തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ ആഘാതത്തിനിടെ, പുതിയ നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് എം.എൽ.എമാരുടെ യോഗം ഇന്ന് ചേരും. കോൺഗ്രസിന്റെ കക്ഷി നേതാവാകും പ്രതിപക്ഷ നേതാവും.
കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ രാവിലെ 11ന് ചേരുന്ന യോഗത്തിൽ ഹൈക്കമാൻഡ് നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും ജി.വൈത്തിലിംഗവും പങ്കെടുക്കും. കഴിഞ്ഞതവണ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയെ വീണ്ടും കക്ഷി നേതാവാക്കാനുള്ള നീക്കങ്ങൾ ഐ ഗ്രൂപ്പ് ശക്തിപ്പെടുത്തിയിട്ടുണ്ട്. എ ഗ്രൂപ്പിനും അദ്ദേഹം തുടരുന്നതിനോട് വിയോജിപ്പില്ലെന്നാണ് സൂചന. അദ്ദേഹം വീണ്ടും നേതാവായാൽ ഉപനേതാവായി പി.ടി. തോമസിന്റെ പേരിനാണ് മുൻതൂക്കം. പ്രതിപക്ഷനേതാവെന്ന നിലയിൽ നല്ല നിലയിൽ ചെന്നിത്തല പ്രവർത്തിച്ചെന്ന പൊതുവിലയിരുത്തലുണ്ടെങ്കിലും, പാർട്ടിയെയും മുന്നണിയെയും അധികാരത്തിലേക്ക് തിരിച്ചെത്തിക്കാനാവാതെ പോയത് തിരിച്ചടിയാണ്. തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം നേതൃമാറ്റ ആവശ്യമടക്കം പല കോണുകളിൽ നിന്നുയർന്നിരുന്നു.
ചെന്നിത്തലയെ മാറ്റിനിറുത്തി പകരക്കാരനെ പരിഗണിക്കുകയാണെങ്കിൽ മുൻതൂക്കം വി.ഡി. സതീശനാണ്. ഗ്രൂപ്പുകൾക്കതീതമായി സതീശൻ നേതാവാകണമെന്ന ചിന്ത പാർട്ടിയിലെ യുവനിരയിൽ ശക്തമാണ്. സതീശനല്ലാതെ, തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേരാണുയരുന്നത്.
ഹൈക്കമാൻഡ് നിരീക്ഷകർ 21 എം.എൽ.എമാരുമായും ഒറ്റയ്ക്കൊറ്റയ്ക്ക് ആശയവിനിമയം നടത്തി അഭിപ്രായം സ്വരൂപിക്കും. ഇതിലുയരുന്ന പൊതുവികാരം ഹൈക്കമാൻഡിനെ അറിയിച്ച ശേഷം അവരുടെയും താല്പര്യം കണക്കിലെടുത്താകും നേതാവിനെ പ്രഖ്യാപിക്കുക. ഇന്നുതന്നെ പ്രഖ്യാപനമുണ്ടായേക്കാം. ഹൈക്കമാൻഡ് തീരുമാനം വൈകിയാൽ പ്രഖ്യാപനവും നീളും.
21 എം.എൽ.എമാരിൽ 12 പേർ ഐ ഗ്രൂപ്പിലും 9 പേർ എ ഗ്രൂപ്പിലുമാണ്. നേതൃപദവിയെച്ചൊല്ലി തർക്കമോ ആശയക്കുഴപ്പമോ ഉണ്ടാകുന്നത് മുന്നണിയെയും പാർട്ടിയെയും കൂടുതൽ പ്രതിസന്ധിയിലെത്തിക്കുമെന്നതിനാൽ, പരമാവധി സമവായത്തോടെ നേതാവിനെ നിശ്ചയിക്കണമെന്നാണ് പാർട്ടിക്കകത്തെ പൊതുവികാരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |