തൃശൂർ: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക് ഡൗണിൽ ജാഗ്രത ശക്തമാക്കി പൊലീസ്. ഞായറാഴ്ച രാത്രി തന്നെ പൊലീസ് ജില്ലാ അതിർത്തികളുമായി ബന്ധിപ്പിക്കുന്ന വഴികൾ അടച്ച് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു.
പ്രധാന റോഡുകളിലേക്കുള്ള ഇടവഴികളും ബാരിക്കേഡുകൾ വെച്ച് അടച്ചു. ഏത് പ്രദേശത്തേക്കും പ്രവേശിക്കുന്നതിന് ഒരു വഴിയും പുറത്തേക്കിറങ്ങാൻ മറ്റൊരു വഴിയും മാത്രമാക്കി നിജപ്പെടുത്തി. ഇരുവഴികളിലും പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. പരിശോധനകൾക്ക് ശേഷമേ ആളുകളെ അകത്തേക്കും പുറത്തേക്കും കടത്തിവിടൂ.
അനാവശ്യ യാത്രക്കാരെ പിടികൂടി നടപടി സ്വീകരിക്കുന്നുണ്ട്. വാഹനങ്ങളും പിടിച്ചെടുക്കുന്നുമുണ്ട്. ആശുപത്രികളിലേക്ക് പോകുന്നവരെ കടത്തി വിടുന്നുണ്ട്. അനുവദനീയമായ ആളുകൾക്കേ പുറത്തിറങ്ങാൻ സാധിക്കൂ. ഇന്നലെ അതിരാവിലെ മുതൽ പൊലീസ് വാഹന പരിശോധന തുടങ്ങി. പൊലീസ്, തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകളും ട്രിപ്പിൾ ലോക്ക് ഡൗൺ നടപടികളും പുരോഗമിക്കുന്നത്. ബൈക്കിലും ജീപ്പിലുമായി ഓരോ സ്‌റ്റേഷൻ പരിധിയിലും അഞ്ചുവീതം പട്രോളിംഗ് സംഘങ്ങൾ പരിശോധനയ്ക്കായുണ്ട്. റോഡുകൾ 24 മണിക്കൂറും പൊലീസ് നീരീക്ഷണത്തിലാണ്.
പൊലീസ് നിയന്ത്രണങ്ങളോട് പൊതുവേ സഹകരിക്കുന്ന മനോഭാവത്തിലാണ് പൊതുജനം. രാവിലെ പാൽ, പത്രം വിതരണം എല്ലായിടങ്ങളിലും പതിവിലും നേരത്തെ നടന്നു. മരുന്നുകൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്. നിരത്തിലിറങ്ങുന്നവരുടെ എണ്ണവും വിരളമാണ്. ചുഴലിക്കാറ്റ് മൂലമുള്ള മഴ വിട്ടൊഴിയാത്തതും ആളുകളെ വീട്ടിലിരിക്കാൻ പ്രേരിപ്പിക്കുന്നു. ലോക്ക് ഡൗൺ മേഖലകളിൽ അവശ്യ സാധനങ്ങളുടെ വിതരണ ചുമതലയുള്ള ആർ.ആർ.ടികളുടെ പ്രവർത്തനം പലയിടത്തും നിശ്ചലാവസ്ഥയിലാണ്. വരുംദിവസങ്ങളിൽ ആർ.ആർ.ടികൾ സജീവമാകാനാണ് സാദ്ധ്യത.
ട്രിപ്പിൾ ലോക്ക് ഡൗൺ ഇങ്ങനെ
ജില്ലയെ 12 മേഖലകളാക്കി
സിറ്റി, റൂറൽ പരിധികളിൽ ആറ് വീതം
ഒരു മേഖലയിൽ 3 പൊലീസ് സ്റ്റേഷനുകൾ
ഓരോ മേഖലയുടെയും ചുമതല ഓരോ ഡിവൈ.എസ്.പിക്ക്
അധിക ഡ്യൂട്ടിയിൽ
3000 പൊലീസുകാർ ( എ.ആർ. ക്യാമ്പിൽ നിന്നടക്കം)
സിറ്റി പരിധിയിൽ
2000 പൊലീസുകാർ
റൂറൽ പരിധിയിൽ
1000 പൊലീസുകാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |