ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാംവ്യാപനത്തിന് കാരണമായ വൈറസിനെ സമൂഹമാദ്ധ്യമങ്ങളിൽ 'ഇന്ത്യൻ വകഭേദ'മെന്നും 'മോദി വകഭേദ'മെന്നും വിശേഷിപ്പിച്ച് കോൺഗ്രസ് രാജ്യത്തെ അപമാനിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കാനെന്ന വ്യാജേന വിദേശ മാദ്ധ്യമ സുഹൃത്തുക്കൾ വഴിയും മറ്റും അജണ്ട നടപ്പാക്കുകയാണെന്നും ബി.ജെ.പി വക്താവ് സാമ്പിത് പാത്ര പറഞ്ഞു. കൊവിഡിന്റെ 'മോദി' വകഭേദമെന്ന് പ്രയോഗിക്കാൻ പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തരാഖണ്ഡിൽ നടന്ന കുംഭമേളയെ രോഗം പടർത്തിയ 'സൂപ്പർ സ്‌പ്രെഡ് മേള' എന്നും വിശേഷിപ്പിക്കുന്നു. ലോകാരോഗ്യ സംഘടന പോലും ഇന്ത്യൻ വകഭേദമില്ലെന്ന് പറയുമ്പോൾ കോൺഗ്രസ് രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മറ്റുള്ളവർക്കെതിരെ വിഷലിപ്തമായ പ്രചാരണം നടത്താൻ കോൺഗ്രസിന് പ്രത്യേക കഴിവാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലെ പ്രചാരണ വേലകൾ അവസാനിപ്പിച്ച് ക്രിയാത്മകമായി വല്ലതും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച ബി.ജെ.പി നേതാക്കൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |