ദിവസം കുറഞ്ഞത് 2 ലിറ്റർ കുടിവെള്ളം
രോഗബാധിതർക്ക് സമീകൃതാഹാരം
കോഴിക്കോട്: കൊവിഡ് രണ്ടാംതരംഗം അതിരൂക്ഷമായിരിക്കെ തടവുകാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ 16-ഇന മാർഗ നിർദ്ദേശങ്ങളുമായി ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ ഉത്തരവിറങ്ങി. ദിവസവും കുറഞ്ഞത് രണ്ടു ലിറ്റർ കുടിവെള്ളം നൽകിയിരിക്കണമെന്നും കൊവിഡ് പോസിറ്റീവായവർക്ക് സമീകൃതാഹാരം ലഭ്യമാക്കണമെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്. മൂന്ന് മേഖലാ ഡി.ഐ.ജിമാർക്കെന്ന പോലെ ജയിൽ സൂപ്രണ്ടുമാർക്കും ഉത്തരവ് കൈമാറിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം ഡി.ജി.പി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജയിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.മുഹമ്മദ് ആഷീൽ സുപ്രധാന നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിരുന്നു. ഇവ കൂടി ഉൾപ്പെടുത്തിയാണ് ഋഷിരാജ് സിംഗ് പുതിയ സർക്കുലർ പുറത്തിറക്കിയത്.
തടവുകാർ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് പൂർണമായും ഒഴിവാക്കാൻ ഇതിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഗ്രൂപ്പുകളായി തിരിച്ച്, സാമൂഹിക അകലം പാലിച്ച് വ്യത്യസ്ത സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കണം.
ജയിൽ ഉദ്യോഗസ്ഥരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്. പത്രം, ഫോൺ പോലുള്ളവ തടവുകാർ ഉപയോഗിക്കുമ്പോൾ ഓരോ തവണയും അണുവിമുക്തമാക്കിയ ശേഷം മാത്രമേ മറ്റുള്ളവർ ഉപയോഗിക്കാവൂ. സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കാൻ പാകത്തിൽ ഫോൺ റിസീവറിന്റെ ഇയർ, മൗത്ത്, പീസുകളിൽ പേപ്പർ ഒട്ടിക്കണം.
തടവുകാർക്ക് വാക്സിനേഷൻ നൽകുമ്പോൾ 45 ന് മുകളിൽ പ്രായമുള്ളവർക്ക് വേണം മുൻഗണന നൽകാൻ. ഏതെങ്കിലും തടവുകാരന് ഒന്നാം ഡോസിന് ശേഷം കൊവിഡ് ബാധിച്ചാൽ രോഗം ഭേദമായി നാലാഴ്ച കഴിഞ്ഞ് ബൂസ്റ്റർ ഡോസ് നൽകാം.
ജയിലുകളിൽ തെർമൽ സ്‌കാനർ, പൾസ് ഓക്സീമറ്റീർ എന്നിവ ആവശ്യാനുസരണം ലഭ്യമാക്കണം. ജയിൽ ഓഫീസുകളിൽ എ സി ഉപയോഗിക്കരുത്. സി.എഫ്.എൽ.ടി.സി, ക്വാറൻറൈൻ ജയിലുകളിൽ ജോലി നോക്കുന്ന എല്ലാ ഉദ്യോഗസ്ഥരും എൻ 95 മാസ്‌ക് തന്നെ ഉപയോഗിക്കണം. മറ്റ് ഉദ്യോഗസ്ഥർ എൻ 95 മാസ്‌കോ പകരം ഡബിൾ മാസ്‌കോ ഉപയോഗിക്കണം. തടവുകാർക്ക് ആറ് തുണി മാസ്‌കുകൾ സൂപ്രണ്ടുമാർ നൽകണമെന്നും ഡി.ജി.പി യുടെ ഉത്തരവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |