തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങളുമായി പൊലീസ് റോഡുകളിൽ നിരന്നതോടെ ജനം വീട്ടിലിരുന്നു. ജില്ലയിലേക്കുള്ള പ്രധാന വഴികളും ഇടറോഡുകളുമെല്ലാം പൊലീസ് ഞായറാഴ്ച രാത്രിയോടെ അടച്ചിരുന്നു. ഗ്രാമീണ റോഡുകളിലും നിയന്ത്രണം കടുപ്പിച്ചതോടെ അത്യവശ്യ കാര്യങ്ങൾക്കായി റോഡിലേക്കിറങ്ങിയവർ ചുറ്റിപ്പോയി. പ്രധാന പോയിന്റുകളിൽ എല്ലാ വാഹനങ്ങളെയും പരിശോധിച്ച് കടത്തിവിട്ടതിനാൽ വാഹനങ്ങളുടെ നീണ്ട നിരയും രൂപപ്പെട്ടു. ഉച്ചയ്ക്ക് രണ്ടുവരെ അടുത്തുള്ള കടകളിൽ പോകാൻ അനുമതി നൽകിയിരുന്നു.
ബാങ്കുകൾ പ്രവർത്തിക്കുന്ന ദിവസമായിരുന്നതിനാൽ സത്യവാങ്മൂലവും രേഖകളും പരിശോധിച്ചശേഷം പൊലീസ് കടത്തിവിട്ടു. നിയന്ത്രണം കർശനമാണെന്ന് ബോദ്ധ്യപ്പെട്ടതോടെ 11ന് ശേഷം വാഹനങ്ങൾ നിരത്തിൽ കുറഞ്ഞു.
വീട്ടുജോലിക്കാർക്ക് ഇ പാസ് കിട്ടിയില്ല അവശ്യ സർവീസുകാരും കുടുങ്ങി
വീട്ടുജോലിക്ക് പോകുന്നവർക്കടക്കം സഞ്ചരിക്കാൻ ഇ പാസ് നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും അപേക്ഷിച്ച പലർക്കും കിട്ടാതായതോടെ ഇവർ ബുദ്ധിമുട്ടിലായി. അടച്ചിട്ട റോഡുകളിൽ നിന്നും പലരെയും കടത്തിവിടാത്തതും തടസമായി. രോഗികളുമായി ആംബുലൻസിൽ പോകുന്നവരെയും ചികിത്സ കഴിഞ്ഞ് തിരികെ വരുന്നവരെയും പല റോഡുകളിലും പ്രവേശിപ്പിക്കാതിരുന്നത് തർക്കത്തിനിടയാക്കി. ഡയാലിസിസ് കഴിഞ്ഞുവരുന്ന രോഗികൾ, ഗർഭിണികൾ തുടങ്ങിയവരെയും തുറന്നിട്ട ഏക വഴിയിലൂടെ മാത്രമേ പ്രവേശിപ്പിക്കൂവെന്ന വാദം നിരത്തി തിരിച്ചയച്ചതും വിവാദത്തിന് കാരണമായി.
മെഡിക്കൽ കോളേജ് അടക്കം വിവിധ ആശുപത്രികളിൽ കൊവിഡ് രോഗികളെയടക്കം ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകരിൽ ഏറിയ പങ്കും മണിക്കൂറുകൾ താമസിച്ചാണ് എത്തിച്ചേർന്നത്. ഓരോ പൊലീസ് സ്റ്റേഷൻ പരിധിയും ഓരോ ക്ലസ്റ്ററുകളായി തിരിച്ച് റോഡുകൾ മുന്നറിയിപ്പില്ലാതെ ബാരിക്കേഡ് ഉപയോഗിച്ച് അടച്ചതോടെയാണ് അത്യാവശ്യക്കാരും അവശ്യസേവന പരിധിയിൽ വരുന്നവരും ബുദ്ധിമുട്ടിലായത്. ഓരോ പഞ്ചായത്തിൽ നിന്നും അടുത്ത പഞ്ചായത്തിൽ പ്രവേശിക്കാൻ ഏതൊക്കെ വഴിയാണ് തുറന്നിട്ടുള്ളതെന്ന വിവരം നേരത്തെ അറിയിക്കാതിരുന്നതാണ് ആരോഗ്യ പ്രവർത്തകർ, മാദ്ധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ വഴികണ്ടെത്താൻ ബുദ്ധിമുട്ടാൻ കാരണം.
നഗരത്തിലെത്താൻ കർശന നിയന്ത്രണം
നഗരാതിർത്തികളായ 20 സ്ഥലങ്ങൾ പൊലീസ് പൂർണമായും അടച്ചിട്ടുണ്ട്. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യ സർവീസിനും നഗരത്തിലേക്കു പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും ആറ് എൻട്രി / എക്സിറ്റ് പോയിന്റുകൾ ക്രമീകരിച്ചിട്ടുണ്ട്. കഴക്കൂട്ടം സ്റ്റേഷൻ പരിധിയിലെ വെട്ടുറോഡ്, മണ്ണന്തലയിലെ മരുതൂർ, പേരൂർക്കട, വഴയില, പൂജപ്പുര – കുണ്ടമൻകടവ്, നേമം – പള്ളിച്ചൽ, വിഴിഞ്ഞത്തെ ചപ്പാത്ത് എന്നീ സ്ഥലങ്ങളിലാണ് നഗരത്തിലേക്കുള്ള എൻട്രി – എക്സിറ്റ് പോയിന്റുകൾ. നിയന്ത്രണങ്ങളുമായി ജനങ്ങൾ സഹകരിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |