ന്യൂഡൽഹി: വിവാഹം കഴിക്കാതെ ഒരുമിച്ച് കഴിയുന്ന ലിവ് ഇൻ റിലേഷൻഷിപ്പ് സാമൂഹികമായും ധാർമ്മികമായും അംഗീകരിക്കാൻ കഴിയില്ലെന്ന് പഞ്ചാബ് ,ഹരിയാന ഹൈക്കോടതി. ലിവിംഗ് ടു ഗെദർ (വിവാഹം കഴിക്കാതെ ഒരുമിച്ച് കഴിയാൻ) അനുവദിക്കണമെന്ന പത്തൊൻപതുകാരിയുടേയും ഇരുപത്തിരണ്ടുകാരന്റെയും ആവശ്യം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ്.എച്ച് മദാൻ അദ്ധ്യക്ഷനായ ഏക അംഗ ബെഞ്ചിന്റെ വിധി.
''വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കാൻ കോടതിയുടെ സഹായം തേടുകയാണ് പരാതിക്കാർ ചെയ്യുന്നത്. എന്നാൽ ലിവിംഗ് റിലേഷൻഷിപ്പുകൾ ധാർമികമായും സാമൂഹികപരമായും അംഗീകരിക്കാൻ കഴിയാത്തതിനാൽ ഹർജി തള്ളുന്നുവെന്ന് '' കോടതി വ്യക്തമാക്കി.
ഏറെ നാളായി പഞ്ചാബിലെ തരൻ താരൻ ജില്ലയിൽ ഇരുവരും ലിവ് ഇൻ റിലേഷനിൽ കഴിഞ്ഞുവരികയായിരുന്നുവെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ പറയുന്നു. എന്നാൽ ലുഥിയാന സ്വദേശിയായ പെൺകുട്ടിയുടെ മാതാപിതാക്കൾ ബന്ധത്തിനെ എതിർത്തതോടെയാണ് കമിതാക്കൾ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. നിലവിൽ ഒരുമിച്ചാണ് ജീവിക്കുന്നതെന്നും ഉടൻ തന്നെ വിവാഹം കഴിക്കുമെന്നും ഇവർ കോടതിയെ അറിയിച്ചു. യുവതിയുടെ ആധാർ കാർഡ് വീട്ടുകാരുടെ കൈവശമായതിനാൽ കല്യാണത്തിന് ചില സാങ്കേതിക തടസങ്ങൾ ഉണ്ട്. ലിവ് ഇൻ റിലേഷൻഷിപ്പിന് അനുകൂലമായ നിലപാട് സുപ്രീംകോടതി സ്വീകരിച്ചിട്ടുള്ളത് കൊണ്ടാണ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചതെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു. എന്നാൽ ഹർജിയുടെ മറവിൽ ലിവ് ഇൻ റിലേഷൻഷിപ്പിന് അംഗീകാരം നൽകണമെന്നാണ് ഇരുവരും ആവശ്യപ്പെടുന്നതെന്നാണ് കോടതി നിരീക്ഷിച്ചത്. സമാന ആവശ്യം ഉന്നയിച്ചെത്തിയ മറ്റൊരു ഹർജിയും കോടതി അടുത്തിടെ തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |