കോട്ടയം: മഴ ഒഴിഞ്ഞു നിന്നെങ്കിലും ആശങ്ക ഒഴിയുന്നില്ല. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലും താഴ‌്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. മീനച്ചിലാറ്റിലും മണിമലയാറ്റിലും വെള്ളം താഴ്ന്നു തുടങ്ങിയെങ്കിലും പടിഞ്ഞാറൻ മേഖലയിൽ വെള്ളം ഇറങ്ങിയിട്ടില്ല. മീനച്ചിലാറിന്റെയും കൊടൂരാറിന്റെയും തീരങ്ങളിൽ താമസിക്കുന്നവർക്കുള്ള ജാഗ്രതാ നിർദേശം പിൻവലിച്ചിട്ടുണ്ട്.
കൊല്ലാട്, സംക്രാന്തി, പരിപ്പ്, ചിങ്ങവനം, നാഗമ്പടം, പേരൂർ, ചുങ്കം, വാരിശേരി, തിരുവാർപ്പ്, കൊശമറ്റം, വേളൂർ തുടങ്ങിയ മേഖലകളിൽ റോഡിൽ കയറിയ വെള്ളം ഇനിയും ഇറങ്ങാത്തതിനാൽ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. കോട്ടയം, ഏറ്റുമാനൂർ നഗരസഭകളിലും അയ്മനം, തിരുവാർപ്പ്, കുമരകം, ആർപ്പൂക്കര, കിടങ്ങൂർ, വിജയപുരം പഞ്ചായത്തുകളിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. നിരവധി വീടുകളിൽ വെള്ളം കയറി. ഇന്ന് മഴ പെയ്തില്ലെങ്കിൽ വെള്ളക്കെട്ട് ഒഴിയുമെന്നാണ് പ്രതീക്ഷ.
ജില്ലയിൽ 31 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ 168 കുടുംബങ്ങളിലെ 560 പേർ കഴിയുന്നു. കോട്ടയം താലൂക്കിലാണ് ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ .
മഴ 3.9 സെന്റീമീറ്റർ
ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ 3.9 സെന്റീമീറ്റർ മഴ ജില്ലയിൽ പെയ്തുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |