തിരുവനന്തപുരം:ദിവസങ്ങളായി തുടരുന്ന മഴയ്ക്ക് ശമനമായെങ്കിലും തീരം പഴയപടിയായില്ല.കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കടൽ ശാന്തമാണെങ്കിലും ഇന്നലെ ഉച്ചയ്ക്കു ശേഷം തിരമാലകൾ ശക്തിപ്പെട്ടിരുന്നു.നിരവധി കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ തന്നെ തുടരുകയാണ്.ഇന്ന് രാത്രി വരെ സംസ്ഥാനത്ത് ഉയർന്ന തിരമാലകൾക്ക് സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് എത്തിയതോടെ വീണ്ടും തീരവാസികൾക്കിടയിൽ ആശങ്ക കനത്തു. മത്സ്യബന്ധനം വിലക്കിയിരിക്കുന്നതിനാൽ വരുമാനം നിലച്ചതോടെ വറുതിയാണ് തീരത്ത്.
കഴിഞ്ഞ ദിവസങ്ങളിൽ വെള്ളം കയറിയ വീടുകളിൽ നിന്ന് വെള്ളം പൂർണമായി ഇറങ്ങിയിട്ടില്ല.പൂന്തുറ,വലിയതുറ ഭാഗങ്ങളിൽ ഇന്നലെയും ശക്തമായ തിരയടിയുണ്ടായി. വലിയതോപ്പ് ജൂസാ റോഡിൽ കഴിഞ്ഞ ദിവസം ഭാഗികമായി തകർന്ന ഒരു വീട് കൂടി ഇന്നലെ പൂർണമായി തകർന്നു. സെലിൻ പോളിന്റെ വീടാണ് തകർന്നത്. തീരത്ത് അടിയന്തരമായി കല്ലിട്ടില്ലെങ്കിൽ മഴക്കാലത്ത് കൂടുതൽ നാശനഷ്ടമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം വലിയതുറയിൽ സന്ദർശനം നടത്തി.
വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൂടുതൽ കുടുംബങ്ങൾ താമസത്തിനെത്തുന്നുണ്ട്.വലിയതുറ സെന്റ് റോച്ചസ് സ്കൂളിലെ ക്യാമ്പിൽ മാത്രം 110ഓളം പേരാണ് താമസിക്കുന്നത്.പൂന്തുറ ഭാഗത്ത് മൂന്ന് നിര വരെയുള്ള വീടുകളിലാണ് ഈ ദിവസങ്ങളിൽ വെള്ളം കയറിയത്.ആദ്യമായാണ് മൂന്നാം നിരയിലെ വീടുകളിൽ വെള്ളം കയറുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.വീടുകളുടെ കതകും ജനാലകളും തിരയടിയിൽ തകർന്നു. പല വീടുകളുടെയും ഷീറ്റുകൾ പറന്നുപോയി.ഇലക്ട്രോണിക് സാധനങ്ങൾ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ വെള്ളം കയറി നശിച്ചു.കുട്ടികളുടെ പുസ്തകങ്ങളും നനഞ്ഞ് ഉപയോഗശൂന്യമായി.കടൽ ശാന്തമായാലും മടങ്ങിപ്പോകാൻ താമസയോഗ്യമായ വീടില്ലാത്തവരാണ് ക്യാമ്പുകളിൽ കഴിയുന്നവരിൽ ഭൂരിഭാഗവും.
കടൽക്ഷോഭത്തിൽ കരയ്ക്കടിഞ്ഞ മാലിന്യവും വലിയ വെല്ലുവിളിയായി തുടരുകയാണ്.പൂന്തുറ പ്രദേശത്ത് മൂന്ന് ടീമായി തിരിഞ്ഞ് ആരോഗ്യപ്രവർത്തകരും വോളന്റിയർമാരും മാലിന്യങ്ങൾ ശേഖരിക്കാനാരംഭിച്ചെങ്കിലും ചെറിയ ശതമാനം മാത്രമാണ് ശേഖരിക്കാനായത്.തീരത്തെ കല്ലുകൾക്കിടയിൽ വസിച്ചിരുന്ന എലികൾ അടക്കമുള്ള ജീവികൾ ചത്ത് ദുർഗന്ധം പരത്തുന്നുണ്ട്. ഇവ മറ്റ് അസുഖങ്ങൾക്ക് കാരണമാകുമോയെന്ന പേടിയുമുണ്ട്. ഇവ നീക്കം ചെയ്താൽ മാത്രമേ വീടുകളിലേക്ക് മടങ്ങിവരാൻ പ്രദേശവാസികൾക്ക് സാധിക്കൂ.തിരമാലകൾ തകർത്ത റോഡുകളിൽ ഗതാഗതം ഭാഗികമായി തടഞ്ഞിട്ടുണ്ട്. അപകടാവസ്ഥയിലായ ശംഖുംമുഖം റോഡിൽ ഗതാഗതം നിറുത്തിവച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |