കുട്ടനാട്: കഴിഞ്ഞ രണ്ടു ദിവസമായി മഴ മാറി നിൽക്കുകയും തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട് എന്നിവയുടെ ഷട്ടറുകൾ തുറക്കുകയും ചെയ്തിട്ടും ജലനിരപ്പിൽ കാര്യമായ കുറവുണ്ടാകാത്തതിനാൽ ബുദ്ധിമുട്ട് ഒഴിയുന്നില്ല.
എ-സി റോഡിന് പുറമെ മറ്റു പ്രധാന റോഡുകളും വെള്ളത്തിൽ തുടരുകയാണ്. ഇതിന് പുറമെ എസ്.ബി.ഐ ഉൾപ്പെടെയുള്ള പല പ്രധാന ബാങ്കുകളുടെയും ശാഖാ ഓഫീസുകളിൽ വെള്ളം കയറിയതും എ.ടി.എം മെഷീനുകൾ പ്രവർത്തിക്കാത്തതും വെള്ളപ്പൊക്ക ദുരിതം ഇരട്ടിയാക്കുകയാണ്. കൈനകരി, കാവാലം, നെടുമുടി, ചമ്പക്കുളം, വെളിയനാട്, രാമങ്കരി തുടങ്ങിയ പഞ്ചായത്തുകൾക്ക് പുറമേ അപ്പർകുട്ടനാടൻ പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിലാണ്. വീടിനു പുറത്തിറങ്ങാൻ പോലും കഴിയാത്ത ദുരവസ്ഥയിലാണ് നാട്ടുകാർ. ഒഴുക്കിൽപ്പെട്ട് വീട്ടുസാധനങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടജോലി കൂടിയായതോടെ കൊവിഡിനിടെ ബുദ്ധിമുട്ട് ഇരട്ടിയായി. പാടശേഖരങ്ങളുടെ പുറംബണ്ടിലും തുരുത്തുകളിലുമായി കഴിയുന്നവരുടെ കാര്യമാണ് ഏറെ കഷ്ടം. പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ ഉടൻ തന്നെ പാടശേഖരങ്ങളിൽ വെള്ളം കയറ്റിയിട്ടിരുന്നു. ഇത്തവണ വളരെ പെട്ടന്ന് തന്നെ വെള്ളപ്പൊക്ക കെടുതികൾ രൂക്ഷമാകുന്നതിന് ഇതു കാരണമായതായി ആരോപണമുണ്ട്.
പൊതുവായി മടവയ്ക്കാതെ തൂമ്പുകൾ തുറന്നു വെള്ളം കയറ്റിയതിനാൽ പുറത്തെ ജലനിരപ്പ് താഴ്ന്നു ദിവസങ്ങൾ കഴിഞ്ഞാലേ ഇവിടങ്ങളിലെ ജലനിരപ്പു താഴുകയുള്ളൂ. അതിനാൽ ആഴ്ചകളോളം ദുരിതം സഹിക്കേണ്ടിവരും. അതിനാൽ പാടശേഖരങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിപ്പോകുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |