കോന്നി : സംരക്ഷണം പ്രഹസനമാകുമ്പോൾ ചത്തൊടുങ്ങുന്ന വന്യജീവികളുടെ കണക്കും കാരണങ്ങളും മറച്ചുവച്ച് വനംവകുപ്പ്. കൊവിഡ് രണ്ടാംതരംഗ വ്യാപനം രൂക്ഷമായിരിക്കെയാണ് വനത്തിനുള്ളിലും ജനവാസ കേന്ദ്രങ്ങൾക്ക് സമീപങ്ങളിലും വന്യജീവികൾ ചാവുന്നത്. വനാതിർത്തിയിൽ താമസിക്കുന്നവരുടെയും ഇവയെ മറവുചെയ്യുന്ന വനപാലകരുടെയും ഉള്ളിൽ ഇത് ഭീതി പടർത്തിയിട്ടുണ്ട്. ആന, മ്ലാവ്, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളാണ് കഴിഞ്ഞ രണ്ട് മാസങ്ങളായി ചാവുന്നത്. നടുവത്തുമൂഴി, ഗൂഡ്രിക്കൽ വനം റെയിഞ്ചുകളിലും ഏതാനും കാട്ടാനകൾ അടുത്തിടെ ചത്തു.
ജനവാസ കേന്ദ്രങ്ങൾക്കടുത്ത് ചത്തുവീഴുന്ന വന്യജീവികളുടെ കാര്യം മാത്രമാണ് പുറംലോകം അറിയുന്നത്. അതുകൊണ്ടുതന്നെ ചാകുന്ന വന്യമൃഗങ്ങളുടെ കൃത്യമായ വിവരം വനം ഉദ്യോഗസ്ഥർക്കു മാത്രമാണ് അറിവുള്ളത്.
വനാതിർത്തിയിൽ ആശങ്ക
വനത്തോട് ചേർന്നും ചുറ്റപ്പെട്ടും കിടക്കുന്ന പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾ ഇവരുടെ ആട്, പശു എന്നിവയെ തീറ്റയ്ക്കായി വനത്തിലേക്ക് അഴിച്ചുവിട്ടാണ് വളർത്തുന്നത്. വന്യജീവികൾ ചത്തുവീഴുന്നത് എന്തെങ്കിലും അസുഖം മൂലമാണെങ്കിൽ വളർത്തുമൃഗങ്ങളിലേക്കും ഇത് പകരാവുന്നതാണ്. ചാവുന്ന വന്യജീവികളെ കൃത്യമായി പോസ്റ്റുമോർട്ടം ചെയ്ത് ഇവയുടെ മരണകാരണം കണ്ടെത്തുന്നതിൽ ഫോറസ്റ്റ് വെറ്റെറിനറി സർജന്മാരും വേണ്ടത്ര താല്പര്യം കാട്ടാറില്ല.
സ്രവപരിശോനയില്ല,
വനപാലകരും ആശങ്കയിൽ
ചത്തുപോകുന്ന വന്യജീവികളുടെ സ്രവപരിശോധനയ്ക്ക് വനംവകുപ്പ് തയ്യാറാകാത്തതിനാൽ വനപാലകരും ആശങ്കയിലാണ്. യാതൊരു സുരക്ഷാ മുൻകരുതലുകളും ഇല്ലാതെയാണ് വനപാലകർ ഇവയെ മറവ് ചെയ്യുന്നത്. ജില്ലയിൽ നിരവധി വനപാലകർക്കും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
വനൃമൃഗങ്ങൾ അസാധരണമായ രീതിയിൽ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. എന്നാൽ പന്നി, കേഴമാൻ തുടങ്ങിയവയെ അടുത്തിടെ ചത്തനിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ കാരണം പരിശോധിച്ചുവരികയാണ്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
കോന്നിയിലെ
വനം വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |