തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാല് ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ വിജയകരമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു. രോഗവ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നുപോയി എന്ന അനുമാനത്തിലാണ് വിദഗ്ദ്ധരെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് അല്പം ശുഭകരമായ സൂചനകൾ കാണാൻ സാധിക്കുന്നു. മേയ് ഒന്നുമുതൽ എട്ടുവരെയുള്ള സമയത്ത് ഒരുദിവസം ശരാശരി 37,144കേസുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ലോക്ക്ഡൗൺ തുടങ്ങിയതിന് ശേഷമുള്ള ആഴ്ചയിൽ 35,919ആയി കുറഞ്ഞിട്ടുണ്ട്.
ആ ഘട്ടത്തിൽ 8 ജില്ലകളിൽ 10 മുതൽ 30 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ കുറവുണ്ടായത് വയനാട് ജില്ലയിലാണ്. പത്തനംതിട്ടയിൽ രോഗവ്യാപനം സ്ഥായിയായി തുടരുകയാണ്. കൊല്ലം, മലപ്പുറം, തിരുവനനന്തപുരം, പാലക്കാട് ജില്ലകളിൽ കേസുകൾ കൂടുന്നു. കൊല്ലത്ത് 23 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്.
ആക്ടീവ് കേസുകൾ നേരിയ കുറവുള്ളത് ആശ്വാസകരമാണ്. നിലവിൽ 3,62,315ആയി കുറഞ്ഞു. ലോക്ക്ഡൗൺ എത്രമാത്രം ഫലപ്രദമാണെന്ന് ഇനിയുള്ള ആഴ്ചകളിലേ അറിയാൻ പറ്റുള്ളുവൈന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |