മഞ്ചേരി: ട്രിപ്പിൾ ലോക്ക്ഡൗണിൽ നിശ്ചലമായി നാടും നഗരവും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ജില്ലയിലാകെ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാന നഗരങ്ങളിലും ഗ്രാമാന്തരങ്ങളിലുമെല്ലാം പൊലീസ് നിതാന്ത ജാഗ്രത പുലർത്തുന്നു. ട്രിപ്പിൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങളോട് പൂർണ്ണമായും സഹകരിക്കുന്ന സമീപനമാണ് ആദ്യ ദിവസം പൊതുജനങ്ങളിൽ നിന്നുമുള്ളത്.
അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന കൊവിഡ് വൈറസ് വ്യാപനം തടയാൻ കടുത്ത നിയന്ത്രണങ്ങൾ ആരംഭിച്ചിരിക്കുകയാണ് മലപ്പുറം ജില്ലയിൽ. ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വന്നതോടെ നഗരങ്ങളും ഗ്രാമങ്ങളും ഏതാണ്ട് പൂർണ്ണമായി തന്നെ നിശ്ചലമാണ്. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ മിക്ക റോഡുകളും പൊലീസ് അടച്ചു. യാത്രാ അനുമതിയുള്ള പാതകളിൽ വാഹന പരിശോധനയും കർശനമായി തുടരുന്നു. പൊലീസും മോട്ടോർ വാഹന വകുപ്പും കൊവിഡ് സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘങ്ങളും വാർഡുതല ആർ.ആർ.ടികളുമെല്ലാം പ്രത്യേക നിരീക്ഷണവുമായി ജാഗ്രത തുടരുകയാണ്. പ്രധാന ജംഗ്ഷനുകളിലെല്ലാം പൊലീസ് പരിശോധന ശക്തമാണ്. മതിയായ കാരണം ബോധിപ്പിക്കാത്തവർക്കെതിരെ നിയമ നടപടിയും സ്വീകരിക്കുന്നുണ്ട്. ചികിത്സാവശ്യത്തിനും മുൻകൂട്ടി നിശ്ചയിച്ച വിവാഹം, മരണം എന്നീ ആവശ്യങ്ങൾക്കു മാത്രമാണ് യാത്രാ അനുമതിയുള്ളത്. അനാവശ്യമായി വീടിനു പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. നിയന്ത്രണ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെയും ക്വാറന്റൈൻ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരേയും കടുത്ത നടപടികൾ തന്നെയുണ്ടാകുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു. അവശ്യ സാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളും ഭക്ഷണശാലകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. റേഷൻ കാർഡുമായി മാത്രമെ സാധനങ്ങൾ വാങ്ങാൻ അനുമതിയുള്ളൂ എന്നിരിക്കെ, തുറന്നു പ്രവർത്തിക്കുന്ന കടകളിൽ ജനത്തിരക്ക് നന്നെ കുറവാണ്. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രമാണ് നടക്കുന്നത്. ട്രിപ്പിൾ ലോക്ഡൗണിന്റെ ആദ്യ ദിവസം പൊതുജനങ്ങളിൽ നിന്ന് മികച്ച സഹകരണമാണ് ലഭിക്കുന്നത്. ഇത് കൊവിഡ് നിർവ്യാപന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് ആത്മ വിശ്വാസവും പകരുന്നുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |