പറവൂർ: പറവൂർ താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്രിയെന്ന അറിയിപ്പ് ഉണ്ടായതിനാൽ ഇന്നലെ ജില്ലാ ആശുപത്രിയിലെത്തിയ മുപ്പതോളം ഗർഭിണികൾക്ക് ചികിത്സ ലഭിച്ചില്ലെന്ന് പരാതി. ഇവരോട് എറണാകുളം ജനറൽ ആശുപത്രിയിൽ പോകാൻ ജില്ലാ ആശുപത്രി അധികൃതർ നിർദേശിച്ചു. അടുത്ത ദിവസങ്ങളിൽ പ്രസവത്തീയതി ഉള്ളവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നതിനാൽ ഇവർ എറണാകുളത്തേക്ക് പോകാതെ തിരിച്ചു പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് പോന്നു. സംഭവം അറിഞ്ഞ ജനപ്രതിനിധികൾ ജില്ലാ കളക്ടർ, ഡി.എം.ഒ എന്നിവരെ ബന്ധപ്പെട്ട് വിവരങ്ങൾ ധരിപ്പിച്ചു. ഉടൻ പറവൂരിലെത്തിയ ഡി.എം.ഒ ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളജ് അധികൃതരുമായി സംസാരിച്ചു. കാസ്പ് എന്ന ഇൻഷുറൻസ് കവറേജുള്ളവർക്ക് ചാലാക്കയിൽ സൗകര്യം ഒരുക്കാനും വൈപ്പിൻ പ്രദേശത്തുള്ളവരുടെ ചികിത്സ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റാനും മറ്റുള്ളവർക്കു പറവൂരിൽ തന്നെ ചികിത്സ തുടരാനും തീരുമാനിച്ചു. കഴിഞ്ഞ ദിവസം നിയുക്ത എം.എൽ.എ വി.ഡി. സതീശൻ വിളിച്ചു ചേർത്ത താലൂക്ക് ആശുപത്രി അധികൃതരുടേയും, നഗരസഭ ഭരണാധികാരികളുടെയും യോഗത്തിലാണ് ആലുവ ജില്ലാ ആശുപത്രിയിലേക്ക് ഗൈനക്കോളജി വിഭാഗം മാറ്റാൻ തീരുമാനിച്ചത്. താലൂക്ക് ആശുപത്രിയിൽ കൊവിഡ് കിടക്കകൾ കൂട്ടുന്നതിന്റെ ഭാഗമായിരുന്നു ഇത്. എന്നാൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഇതിനു വേണ്ടിയുള്ള ക്രമീകരണങ്ങൾ നടത്തിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |