ഫറോക്ക്: വൻ ഭൂരിപക്ഷത്തോടെ വിജയകിരീടം ചൂടിയതിനു പിറകെ അഡ്വ.പി.എ.മുഹമ്മദ് റിയാസിന് മന്ത്റിസ്ഥാനം കൂടി കൈവന്നതോടെ ബേപ്പൂർ മണ്ഡലത്തിൽ അടങ്ങാത്ത ആഹ്ളാദത്തിന്റെ അലയടി പടരുകയാണ്. സി.പി.എമ്മുകാരടക്കം ഇടതുപക്ഷ പ്രവർത്തകർ, പ്രത്യേകിച്ച് യുവാക്കൾ തികഞ്ഞ സന്തോഷത്തിലാണ്.
ദേശീയതലത്തിൽ ഒട്ടേറെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ മുഹമ്മദ് റിയാസിന് ലഭിച്ച മന്ത്രിപദവി യുവജനങ്ങൾക്കുള്ള അംഗീകാരമായി പൊതുവെ വിലയിരുത്തപ്പെടുന്നു. ഡി.വൈ.എഫ്.ഐ യുടെ ദേശീയ അദ്ധ്യക്ഷനായ റിയാസ് നീണ്ട പോരാട്ടങ്ങളുടെ അനുഭവസമ്പത്തുമായാണ് മന്ത്രിപദവിയിലേക്ക് എത്തുന്നത്. ബേപ്പൂരിൽ റിയാസ് തിരഞ്ഞെടുക്കപ്പെട്ടത് 28,747 വോട്ടിന്റെ സർവകാല റെക്കാർഡ് ഭൂരിപക്ഷത്തിലാണ്. കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് ഹൈസ്‌കൂൾ, ഫാറൂഖ് കോളേജ്, കോഴിക്കോട് ഗവ. ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. വിദ്യാഭ്യാസ കച്ചവടത്തിനെതിരെയുള്ള സുദീർഘ സമരങ്ങളുടെ മുൻനിര പോരാളിയായിരുന്നു. യുവജന സമരങ്ങളിലും ധീരമായി നേതൃത്വം നൽകി. പല തവണ ജയിൽവാസമനുഭവിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിനിടയിൽ ദൽഹിയിലും മുംബൈയിലും അറസ്റ്റിലായി. ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയിൽ തുടങ്ങിയാണ് അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. അതിനിടെ സി.പി.എം സംസ്ഥാന കമ്മിറ്റിയിലുമെത്തി.
കൊവിഡ് രണ്ടാം തരംഗത്തെ നേരിടാൻ സമാനതകളില്ലാത്ത പ്രവർത്തനമാണ് ബേപ്പൂർ മണ്ഡലത്തിൽ ഇതിനകം തന്നെ മുഹമ്മദ് റിയാസ് ആവിഷ്‌കരിച്ചത്. 'നമ്മൾ" പദ്ധതിയിലൂടെ ജനകീയ ചെറുത്തുനില്പിന് അദ്ദേഹം പോരാടാൻ രൂപം കൊടുക്കുകയായിരുന്നു.
ബേപ്പൂരിലെ ജനങ്ങൾ ഇപ്പോൾ വലിയ പ്രതീക്ഷയിലാണ്. പുതിയ വികസന പദ്ധതികളിലൂടെ നാടിന്റെ മുഖച്ഛായ തന്നെ മാറുന്നതിനായി കാക്കുകയാണ് അവർ.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയാണ് റിയാസിന്റെ ഭാര്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |