കൊച്ചി: കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ വാക്സിനേഷനുള്ള സൗകര്യം ഇല്ലാത്തതിനാൽ കപ്പലുകളിൽ ജോലിക്കു കയറാൻ സാധിക്കാതെ മർച്ചന്റ് നേവി ഉദ്യോഗസ്ഥർ. ജൂണിന് മുൻപായി രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കു മാത്രമേ ഷിപ്പിൽ കയറാനാവൂ എന്ന ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറലിന്റെ നിർദ്ദേശം വന്നതിനാൽ കേരളത്തിലുള്ള ആയിരത്തോളം മർച്ചന്റ് നേവിക്കാർ വാക്സിനേഷനായി വലയുകയാണ്.കൊവിഡ് വാക്സിനേഷനായി കൊവിൻ വെബ് സൈറ്റിലും മുൻഗണ ലഭിക്കുന്നതിനായി ഡി.ജി.ഷിപ്പിംഗിന്റെ സൈറ്റിലും രജിസ്റ്റർ ചെയ്യണമെന്നാണ് നിദ്ദേശം. ഡി.ജി.ഷിപ്പിംഗിൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്തതാണ് പ്രശ്നം.
ഇക്കാരണത്താൽ ജോലിക്ക് കയറാൻ പറ്റുമോ എന്ന ആശങ്കയിലാണ് തങ്ങൾ എന്നും ഉദ്യോഗസ്ഥർ പറയുന്നു.ഡി.ജി.ഷിപ്പിംഗിന്റെ അനുമതി ലഭിക്കാത്തതിനാൽ ചെന്നൈ, മുംബായ് പോർട്ട് ട്രസ്റ്റുകൾ പ്രത്യേക വാക്സിൻ ഡ്രൈവ് നടത്തിയിരുന്നു. കേരളത്തിൽ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വാക്സിനേഷനുള്ള സൗകര്യം ഒരുക്കിയെങ്കിലും അവിടെ വാക്സിൻ ഇല്ല. അതിനാൽ പ്രത്യേക വാക്സിൻ ഡ്രൈവ് നടത്തിയോ സ്വകാര്യ ആശുപത്രിയിൽ പണം നൽകി വാക്സിൻ എടുക്കാനോ ഉള്ള സൗകര്യമോ അധികൃതർ ഒരുക്കണമെന്നാണ് മർച്ചന്റ് നേവിക്കാരുടെ അഭ്യർത്ഥന.
കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ എന്നും വാക്സിനേഷനുള്ള സൗകര്യം ഇല്ല. അംഗീകൃത ലിസ്റ്റ് ഡി.ജി.ഷിപ്പിംഗിൽ നിന്ന് ലഭിച്ചാലേ നാവികർക്ക് വാക്സിൻ നൽകാൻ സാധിക്കൂ.
കൊച്ചി പോർട്ട് ട്രസ്റ്റ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |