തിരുവനന്തപുരം: പ്രാഥമിക കൃത്യം നിർവഹിക്കാനോ ഭക്ഷണം പാകം ചെയ്യാനോ സൗകര്യമില്ല, മഴയെത്തിയാൽ നേരെയൊന്ന് തല ചായ്‌ക്കാൻ പോലുമാകില്ല. ക്യാമ്പിന്റെ ചിലയിടങ്ങളിൽ വലിയ ചോർച്ചയാണ്. വലിയതുറയിലെ ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികൾ പറയുന്നു. വലിയതുറയിലെ തുറമുഖ വകുപ്പ് ഗോഡൗണിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ദുരിത ബാധിതർക്ക് പറയാനുള്ളത് നിരവധി പരാതികളുടെ കണക്കുകളാണ്. താമസിച്ചിരുന്ന വീടുകൾ കടലെടുക്കുമെന്നായപ്പോഴാണ് നൂറോളം പേർ വീടുകൾ ഉപേക്ഷിച്ച് ഗോഡൗണിലെയും ഫിഷറീസ് സ്‌കൂളിലെയും ക്യാമ്പുകളിലെത്തിയത്. കൂടുതൽപേർ എത്തിയതോടെ ഇവിടത്തെ സൗകര്യങ്ങളെല്ലാം പരിമിതമായി. ഇവിടെ മാത്രമല്ല പൂന്തുറ, വെട്ടുകാട് പ്രദേശങ്ങളിലും ക്യാമ്പുകളുടെ സ്ഥിതിയും ഇതുതന്നെയെന്നാണ് അന്തേവാസികൾ പറയുന്നത്. ഇ - ടോയ്ലെറ്റുകൾ എത്തിക്കണമെന്ന് നഗരസഭയോട് ആവശ്യമുന്നയിച്ചിരുന്നെങ്കിലും ഇതുവരെയും ഒന്നും നടപ്പായിട്ടില്ല. ക്യാമ്പ് സ്ഥിതിചെയ്യുന്ന പ്രദേശത്തെ കൗൺസിലർപോലും തിരിഞ്ഞുനോക്കിയില്ലെന്ന് അന്തേവാസികൾ ആക്ഷേപം ഉന്നയിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളുടെ ചുമതല റവന്യു വകുപ്പിനെന്നാണ് നഗരസഭയുടെ വിശദീകരണം. പൂന്തുറ സെന്റ്തോമസ് സ്‌കൂളിന്റെ പ്രവർത്തനവും സ്പോൺസർമാരിൽ നിന്ന് ഫണ്ട് സ്വരൂപിച്ചായിരുന്നു. ഇവിടെ സാമൂഹിക അടുക്കള പ്രവർത്തിപ്പിക്കാൻ നഗരസഭയോട് ആവശ്യപ്പെട്ടതായി റവന്യു വകുപ്പ് അധികൃതർ അറിയിച്ചു. ഇതിനിടെ മഴക്കെടുതി പ്രദേശത്തെ ജലവിതരണത്തെയും കാര്യമായി ബാധിച്ചു. ശംഖുംമുഖം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കടലേറ്റം രൂക്ഷമായി. ജല അതോറിട്ടിയുടെ പൈപ്പുകൾ തകർന്നതോടെ കുടിവെള്ളവിതരണം തടസപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |