തിരുവനന്തപുരം:പിതാവ് ആർ. ബാലകൃഷ്ണപിള്ളയുടെ വിൽപ്പത്രം കെ.ബി.ഗണേശ് കുമാർ എം.എൽ.എ തിരുത്തിയെന്നാരോപിച്ച് സഹോദരി ഉഷ മോഹൻദാസ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയാണ് ഗണേശിന് മന്ത്രിസഭയിൽ തുടക്കത്തിലേ അംഗമാകാൻ 'പാര'യായതെന്ന് സൂചന. ഗണേശ് മന്ത്രിയായാൽ, സോളാർ കേസ് പ്രതിയുമായതടക്കമുള്ള അവിഹിത ഇടപാടുകളുടെ തെളിവുകൾ മാദ്ധ്യമങ്ങൾക്ക് നൽകുമെന്നാണ് സഹോദരിയുടെ ഭീഷണി.
ബാലകൃഷ്ണപിള്ളയുടെ വിൽപ്പത്രം ഗണേശ് തിരുത്തിയെന്ന് സംശയിക്കുന്നതായും വിൽപ്പത്രത്തിൽ തന്റെ പേര് ഒഴിവാക്കിയതിന് പിന്നിൽ ഗണേശാണെന്നുമാണ് ഉഷയുടെ പരാതി. ഉഷ മോഹൻദാസും ഭർത്താവും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ കെ. മോഹൻദാസും ഈ മാസം 15ന് മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെയും കണ്ടാണ് പരാതിപ്പെട്ടത്. കഴിഞ്ഞ ശമ്പളപരിഷ്‌കരണ കമ്മിഷൻ ചെയർമാൻ കൂടിയാണ് കെ. മോഹൻദാസ്.
മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഇടതുമുന്നണിയിൽ ചൂടുപിടിച്ച വേളയിലാണ് നാടകീയ നീക്കങ്ങളുണ്ടായത്. പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഗണേശുമായി പ്രത്യേകം സംസാരിച്ച മുഖ്യമന്ത്രി, കുടുംബപ്രശ്നങ്ങൾ എത്രയുംവേഗം പരിഹരിച്ചിട്ട് വരാൻ പറഞ്ഞെന്നാണ് അറിയുന്നത്.
കഴിഞ്ഞ ദിവസത്തെ ഇടതുമുന്നണി യോഗത്തിൽ, മന്ത്രിപദം ആദ്യത്തെ രണ്ടര വർഷം തന്നെ വേണമെന്ന് ഗണേശ്കുമാർ ആവശ്യപ്പെട്ടെങ്കിലും പല പരിഗണനകൾ വച്ചാണ് തീരുമാനമെന്നും ആദ്യം ഐ.എൻ.എല്ലും ജനാധിപത്യ കേരള കോൺഗ്രസും വരട്ടെയെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു. സഹോദരിയുടെ പരാതി കാരണമാണ് ആദ്യ ടേം നൽകാതെ ഗണേശിനെ മാറ്റിനിറുത്തിയതെന്നറിയുന്നു.
പത്തനാപുരം എം. എൽ. എയും കേരള കോൺഗ്രസ് ബി. ചെയർമാനുമായ ഗണേശ് കുമാറിന് അഞ്ച് വർഷത്തേക്ക് തന്നെ മന്ത്രിപദം നൽകാനായിരുന്നു ആദ്യഘട്ടത്തിലെ ആലോചനകളെന്നും, പുതിയ സംഭവവികാസങ്ങളെ തുടർന്നാണ് അതിന് മാറ്റമുണ്ടായതെന്നുമാണ് പാർട്ടി കേന്ദ്രങ്ങൾ പറയുന്നത്. ഒറ്റ അംഗമുള്ള കക്ഷികളിൽ കേരള കോൺഗ്രസ്-ബിക്കും ജനാധിപത്യ കേരള കോൺഗ്രസിനും മാത്രം മന്ത്രിപദം നൽകാനുള്ള ആലോചന മാറ്റി, മറ്റുള്ളവരെയും പരിഗണിച്ചത് അങ്ങനെയാണെന്നാണ് അവരുടെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |