കൊല്ലം: കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആദ്യമായി ഒരു വനിത കേരളത്തിൽ മന്ത്രിയാവുന്നത് 1957 ലാണ്. വിപ്ളവ ജ്വാലയായ സാക്ഷാൽ കെ.ആർ. ഗൗരിഅമ്മ. 1964ൽ പാർട്ടി പിളർന്നു. സി.പി.ഐയും സി.പി.എമ്മുമായി. ഗൗരിഅമ്മ സി.പി.എമ്മിനൊപ്പം നിന്നു. എന്നാൽ സി.പി.ഐയിൽ നിന്ന് രണ്ടാമതൊരു വനിതാ മന്ത്രിയുണ്ടായിട്ടില്ല. നീണ്ട അൻപത്തേഴ് വർഷത്തിനുശേഷം ഇപ്പോൾ കൊല്ലത്ത് നിന്ന് ജെ. ചിഞ്ചുറാണിയിലൂടെ രണ്ടാമത്തെ വനിതാ മന്ത്രി.
കൊല്ലം നഗരത്തിന്റെ സ്വന്തം പുത്രികൂടിയാണ് ചിഞ്ചുറാണി. മുണ്ടയ്ക്കലിലെ കമ്മ്യൂണിസ്റ്റ് നേതാവ് എൻ. ശ്രീധരന്റെ നാലാമത്തെ മകൾ. ചിഞ്ചുറാണിക്ക് ഇക്കുറി ചടയമംഗലത്ത് സീറ്റ് ലഭിച്ചത് പോലും അപ്രതീക്ഷിതമായിരുന്നു. പ്രാദേശിക നേതാവ് മുസ്തഫയെ തള്ളിയാണ് പാർട്ടി ചിഞ്ചുറാണിയെ സ്ഥാനാർത്ഥിയാക്കിയത്. വിവാദമായി തുടങ്ങിയെങ്കിലും വിജയിച്ചുവന്ന ചിഞ്ചുറാണിയെ മന്ത്രി പദവും തേടിയെത്തി. ദേശീയ കൗൺസിൽ - സംസ്ഥാന നിർവാഹക സമിതി അംഗമെന്നതും തുണയായി.കൊല്ലം ശ്രീനാരായണ വനിതാ കോളജിൽ എ.ഐ.എസ്.എഫ് നേതാവായാണ് പൊതുരംഗത്ത് ചുവടുറപ്പിച്ചത്. പഠനം പ്രീഡിഗ്രിയോടെ അവസാനിച്ചെങ്കിലും ജനാധിപത്യത്തിന്റെ ശ്രികോവിലിലേയ്ക്കാണ് അവർ നടന്നുകയറിയത്. ഇരുപതാം വയസിൽ ഇരവിപുരത്തെ പഞ്ചായത്തംഗമായി.
പെൺകുട്ടികൾ സെക്കിൾ ചവിട്ടാൻ മടിച്ച കാലത്ത് കൊല്ലത്താകെ പാർട്ടിയെ കെട്ടിപ്പടുക്കാൻ സൈക്കിളിൽ ചുറ്റിയ വനിതയായിരുന്നു ചിഞ്ചുറാണി. അച്ഛൻ ശ്രീധരൻ കശുഅണ്ടി തൊഴിലാളികളുടെ നേതാവായിരുന്നു. സാധാരണക്കാരന്റെ വിശപ്പിന്റെ മൂല്യം മകളെ പഠിപ്പിച്ചതും അച്ഛൻ തന്നെ. ആ പാരമ്പര്യം ഇന്നും കാത്തുസൂക്ഷിക്കുന്നതാണ് ചിഞ്ചുറാണിയുടെ പ്രത്യേകത. കശുഅണ്ടി തൊഴിലാളി സമരങ്ങൾക്കും വനിതാ മുന്നേറ്റങ്ങൾക്കും എന്നും മുന്നണിപ്പോരാളിയായിരുന്നു ചിഞ്ചു
റാണി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |