തിരുവനന്തപുരം: കോൺഗ്രസിൽ നേതൃമാറ്റത്തിനുളള മുറവിളി ഉയരവെ പുതിയ പാക്കേജുമായി എ ഗ്രൂപ്പ്. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറാൻ താത്പര്യമില്ലാത്ത രമേശ് ചെന്നിത്തലയ്‌ക്ക് മുന്നിലാണ് എ ഗ്രൂപ്പ് പുതിയ പാക്കേജ് മുന്നോട്ടുവച്ചത്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുകയാണെങ്കിൽ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ.സി ജോസഫിനെ കൊണ്ടുവരണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ആശയവിനിമയം നടത്തിയതായി കോൺഗ്രസ് ഉന്നതവൃത്തങ്ങൾ കേരളകൗമുദി ഓൺലൈനിനോട് സ്ഥിരീകരിച്ചു.
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ സിറ്റിംഗ് എം.എൽ.എമാരിൽ മത്സരിക്കാതിരുന്ന ഏക നേതാവായിരുന്നു കെ.സി ജോസഫ്. തന്‍റെ വിശ്വസ‌്‌തൻ കൂടിയായ ജോസഫിന് താക്കോൽ പദവി നൽകുക എന്നത് ഉമ്മൻ ചാണ്ടിയുടെ ആഗ്രഹം കൂടിയാണ്.
കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് അടൂർ പ്രകാശ് വരട്ടെയെന്നാണ് ഐ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്‍റെ ആഗ്രഹം. അടൂർ പ്രകാശ് എ ഗ്രൂപ്പിനും സ്വീകാര്യനാണ്. മുല്ലപ്പളളി രാമചന്ദ്രൻ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മാറുമ്പോൾ അടൂർ പ്രകാശിനെ കൊണ്ടുവന്ന് സമുദായ സന്തുലനം പാലിക്കാമെന്നും അദ്ദേഹത്തിന് വേണ്ടി വാദിക്കുന്നവർ പറയുന്നു.അദ്ധ്യക്ഷ സ്ഥാനത്തേക്കുളള സുധാകരന്‍റെ വരവ് ഏത് വിധേയനേയും തടയുക എന്നതാണ് ഇരു ഗ്രൂപ്പുകളുടേയും ലക്ഷ്യം.
അതേസമയം,പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കാൻ എ ഗ്രൂപ്പ് എം.എൽ.എമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേർന്നു. ഏക സ്വരത്തിൽ എത്താതെയാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം അവസാനിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് ചെന്നിത്തല തുടരട്ടെയെന്ന് ഒരു വിഭാഗം വാദിച്ചപ്പോൾ ചില യുവ എം.എൽ.എമാർ നേതൃപദവിയിൽ നിന്ന് ചെന്നിത്തല മാറണമെന്ന് ശക്തമായി ആവശ്യപ്പെട്ടു.
തന്‍റെ പേര് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയർത്തികാട്ടാത്തതിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ യോഗത്തിൽ നീരസം പ്രകടിപ്പിച്ചു. ഗ്രൂപ്പിന് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയർത്തികാട്ടാൻ ഒരാൾ വേണമെന്നായിരുന്നു തിരുവഞ്ചൂരിന്‍റെ ആവശ്യം. വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങാതെ പ്രതിപക്ഷ നേതാവിനെ കണ്ടെത്താനാണ് ഉമ്മൻ ചാണ്ടി താത്പര്യപ്പെടുന്നത്. അതുകൊണ്ടാണ് ഒരു പാക്കേജ് തന്നെ അദ്ദേഹം മുന്നോട്ടുവച്ചത്.
കനത്ത തോൽവിയുടെ ആഘാതത്തിൽ നിന്ന് പാർട്ടിയെ രക്ഷിക്കാൻ എ ഗ്രൂപ്പ് മുന്നോട്ടുവച്ച പാക്കേജിന് മുന്നിൽ ഹൈക്കമാൻഡ് വഴങ്ങുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. ഗ്രൂപ്പ് നേതാക്കളുടെ വിലപേശലിനും ആവശ്യങ്ങൾക്കും വഴങ്ങി കൊടുക്കേണ്ടയെന്നാണ് കേരളത്തിലെത്തിയ നിരീക്ഷകർക്ക് മുന്നിൽ ദേശീയ നേതൃത്വം നൽകിയിരിക്കുന്ന നിർദേശം. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി സതീശനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഐ ഗ്രൂപ്പിനുളളിൽ തന്നെ രണ്ടാമതൊരു ചേരി ശക്തമായി രൂപപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |