പാലക്കാട് ജില്ലയിലെ ചിറ്റൂരിലെ കീറാമുട്ടിയായിരുന്ന പ്രശ്‌നമായിരുന്നു കുടിവെളളം ലഭ്യമല്ലാത്തത്. ജില്ലയിലെ മലയോര ഭാഗമായ കിഴക്കൻ മേഖലയിൽ എക്കാലവുമുണ്ടായിരുന്ന പ്രശ്‌നമാണത്. ഇവിടെ കനാൽ സൗകര്യമൊരുക്കി പിണറായി സർക്കാരിന്റെ കാലത്ത് തന്നെ മികച്ച ജലസേചനം നടപ്പാക്കി കെ.കൃഷ്‌ണൻകുട്ടി എന്ന സംസ്ഥാന ജലവിഭവ മന്ത്രി പ്രദേശത്തെ ദൗർലഭ്യം പരിഹരിച്ചു.
വ്യവസായത്തോടൊപ്പം തനത് കാർഷിക സംസ്‌കാരത്തിന് പേരുകേട്ട പാലക്കാട് ജില്ലയിൽ മികച്ചൊരു കർഷകനായ കൃഷ്‌ണൻ കുട്ടിയ്‌ക്ക് കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആ അനുഭവം ഭരണതലപ്പത്ത് എത്തിയപ്പോൾ വലിയ തുണയായി. വിളയറിഞ്ഞ് ജലസേചനം നൽകുന്ന പ്രിസിഷൻ ഫാമിംഗ് വഴി അദ്ദേഹം കാർഷികരംഗത്തും മികച്ച നേട്ടം സർക്കാരിനുണ്ടാക്കി കൊടുത്തു. ജനങ്ങളുടെ ഇടയിൽ നിന്ന് ജനകീയ പ്രശ്‌നങ്ങൾ അറിഞ്ഞ് പരിഹരിക്കുന്ന നേതാവ് എന്ന അദ്ദേഹത്തിന്റെ ഈ പ്രതിച്ഛായയാണ് ഒരിക്കൽ കോൺഗ്രസ് കോട്ടയായ ചിറ്റൂരിൽ നിന്ന് വീണ്ടും അദ്ദേഹം വിജയിക്കാനായത്. അതും റെക്കാഡ് ഭൂരിപക്ഷത്തോടെ. 35146 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷമാണ് എതിരാളി സുമേഷ് അച്യുതനെതിരെ അദ്ദേഹം നേടിയത്. കൃഷ്‌ണൻകുട്ടിയാണ് രണ്ടാം പിണറായി മന്ത്രി സഭയിലെ ഏറ്റവും സീനിയർ മന്ത്രി.
നിയമസഭ തിരഞ്ഞെടുപ്പിൽ ഇടത്പക്ഷത്തിന് കോഴിക്കോട് ജില്ലയിൽ മികച്ച വിജയം സമ്മാനിച്ച ഘടകകക്ഷിയെന്ന നിലയിൽ എൻസിപിയിൽ നിന്നും വീണ്ടും മന്ത്രിയായി തുടരാൻ എ.കെ ശശീന്ദ്രനും അവസരം ലഭിച്ചിരിക്കുകയാണ്. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയെന്ന നിലയിൽ നല്ല പ്രകടനം കാഴ്‌ചവച്ച അദ്ദേഹം ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വിജയിച്ചത് 38,502 വോട്ടിന്റെ റെക്കാഡ് ഭൂരിപക്ഷത്തിലാണ്.
ഇത് അഞ്ചാം തവണയാണ് ശശീന്ദ്രൻ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നത് 1980-ൽ പെരിങ്ങളത്തു നിന്നും 1982ൽ എടയ്‌ക്കാട് നിന്നും 2006-ൽ ബാലുശേരിയിൽ നിന്നും 2011-ൽ ഏലത്തൂരിൽ നിന്നും വിജയിച്ചു. ഇത്തവണയും അദ്ദേഹം ഏലത്തൂരിൽ നിന്ന് തന്നെ സഭയിലെത്തി. 87ൽ കണ്ണൂരിൽ മത്സരിച്ച് പരാജയപ്പെട്ടതാണ് തിരഞ്ഞെടുപ്പിലെ ഏക തോൽവി.
കോൺഗ്രസിലൂടെ പൊതുപ്രവർത്തനരംഗത്തെത്തിയ എ.കെ ശശീന്ദ്രൻ പിന്നീട് എൻ.സി.പിയിലെത്തി. നിലവിൽ പാർട്ടി ദേശീയ പ്രവർത്തക സമിതി അംഗമാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലാ സീറ്റ് തർക്കത്തിൽ ഇടത് മുന്നണിയ്‌ക്കൊപ്പം ഉറച്ചുനിന്ന് ശശീന്ദ്രൻ പുലർത്തിയ കൂറ് അടുത്ത ഇടതുമുന്നണി സർക്കാരിലും മന്ത്രിപദവിയിലെത്താൻ അദ്ദേഹത്തിന് സഹായകമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |