തിരുവനന്തപുരം: മറ്റന്നാളാണ് രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ. മന്ത്രിമാരുടെ ലിസ്റ്റും പുറത്തുവിട്ടുകഴിഞ്ഞു. മുഖ്യമന്ത്രിയൊഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. കഴിഞ്ഞ മന്ത്രിസഭയിൽ രണ്ട് വനിതാ മന്ത്രിമാരാണ് ഉണ്ടായിരുന്നത്, കെ കെ ശൈലജയും, ജെ മേഴ്‌സിക്കുട്ടിയമ്മയും. ഇത്തവണ നിശ്ചയിച്ചിരിക്കുന്നവരിൽ ഒരാൾ ആറന്മുള മണ്ഡലത്തിൽ നിന്ന് ജയിച്ചുകയറിയ വീണ ജോർജ് ആണ്.
ഇത് രണ്ടാം തവണയാണ് ആറന്മുള വീണയ്‌ക്കൊപ്പം നിൽക്കുന്നത്. യുഡിഎഫ് കോട്ടയായി അറിയപ്പെട്ടിരുന്ന ആറന്മുളയുടെ അമരത്തെത്താൻ കഴിഞ്ഞത് തന്നെയാണ് മന്ത്രി പദവി ലഭിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. മാദ്ധ്യമ രംഗത്ത് സജീവമായിരുന്ന വീണ അപ്രതീക്ഷിതമായിട്ടാണ് 2016 ലെ നിയമസഭാതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായത്. കന്നിയങ്കത്തിൽ ഏഴായിരത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിറ്റിംഗ് എംഎൽഎ ആയിരുന്ന അഡ്വ ശിവദാസൻ നായരെ പരാജയപ്പെടുത്തിയത്.
എസ്എഫ്ഐ യിലൂടെയാണ് വീണ ജോർജ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. മാദ്ധ്യമപ്രവർത്തനം ആരംഭിച്ചതോടെ സജീവ രാഷ്ട്രിയത്തിൽ നിന്ന് കുറച്ച് കാലം മാറി നിന്നു. 2012 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരിൽ ഒരാൾ വീണ ജോർജ് ആയിരുന്നു. മികച്ച വാർത്താ അവതാരകയ്ക്കുള്ള കേരള ടിവി അവാർഡ് ലഭിച്ചിട്ടുണ്ട്. നോർത്ത് അമേരിക്കൻ പ്രസ് ക്ലബ്, യു.എ.ഇ ഗ്രീൻ ചോയ്‌സ് അവാർഡുകളും ലഭിച്ചു. മന്ത്രി കസേരയിലെത്തുമ്പോഴും മികച്ച മന്ത്രിമാരിലൊരാളാകാൻ വീണയ്ക്ക് സാധിക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ
ഭൗതിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബിഎഡും റാങ്കുകളോടെ കരസ്ഥമാക്കിയ വീണ, പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ ഒന്നര വർഷം അദ്ധ്യാപികയായും സേവനമനുഷ്ഠിച്ചു. അഭിഭാഷകനായിരുന്ന മൈലപ്ര കുമ്പഴ വേലശ്ശേരി പാലമുറ്റത്ത് പി.ഇ.കുര്യാക്കോസിന്റെയും പത്തനംതിട്ട നഗരസഭ മുൻ കൗൺസിലറായ റോസമ്മ കുര്യാക്കോസിന്റെയും മകളാണ്.അദ്ധ്യാപകനായ ഡോ. ജോർജ് ജോസഫാണ് ഭർത്താവ്. മക്കൾ:അന്ന, ജോസഫ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |