കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാനപാദമായ ജനുവരി-മാർച്ചിൽ ഫെഡറൽ ബാങ്ക് 58.62 ശതമാനം വളർച്ചയോടെ 477.81 കോടി രൂപയുടെ ലാഭം നേടി. ബാങ്കിന്റെ ഏറ്റവും ഉയർന്ന ത്രൈമാസ ലാഭമാണിത്. 2019-20ലെ സമാനപാദത്തിൽ ലാഭം 301.23 കോടി രൂപയായിരുന്നു. അറ്റ പലിശ വരുമാനം (എൻ.ഐ.ഐ) 1,216.02 കോടി രൂപയിൽ നിന്ന് 16.80 ശതമാനം വർദ്ധിച്ച് 1,420.37 കോടി രൂപയായി ഉയർന്നത് ബാങ്കിന് നേട്ടമായി.
പ്രവർത്തനലാഭം 959.31 കോടി രൂപയിൽ നിന്ന് 885.09 കോടി രൂപയായി കുറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ 1,409 കോടി രൂപയുടെ വായ്‌പകൾ ബാങ്ക് പുനഃക്രമീകരിച്ചുവെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു. കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് (പ്രൊവിഷൻസ്) 567 കോടി രൂപയിൽ നിന്ന് 242 കോടി രൂപയായി കുറഞ്ഞതാണ് കഴിഞ്ഞപാദത്തിൽ മികച്ച ലാഭം നേടാൻ സഹായകമായി. സ്വർണ വായ്‌പ (70 ശതമാനം), കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് (കാസ - 26 ശതമാനം) എന്നിവയുടെ മികച്ച വളർച്ചയും നേട്ടമായെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുരൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 35 ശതമാനം ലാഭവിഹിതം നൽകാൻ ഡയറക്‌ടർ ബോർഡ് ശുപാർശ ചെയ്‌തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |