പൊന്നാനി: മൊബൈൽ റീചാർജ്ജ് ചെയ്യാൻ വഴികളില്ലാതെ മൊബൈൽ ഫോൺ ഉപയോക്താക്കൾ നെട്ടോട്ടത്തിൽ. ലോക്ക്ഡൗൺ പരിധിയിൽ മൊബൈൽ റീ ചാർജ്ജ് കടകൾ ഉൾപ്പെട്ടതോടെ ഫോൺ റീചാർജ്ജ് ചെയ്യാൻ വഴികൾ അടഞ്ഞ അവസ്ഥയിലാണ് ഉപയോക്താക്കളുള്ളത്. പത്താം ക്ലാസുകാർക്ക് ഓൺലൈൻ ക്ലാസുകൾ പലയിടത്തും ആരംഭിച്ചതോടെ ഫോൺ റീ ചാർജ്ജ് ചെയ്യാനാകാത്തത് വിദ്യാർത്ഥികളേയും കുഴക്കുന്നുണ്ട്. ലോക്ക്ഡൗൺ ആരംഭിച്ചതു മുതൽ മൊബൈൽ റീചാർജ്ജ് കടകൾ അടഞ്ഞുകിടക്കുകയാണ്.
ഓൺലൈൻ വഴി റീചാർജ്ജ് ചെയ്യുന്നത് സാധാരണക്കാർക്ക് വശമില്ലാത്തതായതിനാൽ കടകളെ ആശ്രയിക്കാതെ മറ്റുവഴികളില്ല. മൊബൈലിന്റെ അറ്റകുറ്റപണിക്കും സാഹചര്യമില്ല. വീട്ടിൽ അടഞ്ഞിരിക്കുന്നവർക്ക് സമയം ചിലവിടാനുള്ള ഏക ആശ്രയം മൊബൈലാണ്. റീചാർജ്ജിനുള്ള വഴികൾ ഇല്ലാതായതോടെ ഒറ്റപ്പെടലിന്റെ ഭീകരതയാണ് പലരും നേരിടുന്നത്.
കടയുടമകളെ ഫോണിൽ ബന്ധപ്പെട്ടാണ് പലരും റീചാർജ്ജിനുള്ള അവസരമുണ്ടാക്കുന്നത്. ഗൂഗ്ൾ പേ വഴി പണം ലഭ്യമായെന്ന് ഉറപ്പായാൽ മാത്രമെ റീചാർജ്ജ് ചെയ്ത് നൽകൂ. സാധാരണക്കാർക്ക് ഈ രീതി പ്രാപ്യമല്ല. കൊവിഡും, പ്രകൃതി ക്ഷോഭവും ഒരുപോലെ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കാനാകാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ആദ്യ ലോക്ക്ഡൗണിൽ ഇളവുകൾ നൽകിയ കൂട്ടത്തിൽ നിശ്ചിത ദിവസങ്ങളിൽ റീ ചാർജ്ജ് കടകൾ തുറക്കാനുള്ള അനുമതി നൽകിയിരുന്നു. അത് ഏറെ ആശ്വാസകരമായിരുന്നു.
ഒരാഴ്ച്ചയിലേറെയായി റീചാർജ്ജ് കടകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൻ അടിയന്തര ആവശ്യങ്ങൾ കണക്കിലെടുത്ത് മൊബൈൽ റീചാർജ്ജ് കടകൾ തുറക്കാനുള്ള നടപടി ഉണ്ടാകണമെന്ന് മൊബൈൽ ഫോൺ റീട്ടേലേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുൾ ഗഫൂർ പൊന്നാനി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |