വെടിനിറുത്തലിനെ അനുകൂലിച്ച് ബൈഡൻ
യൂറോപ്യൻ യൂണിയൻ യോഗം ഇന്ന്
ടെൽ അവീവ്: ആക്രമണം അവസാനിപ്പിച്ച് ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന ലോകരാഷ്ട്രങ്ങളുടെ അഭ്യർത്ഥന തള്ളി വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. സംഘർഷത്തിൽ ഇതുവരെ 213 പാലസ്തീൻ പൗരൻമാർ കൊല്ലപ്പെട്ടു. ഇതിൽ 61കുട്ടികളും ഉൾപ്പെടുന്നു.1500ഓളം പാലസ്തീനികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ ഗാസയിൽ നിന്നുള്ള റോക്കറ്റാക്രമണത്തിൽ ഇസ്രയേലിൽ രണ്ടുപേർകൂടി കൊല്ലപ്പെട്ടതോടെ ഇസ്രയേലിൽ മരണം 12 ആയി.
അതിനിടെ ഇന്നലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, താൻ വെടിനിറുത്തലിനെ അനുകൂലിക്കുന്നതായി ധരിപ്പിച്ചു. എന്നാൽ വെടി നിറുത്തണമെന്ന് ബൈഡൻ കൃത്യമായി ആവശ്യപ്പെട്ടില്ല. ്.ഹമാസിൽ നിന്ന് സ്വയം രക്ഷിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ അമേരിക്ക പി ൻുണയ്ക്കുന്നതിനാലാണ് വെടിനിറുത്തൽ കൃത്യമായി ആവശ്യപ്പെടാത്തതെന്നാണ് റിപ്പോർട്ട് മൂന്ന് ദിവസത്തനിടെ രണ്ടാം തവണയാണ് ബൈഡൻ നെതന്യാഹുവുമായി സംസാരിക്കുന്നത്.
അതേസമയം ഹമാസിന്റെ ഒളിത്താവളങ്ങൾ തകർത്തെന്നും ഗാസയിൽ പൊരുതുന്ന ഇസ്ലാമിക് ജിഹാദിന്റെ ഉന്നത കമാൻഡർ ഹുസൈൻ അബു ഹർബീബിനെ വധിച്ചെന്നും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഗാസയിലെ ഖത്തർ റെഡ് ക്രസന്റ് ആസ്ഥാനത്തിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ട് പാലസ്തീനികൾ കൊല്ലപ്പെട്ടു.10 പേർക്ക് പരിക്കേറ്റു. ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ഗാസയിലെ ജീവകാരുണ്യ സംഘടനകളേയും മാദ്ധ്യമസ്ഥാപനങ്ങളേയും ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഖത്തർ ആരോപിച്ചു.
പാലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേലിനെതിരെ ലെബനണിൽ നിന്ന് ഷെല്ലാക്രമണം നടത്തി. ഇസ്രയേൽ പീരങ്കികൾ ഉപയോഗിച്ച് ശക്തമായി തിരിച്ചടിച്ചു.
ഗാസയിൽ വെടിനിറുത്തൽ പ്രഖ്യാപിക്കാൻ യു.എൻ രക്ഷാസമിതി സംയുക്ത പ്രസ്താവന ഇറക്കണമെന്ന ചൈന, നോർവേ, ടുണീഷ്യ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ കൊണ്ടുവന്ന പ്രമേയം അമേരിക്ക തടഞ്ഞു. ഒരാഴ്ചക്കിടെ മൂന്നാമത്തെ തവണയാണ് അമേരിക്ക ഗാസ പ്രശ്നം സംബന്ധിച്ച രക്ഷാസമിതി പ്രമേയം തടയുന്നത്. വെടിനിറുത്തണമെന്ന യു. എന്നിന്റെ ആവശ്യം കഴിഞ്ഞ ദിവസം അസ്രയേലും പാലസ്‌തീനും അവഗണിച്ചിരുന്നു.
സമാധാന ശ്രമങ്ങൾ ചർച്ച ചെയ്യാൻ 27 അംഗ യൂറോപ്യൻ യൂണിയൻ വിദേശ മന്ത്രിമാരുടെ യോഗം ഇന്ന് വിളിച്ചിട്ടുണ്ട്.
അതിനിടെ, ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 25,000 പാലസ്തീനികൾ ഭവന രഹിതരായെന്ന് യു.എൻ ഏജൻസി അറിയിച്ചു. ഇവർ ഗാസയിലെ അഭയാർത്ഥി ക്യാമ്പുകളിലാണ്. ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ 450ഓളം കെട്ടിടങ്ങൾ തകർന്നു.
അതിനിടെ 73.5 കോടി ഡോളറിന്റെആയുധങ്ങൾ ഇസ്രയേലിന് കൈമാറാൻ ബൈഡൻ ഭരണകൂടം തീരുമാനിച്ചു. ആക്രമണത്തിന് കൂടുതൽ കൃത്യത നൽകുന്ന ജെ.ഡി.എ.എം ( ജോയിന്റ് ഡയറക്ട് അറ്റാക്ക് മ്യൂണിഷൻ ) എന്ന അമേരിക്കൻ കിറ്റ് ഘടിപ്പിച്ച ബോംബുകളാണ് ഗാസയിൽ ഇസ്രയേൽ ഉപയോഗിക്കുന്ന പ്രധാന ആയുധങ്ങളിലൊന്ന്.
ഗാസപുനർനിർമ്മാണം: 500 ദശലക്ഷം യു.എസ് ഡോളർ സഹായംനൽകാൻഈജിപ്റ്റ്
ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ തകർന്നടിഞ്ഞ ഗാസയുടെ പുനർനിർമ്മാണത്തിന് 500 ദശലക്ഷം യു.എസ് ഡോളർ സഹായം നൽകുമെന്ന് ഈജിപ്റ്റ് അറിയിച്ചു. പുനർ നിർമ്മാണത്തിനായി ഈജിപ്റ്റിലെ നിർമാണ കമ്പനികളുടെ സഹായവും ലഭ്യമാക്കുമെന്ന് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സീസിയുടെ ഓഫീസ് അറിയിച്ചു. വെടിനിർനിർത്തലിന് മധ്യസ്ഥ ശ്രമങ്ങൾ ഈജിപ്റ്റ് നത്തിയിരുന്നുവെങ്കിലും ഇസ്രയേലിന്റെ കടുംപിടുത്തത്തെ തുടർന്ന് പരാജയപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |