കണ്ണൂർ: കൊവിഡിന്റെ രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായി സ്‌കൂൾ വ്യാപാര, വ്യവസായ മേഖലകൾ. ജൂൺ ഒന്നിന് സ്‌കൂൾ തുറക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചതോടെ തുടർച്ചയായി രണ്ടാം വർഷമാണ് സംസ്ഥാനത്തെ സ്‌കൂൾ സീസൺ കച്ചവടം ഇല്ലാതാകുന്നത്. ഓണം, പെരുന്നാൾ, വിഷു സീസൺ പോലെ മികച്ച ലാഭമാണ് സ്‌കൂൾ തുറക്കുന്ന സീസണിലും വ്യാപാരികൾക്ക് ലഭിക്കാറ്.
ഉൾപ്രദേശങ്ങളിലെ കടകളിൽ പോലും 2500-3000 രൂപ വിലവരുന്ന സ്‌കൈ ബാഗുകൾ ഉൾപ്പെടെ സ്‌കൂൾ സീസണിൽ നന്നായി വിറ്റുപോകും. അസംഘടിത മേഖലയിൽ നിന്ന് വരുന്ന നോട്ട് ബുക്കുകൾക്കൊപ്പം ഐ.ടി.സി കമ്പനിയുടെ ക്ലാസ്‌മേറ്റ്, കാമലിൻ തുടങ്ങിയ കമ്പനികളുടെ ബ്രാൻഡഡ് നോട്ടുബുക്കുകൾക്കും ആവശ്യക്കാരേറെയായിരുന്നു. കുട്ടികൾക്ക് വേണ്ടി രണ്ട് ജോഡി പാദരക്ഷകൾ രക്ഷിതാക്കൾ വാങ്ങും. വാട്ടർബോട്ടിൽ, പൗച്ച് തുടങ്ങിയ ഉത്പന്നങ്ങളും മക്കളുടെ അഭിരുചിയറിഞ്ഞ് വാങ്ങികൊടുക്കും. ക്ലാസുകൾ ഓൺലൈനിലായതോടെ നോട്ട് ബുക്ക് മുതൽ കുട വരെയുള്ളവയുടെ വിൽപ്പന കുത്തനെ ഇടിയുകയാണ്.
കൊവിഡിന്റെ അതിതീവ്രമായ വ്യാപനം മുന്നിൽ കണ്ട് ഇത്തവണ വ്യാപാരികൾ പുതിയ ഉത്പന്നങ്ങൾ എടുക്കാത്തതിനാൽ നഷ്ടം കുറവാണ്. എന്നാൽ സ്‌കൂൾ സീസണിൽ വ്യാപാരം നടത്തി ഉപജീവന മാർഗം കണ്ടെത്തുന്ന ആയിരങ്ങൾക്കാണ് തിരിച്ചടിയായത്. ഡയറക്ടറേറ്റ് ഒഫ് ജനറൽ എജ്യൂക്കേഷൻ നൽകുന്ന കണക്ക് പ്രകാരം ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിൽ 33.27 ലക്ഷം കുട്ടികളാണ് 2019-20 വർഷത്തിൽ പഠിച്ചത്. സർക്കാർ, എയ്ഡഡ് സ്‌കൂൾ വിദ്യാർത്ഥികളുടെ മാത്രം കണക്കാണിത്. അൺഎയ്ഡഡ് സ്‌കൂൾ വിദ്യാർത്ഥികളും കോളേജ് വിദ്യാർത്ഥികളും കൂടിയാകുമ്പോൾ എണ്ണം ഇതിലും കൂടും.
വിദ്യാർത്ഥികളുടെ ഈ വലിയ വിപണിയാണ് ഇത്തവണയും കൈവിട്ടുപോയത്. കൈത്തറി തൊഴിലാളികളും തയ്യൽക്കാരും സ്‌കൂൾ തുറക്കാത്തതിനാൽ കഷ്ടത്തിലാണ്.
വിപണി കൈവിട്ടത് 45 ലക്ഷം സ്‌കൂൾ ബാഗ്
തൃശൂർ കേന്ദ്രമായുള്ള ബാഗിധാരി എന്ന എൻ.ജി.ഒയുടെ 2019ലെ കണക്കനുസരിച്ച് 45 ലക്ഷം പ്ലാസ്റ്റിക് സ്‌കൂൾ ബാഗുകളാണ് ആ വർഷം കേരളത്തിൽ വിറ്റത്. ബാഗൊന്നിന് ശരാശരി 400 രൂപ കണക്കാക്കിയാൽ ഏറ്റവും ചുരുങ്ങിയത് 180 കോടിയുടെ സ്‌കൂൾ ബാഗ് വ്യാപാരമാണ് നടന്നത്. ഈ വിൽപ്പനയാണ് ഇപ്പോൾ ഇല്ലാതെയായത്. സ്‌കൂൾ തുറക്കുമ്പോൾ വിൽപ്പനയിൽ മുന്നിൽ നിന്നിരുന്ന ഷൂസ് ഇപ്പോൾ കടകളിൽ കെട്ടിക്കിടക്കുകയാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 115 പാദരക്ഷാ നിർമ്മാണ യൂണിറ്റുകളാണ് സ്‌കൂൾ തുറക്കാത്തത് കാരണം പ്രതിസന്ധിയിലായത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |