പയ്യന്നൂർ: നൂറ്റിയൊന്നാം വയസിൽ പിടികൂടിയ കൊവിഡിനെ തോൽപ്പിച്ച് പയ്യന്നൂർ കൊറ്റി കീർത്തിയിലെ കെ.ടി. കരുണാകരൻ ഇന്നലെ രോഗമുക്തനായി ആശുപതി വിട്ടു. നേരത്തേ ഹൃദയ ശസ്ത്രക്രിയ ചെയ്തിരുന്നതിനാൽ കൊവിഡ് കൂടിപിടിപെട്ടത് കടുത്ത ആശങ്കയുണ്ടാക്കിയെങ്കിലും ഡോക്ടർമാർ നൽകിയ ആത്മവിശ്വാസത്തിലാണ് ചികിത്സ തുടർന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ അഞ്ചിനാണ് ഇദ്ദേഹത്തെ പയ്യന്നൂരിലെ പ്രിയദർശിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ വീട്ടിൽ വിശ്രമജീവിതം നയിച്ചിരുന്ന ഇദ്ദേഹത്തിന് എങ്ങനെയാണ് കൊവിഡ് പിടികൂടിയതെന്ന് അറിയില്ല. വീട്ടിലുള്ള മറ്റാർക്കും കൊവിഡ് ലക്ഷണവുമില്ലായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവായതോടെയാണ് എല്ലാവർക്കും ആശ്വാസമായത്.
ഡോ.പ്രസിൻ പ്രദീപ്, ഡോ.ജാനി ബാഷ, ഡോ.എൽസിൻ എന്നിവരാണ് ചികിത്സിച്ചത്. ഡോക്ടർമാരോടും മറ്റു ജീവനക്കാരോടും കൈകൂപ്പി നന്ദിപറഞ്ഞാണ് കരുണാകരൻ മകൾ ഭാനുമതിയോടൊപ്പം വീട്ടിലേക്ക് മടങ്ങിയത്. ആശുപത്രി ജീവനക്കാർ സ്‌നേഹോപഹാരവും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |