ന്യൂഡൽഹി: പ്രവാചകനെ വിമർശിച്ച് വിവാദത്തിൽപ്പെട്ട ഡൽഹി ഗാസിയാബാദിലെ ടാസ്‌ന ദേവീക്ഷേത്രത്തിലെ പൂജാരി സ്വാമി യതി നരസിംഗാനന്ദ സരസ്വതിയെ വധിക്കാൻ, വേഷം മാറിയെത്തിയ കാശ്‌മീർ പുൽവാമ സ്വദേശിയായ യുവാവ് പിടിയിൽ. ജാൻ മുഹമ്മദ് ദർ എന്നയാളെയാണ് പഹാഡ്ഗഞ്ചിലെ ഹോട്ടലിൽനിന്ന് പൊലീസ് പിടികൂടിയത്. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ നിർദ്ദേശപ്രകാരമാണ് ഇയാൾ പൂജാരിയെ വധിക്കാൻ പഹാഡ്ഗഞ്ചിൽ എത്തിയതെന്നാണ് വിവരം.
ജാൻ മുഹമ്മദിന്റെ ബാഗിൽ നിന്ന് തോക്കും വെടിയുണ്ടകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമെ കാവി നിറത്തിലുള്ള കുർത്ത, വെളുത്ത പൈജാമ, മറ്റു പൂജാസാധനങ്ങൾ തുടങ്ങിയവയും കണ്ടെടുത്തു. വേഷം മാറി ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് പൂജാരിയെ വെടിവച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി.
2020 ഡിസംബറിലാണ് ജാൻ മുഹമ്മദ് ജെയ്‌ഷെ ഭീകരനാ ആബിദുമായി പരിചയത്തിലാകുന്നത്. പാക് അധിനിവേശ കാശ്‌മീരിൽ ജെയ്‌ഷെയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നയാളാണ് ആബിദ്. ആബിദുമായി നിരന്തരം വാട്സാപ്പ് മുഖേന ഇയാൾ ബന്ധപ്പെട്ടിരുന്നു. 2021 ഏപ്രിൽ രണ്ടിന് ഇരുവരും അനന്ത്നാഗിൽവച്ച് നേരിൽ കണ്ടു. ഇവിടെ വച്ചാണ് പൂജാരിയായ സ്വാമി യതി നരസിംഗാന സരസ്വതിയെ വധിക്കാൻ ആബിദ് നിർദ്ദേശിച്ചത്. വിവാദമായ പൂജാരിയുടെ ചില വീഡിയോകളും ഇയാൾ ജാൻ മുഹമ്മദിനെ കാണിച്ചു.
തോക്ക് നൽകിയതിനൊപ്പം ഉപയോഗിക്കേണ്ട രീതിയും ആബിദ് കൃത്യമായി പഠിപ്പിച്ചു. ജാൻ മുഹമ്മദിന് 6500 രൂപ നേരിട്ടും 35,000 രൂപ ബാങ്ക് അക്കൗണ്ട് മുഖേനയും നൽകി.
ഏപ്രിൽ 23ന് ജാൻ മുഹമ്മദ് ഡൽഹിയിലെത്തി ആബിദിന്റെ സുഹൃത്തായ ഉമറിനെ കണ്ടു. തുടർന്ന് മൂന്ന് ദിവസം ഇയാളുടെ ഒളിസങ്കേതത്തിലായിരുന്നു താമസം. പിന്നീട് ഇവിടെനിന്ന് പഹാഡ്ഗഞ്ചിലെ ഹോട്ടലിലേക്ക് താമസം മാറി. ഹോട്ടലിന് സമീപത്തെ കടകളിൽനിന്നാണ് കാവിവസ്ത്രങ്ങളും പൂജാസാധനങ്ങളും വാങ്ങിയത്. ഒരു പൂജാരിയെപ്പോലെ വേഷം മാറി ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് സ്വാമിയെ വധിക്കാനായിരുന്നു പദ്ധതി.
സ്വാമി യതി നരസിംഗാനന്ദ സരസ്വതിക്ക് നേരേ നേരത്തെയും വധഭീഷണിയുണ്ടായിരുന്നു. കഴിഞ്ഞ മാർച്ചിൽ ഇസ്ലാം മതത്തിൽപ്പെട്ട 14കാരനെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചതിന് ഇയാൾ ആക്രമിച്ചിരുന്നു. ഇതോടെയാണ് വിവാദനായകനായ സ്വാമി, പിന്നീട് ഒരു വാർത്താസമ്മേളനത്തിൽ പ്രവാചകനെതിരെ ചില മോശം പരാമർശങ്ങളും നടത്തിയിരുന്നു. ഈ വീഡിയോ വൈറലായതോടെ പൂജാരിയുടെ തല വെട്ടുന്നയാൾക്ക് 51 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ഒരാൾ പ്രഖ്യാപിച്ചിരുന്നു. ഇയാളെ പിന്നീട് യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |