ആലപ്പുഴ: മഴയകന്നു നിന്നിട്ടും ജില്ലയിൽ കടലേറ്റത്തിനു ശമനമില്ല. കരയിലേക്ക് ഇരച്ചുകയറുന്ന തിരമാലകൾ വീടുകളും പരിസരങ്ങളും വെള്ളക്കെട്ടിലാക്കുകയാണ്.
നിലിലുള്ള കടൽഭിത്തിക്കു മുകളിലുടെയും കടൽഭിത്തി ഇല്ലാത്ത ഭാഗങ്ങളിലൂടെയും ഇരച്ചുകയറിയാണ് തിരമാലകൾ നാശം വിതയ്ക്കുന്നത്.
തീരമേഖലയിലെ ഭൂരിഭാഗം വീടുകളും വെള്ളത്തിലാണ്. കെട്ടിക്കിടക്കുന്ന വെള്ളം പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഒഴുക്കിമാറ്റാനുള്ള ജോലികൾ പുരോഗമിക്കുകയാണ്. ഇന്നലെയും ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട്, പുന്നപ്ര പഞ്ചായത്തുകളുടെ തീരത്ത് കടലേറ്റം രൂക്ഷമായിരുന്നു. ഒറ്റമശ്ശേരി, ഓമനപ്പുഴ,അന്ധകാരനഴി എന്നിവടങ്ങളിൽ കടൽക്കലിക്ക് അല്പം ശമനം അനുഭവപ്പെട്ടു. വട്ടച്ചാൽ, രാമഞ്ചേരി, ആറാട്ടുപുഴ, കള്ളിക്കാട്, മംഗലം, പത്തിശ്ശേരി, പതിയാങ്കര, ചേലക്കാട്, തോപ്പിൽമുക്ക്, തോട്ടപ്പള്ളി ആനന്ദേശ്വരം, പുറക്കാട്, പായൽകുളങ്ങര, നീർക്കുന്നം മാധവൻ മുക്ക്, പുന്നപ്ര ഫിഷ്ലാൻഡിംഗ് സെന്റർ എന്നിവിടങ്ങളിലും കടൽ കയറ്റം രൂക്ഷമായി അനുഭവപ്പെട്ടു. രണ്ട് ദിവസമായി ജില്ലയുടെ തീരത്ത് വ്യാപകമായി അനുഭവപ്പെട്ട കടലാക്രമണം ഇന്നലെ കടൽകയറ്റമായി മാറുകയായിരുന്നു.
ആറാട്ടുപുഴ പഞ്ചായത്തിലെ വട്ടച്ചാൽ, രാമഞ്ചേരി ഭാഗത്ത് പല വീടുകളും തീരവുമായി രണ്ടു മുതൽ അഞ്ചുവരെ മീറ്റർ മാത്രം അകലത്തിലാണ്. ശക്തമായ കടലാക്രമണം ഇനിയും ഉണ്ടായാൽ ഈ ഭാഗത്തെ അഞ്ചിലധികം വീടുകൾ ഏത് സമയവും കടലെടുക്കും. തൃക്കുന്നപ്പുഴ-വലിയഴീക്കൽ തീരദേശ റോഡിൽ അടിഞ്ഞുകയറിയ മണൽ ജെ.സി.ബി ഉപയോഗിച്ച് റവന്യു വകുപ്പിന്റെ നിർദേശത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പും ഐ.ആർ.ഇ.യും ചേർന്ന് നീക്കം ചെയ്യുന്ന ജോലികൾ പുരോഗമിക്കുന്നു. ആറാട്ടുപുഴയിൽ ആരംഭിച്ച രണ്ട് ക്യാമ്പുകളിൽ ഒന്ന് ഇന്നലെ പിരിച്ചു വിട്ടു. ഒറ്റമശ്ശേരിയിൽ കടലാക്രമണത്തിൽ 10 വീടുകളാണ് പൂർണ്ണമായി തകർന്നത്. 50 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കടൽ ശാന്തമായതോടെ ക്യാമ്പിൽ കഴിഞ്ഞവർ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. പ്രദേശത്ത് കടൽഭിത്തിയില്ലാത്തതിനാൽ തീരത്തുള്ള 50 വീടുകൾ നാശത്തിൻറ്റെ വക്കിലാണ്. തീരവും വീടുകളുമായി 10 മീറ്റർ പോലും അകലമില്ലത്ത ഭാഗങ്ങളും ഉണ്ട്. പ്രദേശത്ത് താത്കാലികമായി കല്ല് ഇറക്കാൻ തീരുമാനിച്ചെങ്കിലും ക്വാറികൾ പ്രവർത്തന സജ്ജമല്ലാത്തതിനാൽ മുന്നോട്ടുനീങ്ങാനാവുന്നില്ല.
പകർച്ചവ്യാധി ഭീഷണി
പ്രളയജലവും കടൽവെള്ളവും കെട്ടിക്കിടക്കുന്നതിനാൽ ഗുരുതരമായ പകർച്ചവ്യാധി ഭീഷണിയിലാണ് ജനങ്ങൾ. കടൽ ചെളിയും പ്രളയത്തിൽ തോടുകൾ കവിഞ്ഞൊഴുകി കെട്ടിക്കിടക്കുന്ന വെള്ളത്തിലെ മാലിന്യങ്ങളുമാണ് ആരോഗ്യ ഭീഷണി ഉണ്ടാക്കുന്നത്. ആരോഗ്യ വകുപ്പ് അധികൃതർ കൊവിഡിന്റെ പേരിൽ ബ്ളീച്ചിംഗ് പൗഡർ വിതരണം ഉൾപ്പെടെയുള്ളവയിൽ വീഴ്ച വരുത്തുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും ആശാവർക്കർമാരും പ്രവർത്തകരും പ്രദേശത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |