തിരുവനന്തപുരം: വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും ഉൾപ്പെടെയുള്ളവ പ്രവർത്തിക്കാതിരുന്നതോടെ ട്രിപ്പിൾലോക്ക് ഡൗണിൽ ഇന്നലെ ജില്ലയിൽ നിയന്ത്രണപ്പൂട്ട് അല്പമൊന്ന് തുറന്ന് പൊലീസ്. റോഡുകളിൽ ബാരിക്കേഡ് നിരത്തിയിരുന്നെങ്കിലും പ്രധാന ജംഗ്ഷനുകളിലൊഴികെ ആരെയും തടഞ്ഞില്ല. അവശ്യസാധങ്ങൾ വിൽക്കുന്ന കടകളും മറ്റ് സ്ഥാപനങ്ങളും അവധിയായതോടെ നിരത്തുകളിലേക്ക് എത്തിയവരുടെ എണ്ണം കുറവായിരുന്നു. ഇതോടെ പരിശോധനയ്‌ക്കും പൊലീസ് അല്പം ഇളവ് നൽകിയിരുന്നു. മെഡിക്കൽ സ്റ്റോറുകളും ഹോട്ടലുകളിലെ പാഴ്സൽ സർവീസുമാണ് ആകെ പ്രവർത്തിച്ചത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കൊവിഡ് നിയമലംഘനങ്ങളുടെ കേസുകളും ഇന്നലെ കുറവായിരുന്നു. ആദ്യ ദിവസം നഗരത്തിലേക്കും ജില്ലയിലേക്കുമുള്ള പ്രവേശന കേന്ദ്രങ്ങളിൽ വലിയ തിരക്കാണുണ്ടായിരുന്നത്. നഗരത്തിലും ഗ്രാമങ്ങളിലും കൂടുതൽ ഇടറോഡുകൾ പൊലീസ് അടച്ചുപൂട്ടി. ബാരിക്കേഡില്ലാത്തതിനാൽ കാർബോർഡ് പെട്ടികളും മരക്കൊമ്പുകളും കല്ലുകളും ഉപയോഗിച്ച് വരെ റോഡുകൾ അടയ്ക്കുന്നുണ്ട്. എന്നാൽ പലപ്പോഴും ഈ തടസങ്ങൾ മാറ്റി പലരും റോഡുകളിലെത്തുന്നുണ്ടെന്ന് പൊലീസ് പറയുന്നു. അതേസമയം അതിർത്തി വഴിയുള്ള യാത്രയ്ക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കേരള തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെ നിയന്ത്രണങ്ങൾ വിലയിരുത്താൻ കളക്ടർ നവ്ജ്യോത് ഖോസ ഇന്നലെ ഇഞ്ചിവിള ചെക്ക്‌പോസ്റ്റ് സന്ദർശിച്ചു. നിലവിൽ കാെവിഡ് ജാഗ്രതാ പോർട്ടലിലൂടെ ലഭിക്കുന്ന യാത്രാപാസ് ഉള്ളവരെ മാത്രമാണ് അതിർത്തി കടക്കാൻ അനുവദിക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 40ഓളം കേസുകൾ രജിസ്റ്റർ ചെയ്തു. 45വാഹനങ്ങൾ പിടിച്ചെടുത്തു. 132പേർക്ക് പിഴ ചുമത്തി. സിറ്റിയിൽ 365 കേസുകൾ രജിസ്റ്റർ ചെയ്‌തു.18പേർ അറസ്റ്റിലായി.13 വാഹനങ്ങൾ പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |