തിരൂർ: കൊവിഡ് ബാധിച്ച് വളാഞ്ചരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധിക വെന്റിലേറ്റർ കിട്ടാതെ മരിച്ചു. പുറത്തുർ കളൂർ ഇണ്ടി വീട്ടിൽ ഹസൈനാർ ഹാജിയുടെ ഭാര്യ ഫാത്തിമ്മ ഹജ്ജുമ്മയാണ് (73) ഞായറാഴ്ച രാത്രിയോടെ മരിച്ചത്. ഈ മാസം 8ന് കൊവിഡ് ബാധിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ രോഗം മൂർച്ഛിച്ചതോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ഭർത്താവും കൊവിഡ് ബാധിതനായി ഇവിടെ ചികിത്സയിലായിരുന്നു. ഇതിനിടെ ഫാത്തിമയ്ക്ക് ന്യൂമോണിയ കൂടി ബാധിച്ചു.15ന് വൈകിട്ട് ആരോഗ്യനില വഷളായതോടെ വെന്റിലേറ്റർ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ ബന്ധുക്കളെ അറിയിച്ചു. ജില്ലയിൽ വെന്റിലേറ്റർ ഒഴിവില്ലെന്ന വിവരമാണ് ആരോഗ്യ വകുപ്പിന്റെ ജില്ലാതല കൺട്രോൾ സെല്ലിൽ നിന്ന് ലഭിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറെ ബന്ധപ്പെട്ടെങ്കിലും ഇതേ മറുപടിയാണ് ലഭിച്ചത്. തൃശൂർ, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലും ബന്ധുക്കൾ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ രോഗം മൂർച്ഛിച്ച് ഞായർ രാത്രിയോടെ ഫാത്തിമ മരണത്തിന് കീഴടങ്ങി. മക്കൾ: സുഹ്റ, സലാം, നാസർ, സലീന, മുജീബ്, നൂർജഹാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |