കാത്തുനിൽപ്പ് അസ്വസ്ഥമാക്കാൻ തുടങ്ങിയപ്പോൾ സതീശൻ മുറ്റത്ത് നടക്കാൻ തുടങ്ങി. നടക്കുമ്പോൾ അസുഖകരമാംവിധം ചെരുപ്പ് നിലത്ത് ഉരച്ച് നീക്കുന്നത് അയാൾക്ക് പതിവാണ്. എന്തെങ്കിലും ചിന്തകളുടെ കാട് താണ്ടുകയാണെങ്കിൽ അതിന്റെ ശബ്ദം കൂടും. അതിനർത്ഥം, ചിന്തിക്കുന്ന സമയത്ത് കാലുകൾ അധികം ഉയർത്താതെ മണ്ണിനോട് ചേർത്തുവയ്ക്കാൻ അയാൾ ശ്രദ്ധിക്കുന്നുവെന്നല്ലേ. എന്തായാലും ആ ശബ്ദം കേട്ടുകൊണ്ട് മുറ്റത്തിനോട് ചേർന്നുള്ള, ജനലുകൾ തുറന്നു കിടന്നിരുന്ന മുറിയിൽ സിദ്ധാർഥ് ഉണർന്നു. പത്രം ഇതുവരെ വന്നു കാണില്ല. അവൻ ഊഹിച്ചു.
''എന്തായി ചേട്ടാ?""
അവൻ മുറ്റത്തേക്ക് ചെന്നു.
''പത്രം വന്നില്ലടാ, എനിക്കാണെങ്കി ഒരു സമാധാനോല്ല.""
സതീശൻ പറഞ്ഞു.
''ഇതിലിപ്പോ എന്ത് സമാധാനക്കേട്, അതിപ്പോ വരും. ഞാൻ ഷാരൂഖാനെ ഒന്ന് വിളിച്ചു നോക്കട്ടെ.""
അവരുടെ നാട്ടിൽ പത്രമിടുന്ന പയ്യന്റെ ഇരട്ടപ്പേരാണ് ഷാരൂഖ്ഖാൻ.
''ഞാൻ വിളിച്ചു നോക്കി, അവനെടുക്കുന്നില്ല. നീയാ ജഗനെ ഒന്ന് വിളിക്ക്. എന്നിട്ട് അവിടെ കിട്ടിയെങ്കി ഒരു കോപ്പി ഇങ്ങോട്ട് കൊണ്ടരാൻ പറ.""
''ശരി. അല്ല ചേട്ടാ. നമുക്കെന്തിനാ ഒരു കോപ്പി. സാധനം നമ്മുടെ കയ്യിലുണ്ടല്ലോ?""
സതീശനും ഒന്ന് സംശയിച്ചു. ശരിയാണ്. അവർ തയ്യാറാക്കി നൽകിയ ലഘുലേഖയുടെ ഒരു കോപ്പി വീതം എല്ലാ പത്രത്തിലും വച്ച് ഇന്ന് ഇവിടെയും അടുത്തുള്ള ഗ്രാമത്തിലുമാകെ വിതരണം ചെയ്യാൻ ഷാരൂഖാനെ ഏല്പിച്ചതാണ്. ഇവിടെയാണെകിൽ പേപ്പർ വന്നിട്ടില്ല. അറിയേണ്ടത് എല്ലായിടത്തും അത് കിട്ടിയോ എന്ന് മാത്രമാണ്. സിദ്ധാർഥ് അവരുടെ ബന്ധുവായ ജഗനെ വിളിച്ചു.
''ജഗന്നാഥൻ, ഓക്കേ, ജഗൻ, ജഗൻ. നിന്റെ വീട്ടിൽ പേപ്പർ വന്നോ? നമ്മടെ ബോംബുണ്ടോ അതില്? ഉവ്വല്ലേ, നീ വായിച്ചോ? ഇല്ലേ? എടാ നീ വായിച്ചില്ലേലും നിന്റെ വീട്ടിലുള്ള എല്ലാവരെയും വായിപ്പിക്ക്. പ്രത്യേകിച്ച് നിന്റെ തന്തയെ, ങേ, എന്നാ ഇങ്ങോട്ട് വാ, ശരി.""
''രാവിലെതന്നെ ആരെയാടാ തെറി വിളിക്കണേ?""
സതീശന്റെയും സിദ്ധാർത്ഥിന്റെയും അച്ഛൻ ദിവാകരൻ പറമ്പിൽ നിന്ന് മുറ്റത്തേക്ക് കടന്നു വന്നു. രണ്ടുപേരും മറുപടിയൊന്നും പറഞ്ഞില്ല.
''നിനക്കിന്ന് സ്കൂളില്ലേ?""
ദിവാകരൻ ചോദിച്ചു.
'ഉവ്വ്, പോവാൻ തൊടങ്ങ്വാ ഞാൻ...""
സതീശൻ പറഞ്ഞു. നിനക്ക് പണിയൊന്നും ഇല്ലല്ലോ എന്ന അർത്ഥത്തിൽ സിദ്ധാർത്ഥിനെ അലസമായൊന്ന് നോക്കിയിട്ട് ദിവാകരൻ മുറ്റത്തു കിടന്ന കസേരയിലിരുന്ന് ഒരു ബീഡിക്ക് തീ കൊടുത്തു. അയാളും പത്രത്തിനായി കാക്കുകയാണോ? സതീശൻ ഒന്ന് സംശയിച്ചു. വലിയ ഉത്സാഹത്തിൽ ഇന്നലെ രാത്രി ലഘുലേഖയുടെ ഒരു കോപ്പി അച്ഛനെ ഏൽപ്പിച്ചപ്പോൾ അയാൾ വായിക്കാൻ കൂട്ടാക്കിയില്ല.
''നിനക്കൊന്നും ഒരു പണിയുമില്ലേ ചെക്കാ, അവന്റെ ഒടുക്കത്തെ ഒരു പ്രകൃതിസ്നേഹം. എടാ, അയ്യപ്പൻ പാറയിൽ ക്വാറി വന്നാ നിനക്കെന്താ ഇത്ര കടി. ഈ വീട്ടീന്ന് മൂന്നു കിലോമീറ്ററപ്പുറത്താണ് ആ മല കെടക്കണത്. അവര് പൊട്ടിക്കട്ടെടോ. ഈ മുതലാളിമാരും രാഷ്ട്രീയക്കാരും ഒറ്റക്കെട്ടാ. അവരെ ചൊറിഞ്ഞ് ചൊറിഞ്ഞ് നിന്റെ സ്കൂളിലെ ജോലി ഇല്ലാണ്ടാക്കരുത്.""
ജഗന്റെ ബൈക്ക് വീട്ടുപടിക്കൽ വന്ന് നിന്നു. പത്രം കയ്യിലുണ്ട്. കുളിച്ച് വൃത്തിയായി വസ്ത്രം ധരിച്ചിരിക്കുന്ന അവനെക്കണ്ട് സിദ്ധാർഥ് ഒരു പരിഹാസച്ചിരി ചിരിച്ചു.
''ആരും ഞെട്ടണ്ട. ഇന്നെന്റെ ഹാപ്പി ബർത്ഡേ ആണ്.""
അവൻ സതീശനോടായി തുടർന്നു:
''എല്ലായിടത്തും സാധനം എത്തീട്ട്ണ്ട്. ഞാൻ ഷാരൂഖാനെ വിളിച്ചിരുന്നു. എല്ലാം ഓക്കേ ആണ്.""
ഞാനിതപ്പോഴെ പറഞ്ഞതല്ലേ എന്ന അർത്ഥത്തിൽ സിദ്ധാർഥ് സതീശനെ നോക്കി.
''എന്നാ ഞാൻ കുളിക്കട്ടെ."" സതീശൻ ചിരിയോടെ വീട്ടിലേക്ക് കയറിപ്പോയി.
''അല്ലെടാ മോനെ, നീ എന്ത് കണ്ടിട്ടാ ഇവന്മാര്ടെ കൂടെ കൂടിയത്. നിനക്ക് കൊറച്ച് വിവരോണ്ട്ന്നാ ഞാൻ കരുതീത്.""
ദിവാകരൻ ജഗനോട് പറഞ്ഞു.
''എന്റെ വിവരമൊക്കെ വല്യച്ഛൻ താമസിയാതെ അറിഞ്ഞോളും. ദേ, പത്രം ഇവിടൊണ്ടാല്ലോ.""
പാട്ടുപോലെ ഈണത്തിൽ ഇത് പറഞ്ഞുകൊണ്ട് ജഗൻ മുറ്റത്തിന്റെ അതിരിൽ നിൽക്കുന്ന വേലിച്ചെടിയുടെ പച്ചപ്പിൽ നിന്ന് ചുരുട്ടിമടക്കിയ പത്രം കയ്യിലെടുത്തു. അതിന്റെ ഉള്ളിൽ നിന്ന് ലഘുലേഖയും. ദിവാകരൻ ബീഡി പുകച്ച് കൊണ്ട് കാതു കൂർപ്പിക്കെ ജഗൻ വായിക്കാൻ തുടങ്ങി.
''പ്രതികരിക്കാൻ ഭയക്കുന്ന ഭീരുക്കളാവരുത് ഞാനും നീയും. പാവകളെപ്പോലെ, അസ്തിത്വം അറുത്തെടുക്കുക്കുന്നത് നോക്കി നിൽക്കുമ്പോൾ ഉള്ളിൽ നിനക്ക് തോന്നും, എനിക്കെന്ത് നഷ്ടം വിലയ്ക്ക് വാങ്ങിയവന്റെ അധികാരം, അവന്റെ അവകാശമെന്ന്. ജീവനെ നിലനിർത്തുന്ന കിടപ്പാടമാണ് പ്രകൃതി എന്ന തിരിച്ചറിവിലൂടെ നാമറിയേണ്ട ഒരു സത്യമുണ്ട്. നമ്മൾ മാത്രമല്ല ഈ ഭൂമിയുടെ അവകാശികൾ. ഇനിയും പ്രതികരിച്ചില്ലെങ്കിൽ...""
''നിർത്തിക്കെ ജഗാ...""
ദിവാകരൻ പറഞ്ഞു:
''പാവകളെപ്പോലെ അസ്തിത്വം അറുത്തെടുക്കുന്നതെന്നുവച്ചാൽ, പാവ?""
''വല്യച്ചാ...""
ജഗൻ പറഞ്ഞു:
''പാവകളെപ്പോലെ കഴിഞ്ഞ് കോമയുണ്ട്.""
''ആ, ഉണ്ടായാ മതി.""
അയാളെഴുന്നേറ്റു പോയി. വീട്ടിലേക്ക് കയറണോ എന്ന് ഒരു നിമിഷം സംശയിച്ചിട്ട് ജഗൻ ബൈക്കെടുത്ത് അടുത്തുള്ള വാസുവിന്റെ ചായക്കടയിലേക്ക് പോയി.
ചായക്കടയിൽ ഒന്നാമൻ: അപ്പൊ ഇന്നലെ ഒന്നാമത്തെ വെടി പൊട്ടിയല്ലേ?
രണ്ടാമൻ: ഉവ്വ... നമ്മുടെ തെങ്ങേക്കേറണ കുഞ്ഞിന്റെ വീടിന്റെ ഭിത്തി വിണ്ടുപൊട്ടിയെന്നാ കേട്ടത്.
മൂന്നാമൻ: ആഹാ, അത് ഞാനറിഞ്ഞില്ല.""
രണ്ടാമൻ: പത്രത്തിന്റെ കൂടെ വന്ന നോട്ടീസ് കണ്ടില്ലേ. സതീശനാണ് അവരടെ നേതാവ്.
ഒന്നാമൻ: അതുകൊണ്ടൊന്നും ഒരു കാര്യോമില്ല ചേട്ടാ. ഇവന്മാരൊക്കെ വലിയ പുള്ളികളായിരിക്കും. കാലു കുത്തിയത് സത്യമാണെങ്കി നമ്മടെ കാർന്നോന്മാര്ടെ അസ്ഥി വരെ മാന്തിക്കൊണ്ട് പോയിരിക്കും.
മൂന്നാമൻ: നിനക്കീ മല മുഴുവൻ തൊരന്നെടുക്കണമെന്ന് വല്യ നിർബന്ധമാണെന്ന് തോന്നുന്നല്ലോ?
ഒന്നാമൻ: അതേയ്, ഞാനാണല്ലോ ആ മൊതലാളീനെ ഇവിടെ കൊണ്ടുവന്ന് ആ മല കാണിച്ച് കൊടുത്തത്. ഒന്ന് പോടോ?
മൂന്നാമൻ: സ്വന്തം വീടിന്റെ ഭിത്തി ഇങ്ങനെ പൊളിഞ്ഞു വീഴുമ്പോ നീയൊക്കെ പഠിച്ചോളും. അത് മാത്രമാണോ, ഓരോ കുന്നും മലയും പർവ്വതങ്ങളും ഞാൻ
ഭൂമിക്ക് മേലടിച്ചിരിക്കുന്ന ആണികളാണെന്നാണ് പടച്ചോൻ പറഞ്ഞിരിക്കുന്നത്. അതിളകിയാൽ...
ഒന്നാമൻ: ഒന്ന് നിർത്തഡോ. ഇതിന്നലെ സതീശൻ പറഞ്ഞതിന്റെ ബാക്കിയായിരിക്കും, അല്ലേ... എനിക്ക് കേക്കണ്ട. പിന്നെ കുഞ്ഞിന്റെ കാര്യം. അവനൊക്കെ സർക്കാര് മലയടിവാരത്തീന്ന് രക്ഷപെടാൻ വേണ്ടിയിട്ടല്ലേ കുഞ്ഞിക്കാവിന്റപ്പുറത്ത് 650 വീട് വച്ച് കൊടുത്തത്. എന്നാലും ഇവന്മാര് പോവില്ല. അത് വാടകയ്ക്ക് കൊടുത്തിട്ട് പിന്നേം ഇവിടെ വന്ന് ഒട്ടിയേക്കുന്നു.
രണ്ടാമൻ: തന്നെ, അതുകൊണ്ടിപ്പോ പരാതിപ്പെടാനും പറ്റില്ല.
ഇതെല്ലാം കേട്ടുകൊണ്ട് കടയിലിരുന്നെങ്കിലും ജഗൻ ഒരക്ഷരം മിണ്ടിയില്ല. അവൻ വല്ലതും പറയുമെന്ന പ്രതീക്ഷയിൽ ചായ വീശിയടിക്കുന്നതിനിടയിൽ വാസു പലതവണ തിരിഞ്ഞു നോക്കി. അവനാകട്ടെ ഫേസ്ബുക്കിലേക്ക് ഊളിയിട്ടു.
രണ്ടാമൻ: ദേ, ഈപ്പറഞ്ഞ മൊതലാളിയല്ലേ ആ പോണത്.
ഒന്നാമൻ: അതെ അയാള് തന്നെ...
ഒരു ലക്ഷ്വറി കാർ ചായക്കടയോട് ചേർന്ന റോഡിലൂടെ പാഞ്ഞുപോയി. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡും തൊട്ടുചേർന്നൊഴുകുന്ന പെരിയാർ വാലിയുടെ ജലസേചന കനാലും ഒന്ന് കിടുങ്ങി. ജഗൻ ഇളകിയില്ല. അവൻ സതീശൻ തലേന്ന് രാത്രി പറഞ്ഞ കാര്യം ആലോചിക്കുകയായിരുന്നു. സമരത്തിന്റെ സംഘാടനത്തിനും മറ്റു കാര്യങ്ങൾക്കുമായി ഒരു ഗ്രൂപ്പ് തുടങ്ങണം. അങ്ങനെ ചെയ്താൽ പിന്നീടതൊരു പാരയാകുമോ എന്നാണ് അവന്റെ ചിന്ത. സൈബർ പോലീസ് വളരെ കർമ്മനിരതമാണല്ലോ ഇപ്പോൾ. തന്നെയല്ല എല്ലാ വിധ നിയമനടപടികളും പൂർത്തിയാക്കിയതിന് ശേഷമാണ് ഇത് തുടങ്ങിയിരിക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. ആ നിലയ്ക്ക് സതീശന്റെ നേതൃത്വത്തിൽ ചെയ്യാൻ പോകുന്നതാണ് നിയമവിരുദ്ധം. എന്തായാലും തത്കാലം ഒന്നും വേണ്ട. എവിടെ വരെ പോകുമെന്ന് നോക്കാം. അവൻ ചായ കുടിക്കാതെ ഇറങ്ങി ബൈക്കെടുത്തു.
ഒന്നാമൻ: ഇവനിപ്പോ ടൈൽസിന്റെ പണിക്കല്ലേ പോകുന്നത്?
രണ്ടാമൻ: അപ്പൊ ഡ്രൈവറുപണി നിർത്തിയോ'. ഇത് രണ്ടുമല്ലാതെ ജഗൻ മുമ്പ് ചെയ്തിരുന്ന വേറെ എന്തോ പറയാനൊരുങ്ങിയ മൂന്നാമനെ തടഞ്ഞുകൊണ്ട് വാസു പറഞ്ഞു: അവനിപ്പോ എന്തോ മരുന്നുകളൊക്കെ വിൽക്കാൻ നടക്കുന്നു. ഈ, മണിചെയിൻ പോലത്തെ എന്തോ?'
മൂന്നാമൻ: മണിചെയിൻ പോലെ മരുന്നോ?
ഒന്നാമൻ: മണിചെയിൻ പോലെ തന്നെ ആൾക്കാരെ കണക്ട് ചെയ്യും. പക്ഷേ വിക്കണത് മരുന്നായിരിക്കും, അല്ലേ വാസു ചേട്ടാ?
ലഘുലേഖ വിതരണം ചെയ്തതിന് രണ്ട് ദിവസം കഴിഞ്ഞാണ് അയ്യപ്പൻ മലയുടെ ചുവട്ടിലുള്ള ആളൊഴിഞ്ഞ പറമ്പിൽ ആദ്യസമ്മേളനം നടന്നത്.
''ആരും ബഹളം വയ്ക്കല്ലേ, സതീശൻ പറയുന്നത് കേക്ക്.""
ഒന്നാമൻ പറഞ്ഞു. സിദ്ധാർഥ് മേശപ്പുറത്തൊന്ന് തട്ടി. അത് ബഹളക്കാർക്കുള്ള അന്ത്യശാസനമായിക്കണ്ടുകൊണ്ട് സതീശൻ മെല്ലെ എഴുന്നേറ്റു. പിന്നെ പതിയെ കസേരയിലേക്ക് ഇരുന്നുകൊണ്ട് ജഗനെ നോക്കി. ഇരുന്ന് കൊണ്ട് സംസാരിച്ചാലും മതിയെന്ന അർത്ഥത്തിൽ അവൻ പുരികം വളച്ചുകൊണ്ട് ഒന്ന് തലയിളക്കി. സതീശൻ സംസാരിക്കാൻ തുടങ്ങി.
''അത് പിന്നെ, എല്ലാവർക്കും നമസ്കാരം. നമ്മളിവിടെ ഇന്ന് കൂടിയിരിക്കുന്നത്.""
''അതൊക്കെ അറിയാം താൻ കാര്യം പറയെടോ.""
മൂന്നാമൻ പറഞ്ഞു.
''നീ നിർത്തിക്കേടാ നാറി.""
ജഗൻ ചാടിയെഴുന്നേറ്റു, ഒപ്പം മൂന്നാമനും.
''ഹേ... വേണ്ട, രണ്ടാളും ഇരിക്ക്.""
ഒൻപതാമൻ പറഞ്ഞു. പതിമൂന്നാമനും അത് തന്നെ പറഞ്ഞു. സിദ്ധാർഥ് എഴുന്നേറ്റ് ചെന്ന് സതീശന്റെ ചെവിയിൽ പിറുപിറുത്തു:
''ചേട്ടൻ തുടങ്ങിക്കോ, അപ്പൊ അവര് നിർത്തിക്കോളും.""
''ഇവന്മാരിന്നത്തെ വെള്ളംകുടി മുട്ടിക്കുവോ, സമയം എട്ടരയായി""
ആറാമൻ ഏഴാമനോട് പറഞ്ഞു.
''കഴിഞ്ഞില്ലെങ്കിൽ നമ്മളങ്ങ് എറങ്ങിപ്പോവും, എന്തേ?""
ഏഴാമൻ പറഞ്ഞു.
''എന്റെ സുഹൃത്ത് ബിനു പറഞ്ഞത് പോലെ നമ്മളിവിടെ കൂടിയിരിക്കുന്നത് എന്തിനാണെന്ന് എല്ലാവർക്കുമറിയാം.""
സതീശൻ ദൃഢമായ ശബ്ദത്തിൽ തുടങ്ങി:
''നമ്മുടെ പ്രിയപ്പെട്ട അയ്യപ്പൻ മലയ്ക്ക് ഭീഷണിയായി ഒരു ക്വാറി പോയിട്ട് ഒരു തൂമ്പ പോലും കൊത്താൻ നമ്മളാരെയും അനുവദിക്കാൻ പാടില്ല. നമുക്ക് നമ്മുടെ പിതാക്കന്മാരിൽ നിന്ന് ലഭിച്ചത് പോലെ, നാം നമ്മുടെ മക്കൾക്ക് എല്ലാ പ്രൗഢിയോട് കൂടെത്തന്നെ ഈ അയ്യപ്പൻ മലയെ കൈമാറണം. ഈ അയ്യപ്പൻ മലയല്ലാതെ വേറെ എന്ത് അനന്യതയാണ് നമുക്കും നമ്മുടെ നാടിനും അവകാശപ്പെടാനുള്ളത്.""
അനന്യത എന്ന വാക്ക് ശരിയായ ഇടത്താണോ പ്രയോഗിച്ചതെന്ന് സിദ്ധാർഥ് ഒന്ന് സംശയിച്ചെങ്കിലും എല്ലാവരും സാകൂതം ശ്രദ്ധിക്കാൻ തുടങ്ങി. തന്റെ മനസിൽ കുറിച്ചിട്ടിരുന്ന കാര്യങ്ങൾ ഒന്നൊന്നായി സതീശൻ പറഞ്ഞു തീർത്തു. നാടുകാണി മലയ്ക്ക് വേണ്ടിയുള്ള വർഗീസ് സാറിന്റെ പ്രവർത്തനങ്ങളും അതിനെ മാതൃകയാക്കിക്കൊണ്ട് തങ്ങൾ ചെയ്യേണ്ട കാര്യങ്ങളുമായിരുന്നു അതിന്റെ കാതൽ. ആറാമനും ഏഴാമനും അന്ന് കള്ളുകുടിക്കാൻ പോയില്ല. എല്ലാം കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങവേ സിദ്ധാർഥ് ഒരാലോചനയോടെ ചോദിച്ചു: 'ശരിക്കും എന്താ ചേട്ടന്റെ പ്ലാൻ.""
'എടാ മോനെ"സതീശൻ പറഞ്ഞു: 'ഞാൻ അന്വേഷിച്ചു. ക്വാറീടെ പെർമിറ്റെല്ലാം കറക്ടാണ്. ബൈക്ക് മുന്നോട്ട് പോവുകയാണ്, രാത്രിയാണ് എന്നൊന്നും ആലോചിക്കാതെ സിദ്ധാർഥ് ഒന്ന് തിരിഞ്ഞു നോക്കി. സതീശൻ ഗൗരവത്തിൽ തുടർന്നു: 'അതുകൊണ്ട് കുറച്ചു വളഞ്ഞ വഴിയിൽ നീങ്ങിയാലേ കാര്യങ്ങൾ നടക്കൂ. നമുക്ക് പറ്റാവുന്നത്ര ജനരോഷം ഇതിനെതിരെ ഇളക്കിവിടണം. പിന്നെ സ്ഥിരമായി ഒരു സമരപ്പന്തൽ റോഡിൽ നിന്ന് തിരിയുന്ന ആ വളവിൽ പണിയണം. ഒരു മുല്ലപ്പെരിയാർ മോഡൽ. പിന്നെ...""
''പിന്നെ...""
സിദ്ധാർഥ് ചോദിച്ചു.
''മൊത്തം കാര്യങ്ങൾ പഠിച്ചതിൽ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം ഈ ലൈസൻസിൽ ഉള്ള ഒരു അഫിഡവിറ്റാണ്.""
''അതിപ്പോ, വല്ല ബിനാമി പേരിലായിരിക്കില്ലേ ലൈസൻസ്' സിദ്ധാർഥ് ചോദിച്ചു.
'അവിടെ നമുക്ക് ഭാഗ്യമുണ്ട്. ഈ ലൈസൻസ് അയാൾ സ്വന്തം പേരിലെടുത്തതാണ്. കോടീശ്വരനായ ഇയാളെന്തായാലും ടാക്സ് കൃത്യമായി അടച്ചിട്ടുണ്ടാവില്ല. അപ്പോൾ ആ സൈഡിൽ നിന്ന് ഒരു ഇനീഷ്യേറ്റീവ് ഉണ്ടായാൽ ലൈസൻസ് ഹോൾഡ് ആകും. അതിന് എന്റെ ഒരു ഫ്രണ്ട് വേണ്ടത് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. ആ ഗ്യാപ്പിൽ നമുക്ക് അമ്പലത്തിന്റെ പണി കുറച്ചു നീക്കണം. പിന്നെ ആ വഴിക്ക് പിടിക്കാം. അയ്യപ്പൻ മലയെ അയ്യപ്പനെ വച്ച് രക്ഷിക്കാം.""
ഇതിനിടയിൽ അവർ വീടെത്തിയിരുന്നു. സിദ്ധാർത്ഥിന് തന്റെ ചേട്ടനെക്കുറിച്ചോർത്ത് അഭിമാനം തോന്നി. അവൻ ഒന്ന് പുഞ്ചിരിച്ചു. സതീശനും. എന്നാൽ കുളി കഴിഞ്ഞ് കഴിക്കാനിരുന്നപ്പോൾ സതീശന്റെ ഭാര്യ അമ്പിളി അവർക്ക് പൊരിച്ച ഉണക്കമീനും സാമ്പാറിനുമൊപ്പം വേറെ ചിലതും വിളമ്പി.
''സതീശേട്ടാ, നമ്മടെ പ്രിയക്കൊരസുഖമാണെന്ന്.""
''ഒരസുഖോ, ഏതസുഖം.""സിദ്ധാർഥ് ചോദിച്ചു.
അവനെ ഗൗനിക്കാതെ സതീശനോടായി അമ്പിളി തുടർന്നു.
''അവൾക്ക് അടിവയറ്റില് വേദനയാണെന്ന്. തുടങ്ങീട്ട് കൊറേ നാളായി. പല മരുന്ന് കഴിച്ചിട്ടും ഒരു കൊറവൂല്ല.""
''ഏത്, വിജയന്റെ ഭാര്യയോ?""
സതീശൻ ചോദിച്ചു.
''അല്ല സതീശേട്ടാ, അവന്റെ അനിയനില്ലേ... പൊറത്തെങ്ങാണ്ട് ജോലി ചെയ്യണ രാജേന്ദ്രൻ, അവന്റെ ഭാര്യ. അവളും കുമാരൻ വല്യച്ചനും മാത്രല്ലേ ഒള്ളു വീട്ടില്. ഇതിപ്പോ തുടങ്ങീട്ട് ശരിക്കും 37 ദിവസായി. കഴിഞ്ഞ ദിവസം കുമാരൻ വല്യച്ഛൻ ഒരു തിരുമേനീടെ അടുത്ത് പോയി പ്രശ്നം വച്ച് നോക്കിയപ്പോഴല്ലേ കാര്യങ്ങളറിയണത്. രണ്ടുപേരും ശ്രദ്ധിക്കാൻ തുടങ്ങി. നമ്മുടെ കുടുംബത്തിന് ഒരു ശാപോണ്ടന്ന്. അതാണ് ആരും ഗതി പിടിക്കാത്തതെന്ന്. ഈ വരുന്ന ഞായറാഴ്ച എല്ലാവരോടും വരാൻ പറഞ്ഞേക്കുവാ, പ്രതിവിധികളൊക്കെ പറയാൻ.""
''ഞായറാഴ്ച ഞങ്ങള് സമരപ്പന്തല് പണിയാനിരിക്കുവാ... തന്നെയല്ല നമുക്കെന്താ ഇപ്പോ ഗതിയ്ക്കൊരു കുറവ്?""
സതീശൻ പറഞ്ഞു. അമ്പിളി അയാളെ ഒന്ന് നോക്കി. തരിശായിക്കിടക്കുന്ന ഗർഭപാത്രവും ചുരക്കാതെ തന്നെ കടുത്തു പോയ നെഞ്ചകവും ആ കണ്ണുകളിൽ നിഴലിച്ചു. ഒരു കോണിൽ നിന്ന് കണ്ണുനീര് ഉറവയെടുക്കാനും തുടങ്ങിയോ?
''അത് ഞാൻ നോക്കിക്കൊള്ളാം ചേട്ടൻ പൊയ്ക്കോ""
സിദ്ധാർഥ് പറഞ്ഞു.
ഞായറാഴ്ച, പ്രശ്നവിധികളും പരിഹാരകർമ്മങ്ങളുമറിയാനായി തിരുമേനിയുടെ വീടിന്റെ മുറ്റത്തു കൂടി നിൽക്കെ, ഒരു ഓട്ടോയിൽ ചാടിപ്പിടഞ്ഞെത്തിയ ജഗനെ കണ്ട് സതീശൻ അമ്പരന്നു പോയി.
''നിനക്കിതിലൊക്കെ വിശ്വാസമുണ്ടോ?""
സതീശൻ അവനെ നോക്കി.
''ബൈക്ക് കേടായതുകൊണ്ടാ അല്ലെങ്കിൽ ഞാൻ ഇതിലും നേരത്തെ വന്നേനെ...""
ജഗൻ സതീശനെ നോക്കി. തൊട്ടടുത്ത അമ്പലത്തിലെ ശാന്തിക്കാരൻ കൂടിയാണ് തിരുമേനി. ഉച്ചപൂജ കഴിഞ്ഞാൽ അദ്ദേഹം സ്വന്തം വീട്ടിൽ പ്രശ്നം വയ്പും പൊരുത്തം നോക്കലും ജാതകം കുറിയ്ക്കലും നടത്തുന്നു. രാജാവ് പ്രജകളെയെന്ന വണ്ണം എല്ലാവരെയും നോക്കിക്കൊണ്ട് പെട്ടെന്ന് പുറത്തേക്കിറങ്ങി വന്ന തിരുമേനി അതേ വേഗത്തിൽ അകത്തേക്ക് കയറിപ്പോയി. സതീശൻ ജഗനെ നോക്കി. അവൻ ആരോടോ ഫോണിൽ സംസാരിക്കുകയാണ്. അഞ്ചുമിനിറ്റിനു ശേഷം അവിടെ വന്നു നിന്ന കാറിൽ നിന്ന് മുതലാളി ചാടിയിറങ്ങി ജഗന്റെ തോളത്ത് പിടിച്ചു കൊണ്ട് തിരുമേനിയുടെ വീടിനകത്തേക്ക് കയറിപ്പോയി. സതീശൻ ഒന്ന് ഞെട്ടി. അയാൾ റോഡിലേക്കിറങ്ങിച്ചെന്ന് നോക്കി. അതെ മുതലാളിയുടെ കാർ തന്നെ. അയാളുടെ അമ്പരപ്പ് മാറുന്നതിന് മുൻപ് തന്നെ തിരുമേനി വീണ്ടും പുറത്തേക്ക് വന്നു. കൂടെ ജഗനും മുതലാളിയും.
''ഇത് ശരിയാവില്ല.""
അദ്ദേഹം സംസാരിക്കാൻ തുടങ്ങി:
''ഒന്നാമത് ഇതെല്ലാം ഒരു വിശ്വാസത്തിന്റെ പുറത്താണ്. നിങ്ങളുടെ ചരിത്രത്തിൽ ആദ്യം വിശ്വസിക്കണം. എങ്കിലേ നമുക്ക് ഭാവിയിലേക്ക് നോക്കാൻ കഴിയൂ. അതിന് നിങ്ങൾ തയ്യാറല്ലെങ്കിൽ വർത്തമാനത്തിൽ മാത്രം ജീവിക്കുക. അതൊരു തെറ്റാണെന്ന് ഞാൻ പറയുന്നില്ല. അതിനുള്ള മനക്കരുത്തു നിങ്ങളോരോരുത്തർക്കുമുണ്ടെങ്കിൽ എനിക്കൊന്നും പറയാനില്ല. 113 വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ഒരാൾ മുറുക്കിയ കർമ്മപാശത്തെയാണ് ഞാനിവിടെ അഴിക്കാൻ ശ്രമിക്കുന്നത്. നിങ്ങൾക്കെല്ലാവർക്കും ഒന്നിച്ച് എന്നെ വന്നു കാണാൻ കഴിയുമെങ്കിൽ അന്ന് ഞാൻ പരിഹാരം നിർദ്ദേശിക്കാം.""
സതീശന് ഒന്നും മനസിലായില്ല. മുതലാളിയുടെ നിശബ്ദസമ്മതത്തോടെയെന്നവണ്ണം ജഗൻ സംസാരിക്കാൻ തുടങ്ങി.
''113 വർഷം മുൻപ് ജീവിച്ചിരുന്ന കുട്ടിയച്ചനിൽ നിന്നാണ് തിരുമേനി പറയുന്ന നമ്മുടെ കുടുംബത്തിന്റെ ശാപം തുടങ്ങുന്നത്. നിലവിൽ ജീവിച്ചിരിക്കുന്നവരിൽ, കല്യാണം കഴിഞ്ഞവരെ മാത്രം ഓരോ കുടുംബമായി എണ്ണിയാൽ നമ്മുടെ കുടുംബപ്പേരിന് കീഴിൽ 39 കുടുംബങ്ങളും, വിവാഹം നടക്കാത്തവരായി 9 പേരുമുണ്ട്. പിന്നെ കുട്ടികളും. മരിക്കാറായി കിടക്കുന്ന 4 കാർന്നോന്മാര്. 3 ബുദ്ധിവളർച്ചയില്ലാത്ത കുട്ടികൾ. 4 മക്കളില്ലാത്ത ദമ്പതികൾ.""
അവിടെ നിന്ന് തിരുമേനി ഏറ്റെടുത്തു:
''നിങ്ങടെ ഈ കുട്ടിയച്ചൻ കാർന്നോര് ആളൊരു വിരുതനായിരുന്നു. അയാള് കല്യാണം കഴിക്കാതെയാണ് രണ്ടു മക്കളെ ഉണ്ടാക്കിയത്. അതിൽ മൂത്തവനായ നാണുവിന്റെ പടപ്പുകളാണ് നിങ്ങളെല്ലാം. അന്നൊരുനാളിൽ കുളിക്കാനിറങ്ങിയ കുഞ്ഞിക്കാവിലമ്മയെ ഒളിഞ്ഞിരുന്ന കണ്ടാസ്വദിച്ച കുട്ടിയച്ചൻ കൊതി മാറാതെ, ഭഗവതീടെ വസ്ത്രങ്ങൾ ഒളിപ്പിച്ചു വച്ചു. തിരികെത്തരണമെങ്കിൽ കൂടെവരണമെന്ന് ഭീഷണിപ്പെടുത്തി. കൂടെ ചെന്നിട്ടും, വാക്ക് പാലിക്കാതെ ഒന്നര വർഷക്കാലം തന്റെ കയ്യാളായി നിർത്തി അപമാനിച്ചു. അവസാനം കുഞ്ഞിക്കാവിലെതന്നെ പൊട്ടക്കിണറ്റിൽ ചാടി അയാൾ ആത്മഹത്യ ചെയ്തു. പതിനാറാം നാൾ ചീഞ്ഞളിഞ്ഞ ശരീരം പുറത്തെടുക്കുമ്പോൾ കോണകത്തിനിടയിൽ തിരുകിയ നിലയിൽ ഒരു പട്ടുപുടവ വലതുകാലിൽ ചുറ്റിപ്പിണഞ്ഞു കിടന്നിരുന്നു. ദുർമരണത്തിന് വേണ്ട കർമ്മങ്ങൾ നടത്തപെടാതെ കുട്ടിയച്ചൻ ദഹിപ്പിക്കപ്പെട്ടപ്പോൾ ആ പുടവ കുഞ്ഞിക്കാവിലമ്മയുടെ നടക്കൽ വച്ചു. പിറ്റേന്ന് അത് കാണാതിരുന്നതിനാൽ കാവിലമ്മ സ്വീകരിച്ചുവെന്നും അതല്ല അയാളുടെ രണ്ടാമത്തെ മകനായ കാളി മോഷ്ടിച്ചതാണെന്നും രണ്ടു വർത്തമാനമുണ്ടായി. ഇപ്പോൾ എനിക്കും തോന്നുന്നു, അന്ന് അത് അമ്മയ്ക്ക് കിട്ടീട്ടില്ല. ആ കോപമാണ് നിങ്ങളുടെ മേൽ പെയ്യുന്നത്. അതുകൊണ്ടാണ് ഞാൻ പറയുന്നത് എല്ലാവരും ഒരുമിച്ച് പ്രാർത്ഥിച്ച് പരസ്പരം സഹായിച്ച് സ്നേഹിച്ച് കാര്യഗൗരവത്തോടെ മുന്നോട്ടു വന്നാലേ എനിക്കും എന്തെങ്കിലും ചെയ്യാൻ കഴിയൂ.""
മഹാമൃത്യുഞ്ജയഹോമമായിരുന്നു ആദ്യം നടന്നത്. അതിന് ശേഷം കേരളത്തിന്റെ പല കോണുകളിലുമുള്ള അമ്പലങ്ങളിൽ ദർശനങ്ങൾ. ഒടുവിലായി, കുഞ്ഞിക്കാവിലെ മൂടിപ്പോയ പൊട്ടക്കിണറിന് തെക്കുവശത്തായി കുട്ടിയച്ചനെ ദഹിപ്പിച്ചതെന്ന് വിശ്വസിക്കുന്നിടത്തുനിന്ന് ഒരു പിടി മണ്ണെടുത്ത് ആവാഹനകർമ്മങ്ങളൊക്കെ നടത്തി, നാടുകാണി മലയുടെ പ്രാന്തത്തിലായി ഇടിഞ്ഞു വീണുപോയ ശിവക്ഷേത്രത്തിന് ചുറ്റും വിതറി. എല്ലാത്തിനും മുൻകൈയ്യെടുത്തതും ചെലവുകൾ വഹിച്ചതും മുതലാളിയായിരുന്നു. കുടുംബക്കാർക്കിടയിൽ ഇത് അയാളുടെ സ്വീകാര്യത വർദ്ധിപ്പിക്കുക തന്നെ ചെയ്തു. കാര്യങ്ങളുടെ നടത്തിപ്പിനായി ജഗൻ, 'നാമൊന്ന് എന്നെന്നും" എന്നൊരു വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. അപ്രതീക്ഷിതമായൊരു രാത്രിയിൽ വീട്ടിൽ വന്നു കയറിയ അയാളോട് തന്റെ ഭാര്യ കാണിച്ച സ്നേഹാദരങ്ങൾ കണ്ട സതീശൻ ആകെ വല്ലാതായി. ആരെയും കൂസാത്ത ദിവാകരൻ പോലും മുതലാളിയുടെ മുമ്പിൽ ഇരിക്കാൻ കൂട്ടാക്കാതെ ഒരു ഇളിഭ്യച്ചിരിയുമായി നിന്ന് പരുങ്ങി. എങ്ങനെ നേരിടും എന്ത് തീരുമാനിക്കുമെന്ന് പേടിച്ചിരുന്ന ആ പ്രലോഭനത്തിന്റെ പ്രഭാഷണം അയാൾ തുടങ്ങുന്നതും കാത്ത് സതീശൻ നിന്നു.
''എന്റെ സതീശാ..""
അയാൾ തുടങ്ങി.
''ഞാൻ ആർക്കും ഒരു ദ്രോഹവും ചെയ്യുന്ന ആളല്ല. എന്റച്ഛൻ ജേക്കബ്, (ഇയാൾ ക്രിസ്ത്യാനിയാണോ, സതീശൻ വീണ്ടും ഞെട്ടി) കോളേജ് പ്രൊഫസറായിരുന്നു. അച്ഛൻ റിട്ടയറായ സമയത്ത് കിട്ടിയ കാശ് കൊണ്ട് ആളുടെ കൂട്ടുകാരും ചേർന്നാണ് ഇവിടെ ഈ ക്വാറീടെ പരിപാടിയിട്ടത്. അച്ഛൻ കഴിഞ്ഞ കൊല്ലം മരിച്ചതോടെ എല്ലാവർക്കും മടിയായി. അങ്ങനെയാണ് ഞാൻ ഇതിൽ വന്നുപെട്ടത്. ലൈസൻസ് എന്റെ പേരിലാണെങ്കിലും ഇപ്പോഴും അവർക്കെല്ലാം ഷെയറുണ്ട്. നീ പ്ലാൻ ചെയ്തത് പോലെ ഇൻകം ടാക്സ് എന്നെ പിടിച്ചാ ഞാൻ തീരും
(ഇയാളിതെങ്ങനെയറിഞ്ഞു?സതീശൻ ഞെട്ടിയെന്ന് പറയേണ്ടതില്ലല്ലോ) നീ വിചാരിച്ചാലിവിടെ എന്തും നടക്കും എനിക്കറിയാം. (ദിവാകരൻ അഭിമാനത്തോടെ മകനെയൊന്ന് നോക്കി) നമ്മളിപ്പോ ഒരു കുടുംബമല്ലേ. ആ സമരപ്പന്തലൊന്ന് പൊളിച്ചാ നിനക്ക് വേണ്ടതൊക്കെ ഞാൻ ചെയ്തു തരാം. എന്റെ കൂട്ടുകാരന്റെ ഹോസ്പിറ്റലിൽ നിനക്കും ഭാര്യയ്ക്കും മക്കളുണ്ടാവാനുള്ള ചികിത്സ. സിദ്ധാർത്ഥിനും ജഗനും നല്ലൊരു ജോലി. വേണമെങ്കിൽ നീയും സ്കൂളീന്നിറങ്ങിക്കോ. എന്നിട്ട് എന്റെ കൂടെ കൂടിക്കോ.""
എല്ലാവരും തന്നെത്തന്നെ സൂക്ഷിച്ചു നോക്കുന്നത് സതീശൻ തലയുയർത്താതെ തന്നെയറിഞ്ഞു.
അന്ന് കുളികഴിഞ്ഞ് മുടി ചീവുന്നതിനിടയിൽ കണ്ണാടിയിലേക്ക് നോക്കാൻ പോലും സതീശൻ ഒന്നറച്ചു. രാജേന്ദ്രന്റെ ഭാര്യ പ്രിയയുടെ അസുഖത്തിന് കുറവുണ്ടെന്ന് കേട്ടതിന്റെ പിറ്റേന്ന്, ഇൻഫെർട്ടിലിറ്റി ക്ലിനിക്കിൽ അപ്പോയിൻമെന്റ് എടുത്തതിന് തലേന്ന് സതീശൻ അയ്യപ്പൻ പാറയിലേക്ക് കയറി.
നിലവിൽ ആരും ഉപയോഗിക്കാറില്ലാത്ത കുട്ടിക്കാലത്ത് അവർ സ്ഥിരമായി ഉപയോഗിച്ചിരുന്ന ഒരിടവഴിയിലൂടെ വന്ന് സതീശൻ ഒറ്റയ്ക്ക് മുകളിലേക്ക് പൊത്തിപ്പിടിച്ചു കയറുകയായിരുന്നു. കുടവയറ് മൂലം മെയ് വഴങ്ങാത്തതിനാൽ കാലുകൾ പാറയിലൂടെ നിരക്കി നീക്കേണ്ടി വന്നു. കാൽ വിരൽത്തുമ്പുകൾ ഉരഞ്ഞു ചോര പൊടിഞ്ഞു. കുഞ്ഞ് വീടൊഴിഞ്ഞു പോയിരുന്നു. അയാളുടെ വീട് പാടത്തെ കോലം പോലെ തുറിച്ചു നോക്കിക്കൊണ്ട് നിന്നു. സർക്കാർ നിർമിച്ചു നൽകിയ കുഞ്ഞിന്റെ വീട് കുറച്ചു ബംഗാളികൾക്ക് വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു. അവർക്ക് പോകാനൊരിടമില്ലെന്നു പറഞ്ഞതിനാൽ കുഞ്ഞും ഭാര്യയും അവരുടെ കൂടെത്തന്നെ താമസമാക്കി.
സതീശൻ അമ്പലവും പിന്നിട്ട് നടന്നു. പതിവായിരിക്കാറുള്ള പാറയുടെ തുഞ്ചത്തെത്തിയപ്പോൾ അയാൾ നടു നിവർത്തി കാലു നിവർത്തി കൈകൾ വിരിച്ചു കിടന്നു. കുഞ്ഞിന്റെ മകൻ സതീശന്റെ ബാല്യകാലസുഹൃത്തായിരുന്നു, എബി. കുട്ടിക്കാലത്തൊരിക്കൽ എല്ലാവരും കൂടി പാറയിലെത്തി. പാറയുടെ വടക്കുഭാഗം ഗ്രാമത്തിനഭിമുഖമായി ചെങ്കുത്തായി കുത്തനെ കിടക്കുകയാണ്. ഗുഹയെന്ന് വ്യക്തമായും വിളിക്കാനാവാത്ത ഒരു പിളർപ്പ് ആ ഭാഗത്തുണ്ട്. അകത്തേക്ക് കടക്കാനുള്ള രണ്ടു വഴികളും വളരെ ചെറുതാണ്. കമിഴ്ന്നു കിടന്നു നിരങ്ങി നീങ്ങി അകത്തെത്തിയാൽ കൈ ഉയർത്തി നിവർന്നുനിൽക്കാനുള്ള ഇടമുണ്ട്. അവധിദിവസം ആഘോഷിക്കാൻ ഒരുമിച്ചെത്തിയിട്ട് എബി മാത്രം കയറാൻ മടിച്ചപ്പോൾ എല്ലാവരും അവനെ കളിയാക്കാൻ തുടങ്ങി. സതീശനായിരുന്നു അതിൽ മുൻപൻ. വാശി കയറിയ എബി രണ്ടും കല്പിച്ച് അകത്തേക്ക് കയറിയെങ്കിലും പെട്ടെന്ന് തന്നെ ശ്വാസത്തിനായി ആയാസപ്പെടാൻ തുടങ്ങി. പതിയെ ബോധക്ഷയവും. ഭയന്ന് പോയ കൂട്ടുകാർ ഒരു വിധത്തിൽ അവനെ ഉരുട്ടിയും തള്ളിയും വലിച്ചിഴച്ചു പുറത്തെത്തിച്ചു. അവിടെ നിന്ന് ചുമന്ന് റോഡിലും പിന്നെ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. ശൗച്യത്തിനു കയറുമ്പോൾ പോലും വാതിലടക്കാൻ അവൻ ഭയന്നിരുന്നുവെന്ന് പിന്നീടാണ് എല്ലാവരും അറിഞ്ഞത്. ചെറിയൊരു കാറ്റ് സതീശന്റെ കഴുത്തിലും കവിളുകളിലും തഴുകി കടന്നു പോയി. അയാൾ തിരിഞ്ഞു നോക്കി. ജഗനും സിദ്ധാർഥും ബിയറിന്റെ കുപ്പികളുമായി വരുന്നു. അയാൾ താഴേക്ക് നോക്കി. കേടുവന്ന പല്ലിന്റെ കറുത്ത പോടു പോലെ ജോർജ് ജേക്കബ് മുതലാളിയുടെ നഖപ്പാട്.
രണ്ടു കുപ്പി ബിയർ ഒഴിഞ്ഞപ്പോൾ ജഗൻ പറയാൻ തുടങ്ങി: ''ചേട്ടായിക്കറിയാമോ അവൾ എന്നെ തേച്ചു. എന്താ കാരണം. എനിക്കൊരു ജോലിയില്ല. ഞാൻ പരിശ്രമിക്കാട്ടാഞ്ഞാണെന്ന് അവളെന്റെ മുഖത്തു നോക്കി പറഞ്ഞു. എനിക്കും ജീവിതത്തിലെന്തെങ്കിലുമൊക്കെ നേടണം. നല്ലൊരു ജോലിയെങ്കിലും. ഈ കൂലിപ്പണീം കൊണ്ട് കല്യാണം കഴിച്ചാൽ കൊച്ചിന് അപ്പിത്തുണി വാങ്ങാൻ പോലും ഞാൻ തെണ്ടേണ്ടി വരും. പത്ത് പൈസ ഉണ്ടാക്കാനാ ഞാനീ ചാടി ചാടി നടക്കണത്. ചേട്ടായി ഒന്ന് മനസ് വച്ചാൽ ഈ നിമിഷം മുതൽ എല്ലാവരുടേം പ്രശ്നങ്ങൾ തീരും. ഒള്ളത് പറയാലോ ഈ ബിയർ വാങ്ങിയത് വരെ കടത്തിലാ. പിന്നെ, നമ്മൾ ഇങ്ങനെ മുന്നോട്ടു പോയാലും സമരം ജയിക്കൂന്നോ ക്വാറി അടയ്ക്കൂന്നോ എനിക്കൊരു പ്രതീക്ഷേല്ല. അങ്ങനെ നോക്കുമ്പോ ഇതൊരു ലോട്ടറിയാ.""
''ജഗാ, ഈ ജോർജ് ജേക്കബ് എങ്ങനെയാ നമ്മടെ കുടുംബക്കാരനായത്?""
സിദ്ധാർഥ് ചോദിച്ചു.
''കുട്ടിയച്ചന്റെ രണ്ടാമത്തെ മകനില്ലേ, കാളി, അയാളുടെ വംശമാണ് ജോർജ് ജേക്കബ് സാറിന്റെ. അവരെല്ലാം ക്രിസ്ത്യാനികളാ...""
ജഗന്റെ മറുപടി കേട്ട് സിദ്ധാർഥ് ചോദിച്ചു.
''ഷണ്ഡന് മക്കളുണ്ടാകുവോടാ മണ്ടാ.""
''അതൊന്നും എനിക്കറിയില്ല. തിരുമേനി പറഞ്ഞു. അത്ര തന്നെ.""
''അത് വിട്, നാട്ടുകാരോട് സതീഷേട്ടനെന്ത് മറുപടി പറയും.""
സിദ്ധാർഥ് ആശങ്കയോടെ സതീശനെ നോക്കി.
''അതിന് വഴിയുണ്ട്.""
ജഗൻ തുടർന്നു:
''നമ്മുടെ യൂട്യൂബ് ഫ്രീക്കൻ വൈശാഖിനെ ഇവിടെ ഇൻട്രൊഡ്യൂസ് ചെയ്യുന്നു. അതിനു മുമ്പ് ചേട്ടായി എല്ലാവരോടും പറയണം. വർഗീസ് സാറിന്റെ ലൈസൻസ് എല്ലാം കറക്റ്റാണ്. അതുകൊണ്ട് മാദ്ധ്യമശ്രദ്ധ കിട്ടുന്ന എന്തെങ്കിലും ചെയ്തു കൊണ്ട് വേണം മുന്നോട്ടു പോകാനെന്ന്. എന്നിട്ട് നാട്ടുകാരെക്കൊണ്ട് വീഡിയോ ചെയ്യിപ്പിച്ച് അവന്റെ ചാനലിൽ അപ്ലോഡ് ചെയ്യുന്നു.""
''നീയെന്തൊക്കെയാ പറയുന്നേ, നാട്ടുകാരെക്കൊണ്ട് വിഡ്ഢിവേഷം കെട്ടിക്കാനോ ആരെങ്കിലും ഇതിന് തയ്യാറാവോ?"" സിദ്ധാർഥ് ചോദിച്ചു.
''തയ്യാറാവില്ല അങ്ങനെ പയ്യെപ്പയ്യെ എല്ലാം കെട്ടടങ്ങിക്കോളും. നമ്മളെ ആർക്കും കുറ്റം പറയാനും പറ്റില്ല. എങ്ങനെയുണ്ട് പ്ലാൻ?""
ജഗൻ പറഞ്ഞു. മദ്യം പതിവില്ലാത്ത സതീശൻ, നാല് ബിയർ കുടിച്ച് ഛർദ്ദിച്ച് അവിടെ തന്നെ കിടന്നുറങ്ങി.
''ഇനിഷ്യൽ ടെസ്റ്റുകളിൽ കുഴപ്പങ്ങളൊന്നും കാണുന്നില്ല.""
ഡോ. പൗലോസ് ഇത് പറഞ്ഞപ്പോൾ സതീശന് ചെറിയ നിരാശ തോന്നി. പിന്നെ ആശയക്കുഴപ്പവും. അയാൾ എബിയെ ഓർത്തു.
പാറ പൊട്ടിക്കൽ തകൃതിയായി നടന്നതു പോലെ വൈശാഖിന്റെ വീഡിയോകളും വൈറലായി. പക്ഷേ അവൻ ഹിമാലയത്തിലേക്കും മറ്റും നടത്താറുള്ള യാത്രാവിവരങ്ങളടങ്ങിയവയുടെ അത്ര വന്നില്ല. ഇതിനെ പിൻപറ്റി നാട്ടിൽ പുതിയ ചില യൂട്യൂബർസ് മുളക്കുകയും ചെയ്തു. ഒരു മാസം കഴിഞ്ഞപ്പോൾ അസുഖക്കാരി പ്രിയയുടെ ഭർത്താവ് നാട്ടിലെത്തി. അപ്പോഴാണ് കാര്യങ്ങൾ വെളിച്ചത്ത് വന്നത്. പ്രശ്നം വയറിനല്ല മലദ്വാരത്തിനാണ്. കൂടുതൽ പരിശോധനയിൽ രോഗം വ്യക്തമായി. പ്രിയ അടുത്ത സുഹൃത്തുക്കളോട് കാര്യം പറഞ്ഞ്, കുറച്ചു നാളുകൾക്കുള്ളിൽ അമ്പിളിയുടെ ചെവിയിലും അവിടെ നിന്ന് സതീശനിലേക്കും വിവരമെത്തി. അടിവയറ്റിൽ പറ്റിപ്പിടിച്ചിരിക്കുന്ന പുതുജീവൻ നൽകിയ എല്ലാ ആലസ്യത്തോടെയും അവളിത് പറയുമ്പോൾ കുടു കുടെ ചിരിക്കുകയായിരുന്നു.
''എന്തായാലും നമ്മുടെ ഭാഗ്യം. അല്ലേ സതീശേട്ടാ?""
അമ്പിളി ചോദിച്ചു.
''അതെയതെ നമ്മുടെ മാത്രം ഭാഗ്യം.""
അയാൾ പറഞ്ഞു. ഉമിനീരിന്റെ അരുചി വാ നിറയെ പടരുകയാൽ സതീശന് ഒന്ന് ഛർദ്ധിക്കണമെന്ന് തോന്നി. എന്നാൽ അയാൾ അത് വിഴുങ്ങുക തന്നെ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |