ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് ബ്രൈറ്റൺ ആൻഡ് ഹോവ്
ബ്രൈറ്റന്റെ വിജയം രണ്ടുഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം,സിറ്റി ബ്രൈറ്റനോട് തോൽക്കുന്നത് ആദ്യം
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് കിരീടം ഉറപ്പാക്കിക്കഴിഞ്ഞ മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച് 17–ാം സ്ഥാനത്തുണ്ടായിരുന്ന ബ്രൈറ്റൺ ആൻഡ് ഹോവ്. ആവേശപ്പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്രൈറ്റന്റെ ജയം. 49-ാം മിനിട്ടുവരെ രണ്ടുഗോളുകൾക്ക് മുന്നിട്ടുനിന്നിരുന്ന സിറ്റിയെ 26 മിനിട്ടിനിടെ മൂന്നുഗോളുകൾ നേടിയാണ് ബ്രൈറ്റൺ അട്ടിമറിച്ചത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ബ്രൈറ്റന്റെ ആദ്യ ജയമാണിത്.
ബ്രൈറ്റന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾക്ക് ലീഡെടുത്ത മാഞ്ചസ്റ്റർ സിറ്റി വിജയമുറപ്പെന്നുകരുതി ആലസ്യത്തിലേക്ക് വീഴവേ ആമയും മുയലും കഥയെ അനുസ്മരിപ്പിച്ച കുതിപ്പിലൂടെ ബ്രൈറ്റൺ താരങ്ങൾ ചരിത്രം മാറ്റിയെഴുതുകയായിരുന്നു. രണ്ടാം മിനിട്ടിൽ തന്നെ ഇക്കേ ഗുണ്ടോഗൻ നേടിയ ഗോളിന് മാഞ്ചസ്റ്റർ സിറ്റി മുന്നിലെത്തിയിരുന്നു. 10–ാം മിനിട്ടിൽ ഡിഫൻഡർ യാവോ കാൻസലോ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതിനാൽ 10 പേരുമായാണ് സിറ്റി തുടർന്നുകളിച്ചത്. 48–ാം മിനിട്ടിൽ ഒറ്റയാൻ മുന്നേറ്റത്തിലൂടെ ഫിൽ ഫോഡൻ നേടിയ ഗോൾ സിറ്റിയുടെ ലീഡ് വർധിപ്പിച്ചു. പക്ഷേ, ബ്രൈറ്റന്റെ സ്വപ്നതുല്യമായ തിരിച്ചുവരവിൽ സിറ്റി വീണുപോയി.
50–ാം മിനിട്ടിൽ ലിയാൻഡ്രോ ട്രൊസാർഡ് നേടിയ ഗോളിലൂടെയാണ് ബ്രൈറ്റൻ തിരിച്ചടി തുടങ്ങിയത്. റൊഡ്രിയുടെ ഒരു മിസ് പാസ് പിടിച്ചെടുത്ത് കുതിച്ചുപാഞ്ഞ ട്രൊസാർഡ് സിറ്റി പ്രതിരോധത്തെ നിഷ്പ്രഭമാക്കി വലകുലുക്കുകയായിരുന്നു. 72–ാം മിനിട്ടിൽ ആദം വെബ്സ്റ്ററിന്റെ തകർപ്പനൊരു ഹെഡർ ഗോളിലൂടെ അവർ സമനില പിടിച്ചു. ഒടുവിൽ 76–ാം മിനിട്ടിൽ ഡാൻ ബേൺ നേടിയ ഗോളിലൂടെ വിജയവും പിടിച്ചെടുത്തു.
മേയ് 29ന് യുവേഫ ചാമ്പൻസ് ലീഗ് ഫൈനലിൽ ചെൽസിയെ നേരിടാനൊരുങ്ങുന്ന സിറ്റിക്ക് കനത്ത പ്രഹരമാണ് ബ്രൈറ്റനെതിരായ തോൽവി.
മത്സരം തുടങ്ങുമ്പോൾ 17–ാം സ്ഥാനത്തായിരുന്ന ബ്രൈറ്റൺ വിജയത്തോടെ 37 കളികളിൽനിന്ന് 41 പോയിന്റുമായി 15–ാം സ്ഥാനത്തേക്ക് കയറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |