തിരുവനന്തപുരം: നിയുക്ത സി.പി.എം മന്ത്രിമാരുടെ വകുപ്പുകൾ ഏതൊക്കെയെന്നതിൽ ഇന്ന് തീരുമാനമെടുക്കും. കെ.കെ.ശൈലജ ഒഴിവായതോടെ, ആരോഗ്യവകുപ്പ് ആർക്കെന്നതാണ് ഏറെ ആകാംക്ഷയുണർത്തുന്നത്. ധനകാര്യം, വ്യവസായം, തദ്ദേശസ്വയംഭരണം, സഹകരണം, ടൂറിസം എന്നീ പ്രധാന വകുപ്പുകൾ ആരെയൊക്കെ ഏല്പിക്കുമെന്നതും എല്ലാവരും ഉറ്റുനോക്കുന്നു. രാവിലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വകുപ്പുകൾ ചർച്ച ചെയ്യും.
അതേസമയം, സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളിൽ ഏകദേശ ധാരണയായി. കെ.രാജനായിരിക്കും റവന്യു വകുപ്പ്. പി.പ്രസാദിന് കൃഷി, ജി.ആർ.അനിലിന് ഭക്ഷ്യ, സിവിൽ സപ്ളൈസ്, ചിഞ്ചുറാണിക്ക് മൃഗസംരക്ഷണം വകുപ്പുകൾ നൽകാനാണ് സാദ്ധ്യത.
കേരള കോൺഗ്രസ്-എം ചോദിച്ചിരിക്കുന്നത് പൊതുമരാമത്ത്, ഉന്നത വിദ്യാഭ്യാസം, ജലസേചനം എന്നിവയിലേതെങ്കിലും ഒന്നാണ്. ജലസേചനം നിലവിൽ ജനതാദൾ-എസിന്റെ കൈവശമാണ്. ഗതാഗതം എൻ.സി.പിയിൽ നിന്നെടുക്കാൻ സാദ്ധ്യതയുണ്ട്.
കോൺഗ്രസ് വിട്ടെത്തി സി.പി.എം സ്വതന്ത്രനായി വിജയിച്ച വി. അബ്ദുറഹ്മാന് കഴിഞ്ഞതവണ കെ.ടി.ജലീൽ കൈകാര്യം ചെയ്തിരുന്ന വഖഫും ന്യൂനപക്ഷക്ഷേമവും നൽകിയേക്കും. അല്ലെങ്കിൽ ഐ.എൻ.എൽ പ്രതിനിധി അഹമ്മദ് ദേവർകോവിലിന് നൽകാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |