തൃശൂർ: വന്യമൃഗങ്ങളെ വേട്ടയാടാൻ ലൈസൻസില്ലാതെ അനധികൃതമായി നിർമ്മിച്ച തോക്ക് കൈവശം വച്ചതിന് മരോട്ടിച്ചാൽ വെട്ടുകുഴിച്ചാലിൽ തങ്കച്ചൻ എന്ന കുറുക്കൻ തങ്കച്ചന്റെ(64) ജാമ്യാപേക്ഷ തൃശൂർ ജില്ലാ വെക്കേഷൻ കോടതി ജഡ്ജ് ഉഷാ നായർ തള്ളി. കാട്ടുപന്നിയെ വേട്ടയാടിയെന്ന രഹസ്യവിവരത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയ വിവരപ്രകാരം ഒല്ലൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് വെടിമരുന്ന് നിറച്ച തോക്ക് കണ്ടെത്തിയത്.
പ്രതിയുടെ വീടിനു പിറകിലുള്ള കോഴിക്കൂട്ടിനു മുകളിൽ ആസ്ബസ്റ്റോസ് ഷീറ്റിട്ട് മൂടിയ നിലയിൽ വെടിമരുന്ന് നിറച്ച തോക്ക് കണ്ടെടുക്കുകയായിരുന്നു. തുടർന്ന് വെടിമരുന്ന് നിർവീര്യമാക്കി തോക്ക് ബന്തവസ്സിലെടുത്ത് പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. 2021 ഏപ്രിൽ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേ ദിവസം റിമാൻഡ് ചെയ്ത പ്രതി ഇപ്പോഴും ജയിലിലാണ്. മരോട്ടിച്ചാലിലെ സർക്കാർ വനമേഖലയിൽ നിന്നും വന്യമൃഗങ്ങളെ വേട്ടയാടുന്നതിനാണ് തോക്ക് സൂക്ഷിച്ചിരുന്നത് എന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |