തിരുവനന്തപുരം: കെ.കെ. ശൈലജയെ രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ സി.പി.എം ദേശീയ നേതൃത്വത്തിന് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രി എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ച ശൈലജയെ ഒഴിവാക്കിയത് ഉചിതമായമല്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. എന്നാൽ ഇക്കാര്യത്തിൽ പരസ്യ പ്രതികരണമൊന്നുംതന്നെ ഇതുവരെയും അവർ നടത്തിയിട്ടില്ല.
ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത് എന്നതിനാൽ ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ വിലപ്പോവില്ല. പക്ഷേ അണികളിൽ നിന്നും പരസ്യ പ്രതികരണം ഉണ്ടായാൽ സംസ്ഥാന നേതൃത്വത്തിന് തലവേദനയാകും. മുൻപ് വി.എസ്. അച്യുതാനന്ദന് വേണ്ടി ഇത്തരത്തിൽ ഒരു പ്രതിഷേധം നടന്നിരുന്നു എന്നത് ശ്രദ്ധേയമാണ്.
പുതിയ മന്ത്രിസഭയിൽ പിണറായി വിജയനും ശെെലജയും ഒഴിച്ചുളളവർ പുതുമുഖങ്ങളാകുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ശൈലജയ്ക്ക് മാത്രമായി ഇളവ് നല്‍കേണ്ടതില്ലെന്ന് പാര്‍ട്ടിയില്‍ അഭിപ്രായമുയർന്നു. ശെെലജയെ മന്ത്രി സഭയിൽ നിന്നും ഒഴിവാക്കുന്നതിനായി ആസൂത്രിത നീക്കം നടക്കുന്നതായി റിപ്പോട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
സി.പി.എമ്മിലെ പ്രബലരായ നേതാക്കളെക്കാള്‍ ജനപിന്തുണയാണ് സമീപകാലത്ത് ആരോഗ്യമന്ത്രിയെന്ന നിലയില്‍ ശൈലജയ്ക്ക് ലഭിച്ചത്. കേരളത്തിലെ ഒരു ആരോഗ്യമന്ത്രിക്ക് ഇത്രയധികം അന്താരാഷ്ട്ര പിന്തുണയും ഇതാദ്യമായാണ് ലഭിക്കുന്നത്. ഒരു വേള അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ശെെലജയെ പരിഗണിക്കണമെന്ന ആവശ്യം പോലും ജനങ്ങൾക്കിയയിൽ നിന്നും ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |