കോട്ടയം : കറുകച്ചാൽ ചമ്പക്കര ഇന്ദീവരം സന്തോഷത്താൽ മുഖരിതമാണ്. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാവും മുൻ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമൊക്കെ ആയിരുന്ന പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ മകൻ ചീഫ് വിപ്പ് പദവിയിലെത്തുമ്പോൾ അർഹിക്കുന്ന അംഗീകാരം കൂടിയായി. 2006 മുതൽ തുടർച്ചയായി നിയമസഭ സാമാജികനായ ഡോ.എൻ.ജയരാജിനെ പെരുമാറ്റത്തിലെ നൈർമല്യമാണ് വേറിട്ടതാക്കുന്നത്. ജോസ് കെ.മാണിയുടെ തോൽവിയോടെ മന്ത്രി സ്ഥാനത്തിനുള്ള വഴി തുറന്നപ്പോഴും ജയരാജ് മാറി നിന്നു. റോഷി അഗസ്റ്റിനെ മന്ത്രിയാക്കണമെന്ന നിലപാടിലൂടെ പാർട്ടിയെ പ്രതിസന്ധിയിൽ നിന്ന് ജയരാജ് രക്ഷിച്ചു. സർക്കാർ വാഹനങ്ങൾ കാലങ്ങളായി കണ്ട് തഴമ്പിമ്പതാണ് ചമ്പക്കര നാട്. പാരമ്പര്യ കളരി ചികിത്സാ മേഖലയിൽ കഴിവ് തെളിയിച്ചവർക്കൂടിയാണ് ജയരാജിന്റെ കുടുംബക്കാർ. രാഷ്ട്രീയത്തിലും ആ മെയ് വഴക്കം ആവോളം ജയരാജ് പ്രകടിപ്പിച്ചു. പ്രതിസന്ധികളിലെല്ലാം വിശ്വസിച്ച പ്രസ്ഥാനത്തിനൊപ്പമായിരുന്നു ജയരാജ്. കേരള കോൺഗ്രസിന്റെ ഇടതുപ്രവേശനമെന്ന തീരുമാനം ഇരുകൈയും നീട്ടിയാണ് സ്വാഗതം ചെയ്തത്. പി.സി.ജോർജിന് ശേഷം ജില്ലയിൽ നിന്ന് ചീഫ് വിപ്പ് പദവിയിലെത്തുന്ന ജനപ്രതിനിധിയാണ് ജയരാജ്. കാൽ നൂറ്റാണ്ട് നീണ്ട അദ്ധ്യാപകൻ എന്ന അനുഭവ സമ്പത്ത് ജനപ്രതിനിധിയായപ്പോഴും വിനിയോഗിക്കാനായി. അച്ഛന്റെ രാഷ്ട്രീയ പാരമ്പര്യവും കൈ മുതലായി. ആർക്കും ഏതു നിമിഷവും പ്രാപ്യനാണ് എൻ.ജയരാജ്. പാതിരാത്രിയിലും ഒരു വിളിക്കപ്പുറമുണ്ട്. അതു കൊണ്ട് കൂടിയാണ് കാഞ്ഞിരപ്പള്ളിക്കാർ ജയരാജിനെ ഒപ്പം ചേർത്തത്. എന്റെ മണിമലയാർ എന്ന നദി സംരക്ഷണ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി രൂപം കൊടുത്ത പുറപ്പാട് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ സംഘാടകൻ കൂടിയാണ്. നിയമസഭാംഗമെന്ന തിരക്കുകൾക്കിടയിലാണ് ജയരാജ് ഡോക്ടറേറ്റ് നേടിയത്. കേരളത്തിന്റെ പൊതുവരവും ചെലവും കേരളത്തിന്റെ സാമ്പത്തികവളർച്ചയിലെ സ്വാധീനം എന്ന വിഷയത്തിലായിരുന്നു ഗവേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |