തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാഫലങ്ങൾ വൈകുമെന്ന് സൂചന. സംസ്ഥാന വ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മൂല്യനിർണയ ക്യാമ്പുകൾ തുടങ്ങുന്ന കാര്യത്തിൽ തീരുമാനമായില്ല.
മേയ് അഞ്ച് മുതൽ പ്ലസ് ടു, 10 മുതൽ എസ്.എസ്.എൽ.സി മൂല്യനിർണയം ആരംഭിക്കാനുള്ള തീരുമാനം കൊവിഡ് വ്യാപിച്ചതോടെ മാറ്റി. ജൂൺ പകുതിയോടെ ഫലം പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരുന്നത്. ഈ സമയത്തിനുള്ളിൽ മൂല്യനിർണയം പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കുക പ്രയാസമാവും.
കൊവിഡ് കുറയാതെ ക്യാമ്പുകൾ ആരംഭിക്കരുതെന്ന അഭിപ്രായമാണ് അദ്ധ്യാപകർക്ക്. ഉത്തരക്കടലാസുകൾ അദ്ധ്യാപകരുടെ വീടുകളിലെത്തിച്ച് മൂല്യനിർണയം നടത്തുന്നതിനെപ്പറ്റി ആലോചിക്കണമെന്ന് ചില അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. വീടുകളിലെ മൂല്യനിർണയം ആരോപണങ്ങൾക്ക് വഴിവച്ചേക്കുമെന്ന കാരണത്താൽ ഇതിനെ എതിർക്കുന്നവരുമുണ്ട്. പരീക്ഷാഫലം വൈകുന്നത് തുടർപഠനത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |