43 പാലസ്തീൻ പൗരന്മാർ കൂടി കൊല്ലപ്പെട്ടു
ടെൽഅവീവ്: ആഗോളതലത്തിൽ ആശങ്ക പടർത്തി ഇസ്രയേൽ - പാലസ്തീൻ സംഘർഷം തുടരുന്നു. ഇസ്രയേലിന്റെ ജനവാസമേഖലകളിലേക്ക് ഹമാസും ഗാസയുടെ പല ഭാഗങ്ങളിലും ഇസ്രയേലും വ്യോമാക്രമണം നടത്തി. ഞായറാഴ്ച മാത്രം നൂറിലധികം റോക്കറ്റുകളാണ് ഇസ്രയേൽ പാലസ്തീന് നേരെ വർഷിച്ചത്. ആക്രമണത്തിൽ ഗാസയിലെ വൈദ്യുത വിതരണ ശൃംഖല തകർന്നു. എട്ട് കുട്ടികളടക്കം 43 പാലസ്തീൻ പൗരന്മാർ കൂടി കൊല്ലപ്പെട്ടതോടെ ആകെ മരണം 197 ആയി. ഇസ്രയേലിൽ 10 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം അവസാനിപ്പിക്കണമെന്ന ഐക്യരാഷ്ട്രസഭയുടെ ആവശ്യത്തെ നിരസിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പാലസ്തീനിൽ മുഴുവൻ സൈന്യത്തേയും ഉപയോഗിച്ച് ആക്രമണം തുടരുമെന്ന് വ്യക്തമാക്കി.
ആക്രമണം നിറുത്തണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വെടിനിറുത്തലിന് തയ്യാറല്ലെന്ന് ഇസ്രയേലും ഹമാസും അറിയിച്ചതോടെ ഇന്നലെ ചേർന്ന യു.എൻ രക്ഷാസമിതിയോഗം തീരുമാനമാകാതെ പിരിഞ്ഞു.
സമാധാനത്തിന്റെ പാത സ്വീകരിക്കാൻ അഭ്യർത്ഥിക്കുന്നു.
നിരപരാധികളായ നിരവധിപേർ മരിച്ചു, അവരിൽ കുട്ടികളുമുണ്ട്.
- ഫ്രാൻസിസ് മാർപാപ്പ
സംഘർഷം അവസാനിപ്പിക്കണം: ഇന്ത്യ
ഇരുവിഭാഗവും സംയമനം പാലിച്ച് ഉടൻ സംഘർഷം അവസാനിപ്പിക്കണമെന്ന് യു.എന്നിലെ ഇന്ത്യയിലെ സ്ഥിരം പ്രതിനിധിയും അംബാസഡറുമായ ടി.എസ്. തിരുമൂർത്തി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച പുനഃരാരംഭിക്കുന്നതിന് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമന്നും ഇന്ത്യ യു.എൻ സമിതിയെ അറിയിച്ചു.
നന്ദി അറിയിച്ച് നെതന്യാഹു
പാലസ്തീനെതിരെയുള്ള ആക്രമണത്തിൽ തങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച രാജ്യങ്ങൾക്ക് നന്ദി അറിയിച്ച് നെതന്യാഹു ട്വീറ്റ് ചെയ്തത് ചർച്ചയായി. പിന്തുണയ്ക്കുന്ന 25 രാജ്യങ്ങളുടെ പതാക പങ്കുവച്ചായിരുന്നു നെതന്യാഹുവിന്റെ ട്വീറ്റ്. ഇതിൽ ഇന്ത്യൻ പതാക ഉൾപ്പെട്ടിട്ടില്ലെന്നതാണ് ചർച്ചയ്ക്കിടയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |