പാലാ: ദുരന്തമേഖലകളിൽ സഹായവുമായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളി പ്ലാക്കൽ. കാറ്റ് മൂലം ദിവസങ്ങളായി വൈദ്യുതി മുടങ്ങിക്കിടക്കുന്ന കരൂർ പഞ്ചായത്തിലെ പയപ്പാർ പ്രദേശത്തെ വീടുകളിൽ സ്വന്തം വാഹനത്തിൽ ജനറേറ്ററുമായി എത്തിയാണ് രാജേഷ് സഹായിയായത്.
കഴിഞ്ഞയാഴ്ച ഉണ്ടായ കനത്ത മഴയിലും കാറ്റിലും പ്രദേശത്തെ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായിരുന്നു. ആയിരക്കണക്കിന് റബർ മരങ്ങളും മറ്റ് മരങ്ങളും കടപുഴകി വീണ് വൈദുതി ബന്ധം പൂർണ്ണമായും തകരാറിലായി. ചെറിയ റോഡുകളിലൂടെ പോലും യാത്ര സാദ്ധ്യമാകാത്ത വിധത്തിൽ പയപ്പാർ ഒറ്റപ്പെട്ട നിലയിലായിരുന്നു. എഴുപതിലേറെ ഇലക്ട്രിക് പോസ്റ്റുകളും ട്രാൻസ്‌ഫോമറും തകർന്നതോടെ പ്രദേശം ദിവസങ്ങളായി ഇരുട്ടിലാണ്.
വൈദ്യുതി മുടങ്ങിയതോടെ കുടിവെള്ളടാങ്കിലേക്ക് വെള്ളം അടിക്കുന്നതിനും മറ്റ് അടിയന്തിര ആവശ്യങ്ങൾക്കും ജനങ്ങൾ ബുദ്ധിമുട്ടുന്നത് മനസിലാക്കിയാണ് സ്വന്തം ചെലവിൽ ജനറേറ്ററുമായി വന്ന് രാജേഷ് വെള്ളം പമ്പ് ചെയ്ത് കൊടുത്തത്.
ഇന്നലെ രാവിലെ മുതൽ ഓരോ വീട്ടിലും ഏതാണ്ട് അര മണിക്കൂർ സമയം ജനറേറ്റർ പ്രവർത്തിപ്പിച്ചു. ടാങ്കിൽ വെള്ളം നിറക്കുന്നതിനും ഫോൺ ചാർജു ചെയ്യുന്നതിനും യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ഈ സേവനം സഹായകമായി.
ഒടിഞ്ഞ വൈദ്യുതി തൂണുകളും മരങ്ങളും മൂലം വാഹനമെത്താൻ കഴിയാത്ത വീടുകളിൽ ജനറേറ്റർ ചുമന്ന് എത്തിച്ചാണ് വെള്ളം പമ്പ് ചെയ്ത് കൊടുത്തത് .
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ്, പഞ്ചായത്ത് മെമ്പർ ലിന്റൺ ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു. കൊവിഡ് മൂലം ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസരത്തിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിലും രാജേഷ് മുന്നിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |