിയെന്നും ആരോപണമുയർന്നു.
അതേസമയം പാർട്ടിയുടെ പ്രവർത്തനം കേരളത്തിൽ ശക്തമാക്കുന്നതിനായി മുഴുവൻ സമയ പ്രവർത്തകർക്ക് മറ്റ് കേഡർ പാർട്ടികളുടെ ശൈലിയിൽ പാർട്ടി അലവൻസ് ഏർപ്പെടുത്തണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. സ്ഥാനാർത്ഥികളായ ചില മുതിർന്ന നേതാക്കൾ ചർച്ചയിൽ നിന്നും വിട്ടുനിന്നതും ചർച്ചയായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |