പാലക്കാട്: കൊവിഡ് പ്രതിസന്ധിയിൽ വലയുന്നതിനിടെ ദിനംപ്രതി ഇന്ധനവില വർദ്ധിക്കുന്നത് ഓട്ടോ, ടാക്‌സി മേഖലയിൽ ഇടിത്തീയാവുന്നു. ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഭൂരിഭാഗം ഓട്ടോറിക്ഷകളും ഓട്ടം നിറുത്തിവച്ചിരിക്കുകയാണ്. സ്റ്റാന്റിലെത്തുന്ന ഓട്ടോകൾക്ക് വല്ലപ്പോഴും കിട്ടുന്ന ഓട്ടത്തിന്റെ വരുമാനം ഇന്ധനം നിറയ്ക്കാൻ പോലും തികയാത്ത അവസ്ഥയാണെന്ന് ഉടമകളും തൊഴിലാളികളും പറയുന്നു.
ജില്ലയിൽ മാത്രം 20,000ലേറെ പേരാണ് ഈ മേഖലയിൽ പണിയെടുക്കുന്നത്. ഇതിൽ തന്നെ ഭൂരിഭാഗവും കൂലിക്ക് ഓട്ടോ ഓടിക്കുന്നവരാണ്. ഇത്തരക്കാർക്ക് 100 രൂപക്ക് ഓട്ടം പോയാൽ 30 രൂപയാണ് കൂലിയായി ലഭിക്കുന്നത്. രോഗവ്യാപനം ഉണ്ടാകുന്നതിനുമുമ്പ് പ്രതിദിനം ശരാശരി 700 രൂപവരെ കൂലി ലഭിച്ചിരുന്നു. ഇപ്പോൾ പലരും ഓട്ടോ നിരത്തിലിറക്കാതെ വീട്ടിലിരുപ്പാണ്.
ആദ്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ തന്നെ ഓട്ടോ - ടാക്‌സി തൊഴിലാളികൾ ഏറെ പ്രതിസന്ധിയിലായിരുന്നു. ശേഷം നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെയാണ് ജീവിതത്തിന്റെ താളം കണ്ടെത്തിയത്. പക്ഷേ, കൊവിഡിന്റെ രണ്ടാംവരവ് സകല പ്രതീക്ഷകളും തകർത്തിരിക്കുകയാണ്. ഭൂരിഭാഗം പേരും വായ്പ എടുത്താണ് വാഹനം വാങ്ങിയിട്ടുള്ളത്. വരുമാനം നിലച്ചതോടെ വായ്പ തിരിച്ചടവും മുടങ്ങിയ അവസ്ഥയാണ്. ലോക് ഡൗൺ അവസാനിച്ചാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ജീവിതം ക്ലച്ചുപിടിക്കാൻ സമയമെടുക്കുമെന്നാണ് ഇവരുടെ ആശങ്ക.
കാരണം ന്യായമെങ്കിലും തെളിവില്ലെങ്കിൽ പിടിവീഴും
സർക്കാർ അനുവദിച്ച ആവശ്യങ്ങൾക്കായി പോകുമ്പോഴോ തിരിച്ചുവരുമ്പോഴോ പൊലീസിന്റെ പെറ്റി ലഭിക്കുമെന്ന് ഓട്ടോ ഡ്രൈവർ മാർ പറയുന്നു. കാരണം, ബോധിപ്പിച്ചാലും അപ്പോൾതന്നെ ഇതിനാവശ്യമായ തെളിവുകൾ നൽകാൻ സാധിക്കാത്തതാണ് കാരണം. ആശുപത്രിയിലേക്ക് രോഗികളുമായി പോകാൻ അനുവദിക്കും. തിരിച്ചുവരുമ്പോൾ തടഞ്ഞുനിർത്തി പെറ്റി അടിക്കും. ഒന്നാം ഘട്ട ലോക് ഡൗണിൽതന്നെ വ്യാപകമായി പൊതുജനങ്ങൾ ഇരുചക്ര വാഹനങ്ങളിലേക്ക് മാറിയിരുന്നു. എല്ലാ വീട്ടിലും ഇരുചക്ര വാഹനമുണ്ടെന്ന അവസ്ഥവന്നു. ഇതോടെ ഒാട്ടോ ടാക്സികളെ ആശ്രയിക്കുന്ന അവസ്ഥ കുറഞ്ഞു. ഇത് പ്രതിസന്ധി ഇരട്ടിയാക്കിയെന്നും ഈ മേഖലയിലുള്ളവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |