കാസർകോട്: ഇടതുമുന്നണിയുടെ തുടർഭരണത്തിൽ കാസർകോടിന് ഇക്കുറി പ്രാതിനിധ്യം ഇല്ല.അഞ്ചു സീറ്റുകളുള്ള ജില്ലയിൽ മൂന്നിടത്ത് ഇടതുമുന്നണി ജയിച്ചെങ്കിലും നിലവിലുണ്ടായിരുന്ന പ്രാതിനിധ്യവും ഇക്കുറി നിഷേധിക്കപ്പെട്ടു. ഇടതുമുന്നണിക്ക് ഒറ്റ അംഗം മാത്രമുള്ള വയനാട് മാത്രമാണ് കാസർകോടിന് പുറമെ മന്ത്രിസഭയിൽ പരിഗണിക്കപ്പെടാതിരുന്നത്.
മന്ത്രസഭയിൽ രണ്ടാമനായിരുന്ന ഇ.ചന്ദ്രശേഖരൻ സി.പി.ഐയുടെ ഒറ്റ ഊഴം തീരുമാനത്തിലാണ് ഒഴിവായത്. വാശിയേറിയ പോരാട്ടത്തിൽ ഉദുമ നിലനിർത്തിയ അഡ്വ. സി എച്ച് കുഞ്ഞമ്പുവിന്റെ പേര് പറഞ്ഞുകേട്ടിരുന്നുവെങ്കിലും പരിഗണിക്കപ്പെട്ടില്ല. 2011ൽ അധികാരമേറ്റ ഉമ്മൻചാണ്ടി മന്ത്രിസഭയിലും കാസർകോടിന് പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. ഇതിന് ശേഷം 2016ലെ പിണറായി സർക്കാരിൽ റവന്യുമന്ത്രിയായി ഇ.ചന്ദ്രശേഖരന് ചുമതല ലഭിച്ചു.
എ .കെ. ആന്റണി മന്ത്രിസഭയിൽ 2001 മുതൽ 2004 വരെ തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു ചെർക്കളം അബ്ദുല്ല. 1991ലെ.കെ.കരുണാകരൻ മന്ത്രിസഭയിൽ സി. ടി. അഹമ്മദാലിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിട്ടുണ്ട്.1987 ൽ തൃക്കരിപ്പൂരിൽ നിന്ന് മത്സരിച്ച് ഇ കെ നായനാർ മുഖ്യമന്ത്രി ആയതിന് ശേഷം സി.പി.എം ജില്ലയിൽ നിന്നുള്ള എം.എൽ.എമാരെ മന്ത്രിസഭയിലേക്ക് പരിഗണിച്ചിട്ടേയില്ല.വികസനകാര്യത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ലയിൽ മന്ത്രിസഭയിൽ അംഗത്വമില്ലാത്തത് അവഗണന വർദ്ധിപ്പിക്കുക മാത്രമെയുള്ളുവെന്ന വിമർശനം ഇതിനകം ഉയർന്നുകഴിഞ്ഞു.
രണ്ടാം അച്യുതമേനോൻ സർക്കാരിൽ ആരോഗ്യം, സഹകരണ വകുപ്പ് മന്ത്രിയായി എൻ. കെ ബാലകൃഷ്ണനും 1980 ലെ നായനാർ സർക്കാരിൽ ആരോഗ്യമന്ത്രിയായി ഡോ. എ സുബ്ബറാവുവും കാസർകോട് നിന്ന് മുമ്പ് മന്ത്രി പദവികൾ വഹിച്ചിട്ടുണ്ട്.ഒന്നാം മന്ത്രിസഭയിലെ മുഖ്യമന്ത്രിയെ തന്നെ തിരഞ്ഞെടുത്തയച്ച നീലേശ്വരം ഉൾപ്പെടുന്ന ജില്ല കൂടിയാണ് കാസർകോട്.ട
മന്ത്രിസ്ഥാനം ഇല്ലെങ്കിലും കാസർകോട് ജില്ലയെ തുടർഭരണത്തിലും എൽ ഡി എഫ് സർക്കാർ നന്നായി പരിഗണിക്കും. കാസർകോടിന്റെ വികസനത്തിന് സി പി എം എന്നും മുൻപന്തിയിലുണ്ടാകും.
എം വി ബാലകൃഷ്ണൻ ( സി പി എം കാസർകോട് ജില്ലാ സെക്രട്ടറി )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |