ഗാന്ധിനഗർ: അറബിക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ടൗക്‌തേയുടെ സംഹാരതാണ്ഡവത്തിൽ ഗുജറാത്തിൽ ഏഴ് മരണം. ഇന്നലെ രാത്രി ഒമ്പതോടെയാണ് മുംബയ് തീരത്ത് നിന്ന് ടൗക്‌തേ ഗുജറാത്തിലേക്ക് പ്രവേശിച്ചത്. മണിക്കൂറിൽ 190 കിലോ മീറ്റർ വേഗതയിൽ വീശിയ കാറ്റിലും കനത്ത മഴയിലും സൗരാഷ്ട്ര മേഖലയിൽ ശക്തമായ മണ്ണിടിച്ചിലുണ്ടായി.
രണ്ടുലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശമുണ്ടായി. 16,000 വീടുകൾ തകർന്നു. 40,000 മരങ്ങൾ കടപുഴകി. 1000 വൈദ്യുതി പോസ്റ്റുകൾ തകർന്നു. വൈദ്യുതി വിതരണവും മൊബൈൽ നെറ്റ്‌വർക്കുകളും തടസപ്പെട്ടു.
ദിയുവിൽ 133 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിൽ തിരമാലകൾ അതിശക്തമായി ഉയർന്നു. ചിലയിടത്ത് കാറ്റിന് മണിക്കൂറിൽ 200 കി.മീ വരെ വേഗതയുണ്ടായിരുന്നു. അർദ്ധരാത്രിക്ക് ശേഷം ശക്തികുറഞ്ഞ് തീവ്രതയേറിയ ചുഴലിക്കാറ്റായി. ഇന്നലെ രാവിലെ 12ന് ടൗക്‌തേ ദുർബലമായതായി കാലാവസ്ഥാ വകുപ്പ് ട്വീറ്റ് ചെയ്തു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പുരോഗമിക്കുകയാണെന്നും കാറ്റിനെ തുടർന്ന് അടച്ചിട്ട സൂററ്റ് വിമാനത്താവളത്തിന്റെ പ്രവർത്തനം പുനഃരാരംഭിച്ചെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. 11ന് മാലി ദ്വീപിനടുത്ത് രൂപംകൊണ്ട ന്യൂനമർദ്ദമാണ് ശക്തി പ്രാപിച്ച് ടൗക്‌തേ ചുഴലിക്കാറ്റായി മാറിയത്.
മുംബയിൽ ബാർജ് മുങ്ങി: 127 പേരെ കാണാനില്ല
മുംബയ് തീരത്ത് ടൗക്‌തേ ചുഴലിക്കാറ്റിൽപ്പെട്ട് ഒ.എൻ.ജി.സി ബാർജുകൾ മുങ്ങി 127പേരെ കാണാതായി. മൂന്നു ബാർജുകളിലായി നാനൂറിലേറെപ്പേരുണ്ടായിരുന്നു. 147 പേരെ നാവികസേന രക്ഷപ്പെടുത്തി. നാവികസേനയുടെ കപ്പലുകളും ഹെലികോപ്ടറുകളും രക്ഷാപ്രവർത്തനം തുടരുകയാണ്. ബാർജ് പി 305ലെ 136 പേരെ രക്ഷപ്പെടുത്തിയതായി നാവികസേനാ വക്താവ് പറഞ്ഞു. എൻജിൻ തകരാറിനെ തുടർന്ന് 137 പേരുള്ള ഗാൽ കൺസ്ട്രക്ടർ എന്ന ബാർജും 297പേരുള്ള എസ്.എസ്-3 എന്ന ബാർജും അപകടത്തിൽപ്പെട്ടിരുന്നു. ഐ.എൻ.എസ് കൊച്ചി, ഐ.എൻ.എസ് കൊൽക്കത്ത എന്നീ യുദ്ധക്കപ്പലുകൾ രക്ഷാപ്രവർത്തനം തുടരുകയാണ്. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴയിലും മണ്ണിടിച്ചിലിലും പെട്ട് മഹാരാഷ്ട്രയിൽ ആറ് പേർ മരിച്ചു. ബോട്ട് മുങ്ങി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |