ആലപ്പുഴ: ആരും തിരിഞ്ഞുനോക്കാനില്ലാതെ പലചരക്കു കടകളുടെയും ഔഷധക്കകളുടെയും മൂലയ്ക്കടിഞ്ഞു കിടന്നിരുന്ന കരിഞ്ജീരകം കൊവിഡിനെ കൂട്ടുപിടിച്ച് 'മുഖ്യധാര'യിലെത്തിയതോടെ എങ്ങും കിട്ടാനില്ലാത്ത അവസ്ഥ. കെട്ടകാലത്തെ പിടിവള്ളിയായി മാറിയിരിക്കുന്ന കരിഞ്ജീരകം ഒഴിച്ചുകൂടാനാവാത്ത അവസ്ഥയാണിപ്പോൾ.
കൊവിഡ് പിടിമുറുക്കിയതോടെയാണ് പ്രതിരോധ ഗണത്തിൽ ഉൾപ്പെടുന്ന കരിഞ്ജീരകത്തിന് ആവശ്യക്കാർ കൂടിയത്. കഴിഞ്ഞ ഒന്നരവർഷത്തിനിടെ ഏറ്റവും കൂടുതൽ 'ആരാധക'രെ സൃഷ്ടിച്ച ആയുർവേദ ഉത്പന്നമാണിത്. മിസോറം, അസം മേഖലകളിലും നേപ്പാളിലുമൊക്കെയാണ് കരിഞ്ജീരകം വ്യാപകമായി കൃഷിചെയ്യുന്നത്. കരിഞ്ജീരക കൃഷിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആവശ്യകതയാണിപ്പോൾ. ഒന്നര വർഷത്തിനിടെ ഇതിന്റെ മൊത്തവില ഇരട്ടിയായി. കൊവിഡ്കാലം തുടങ്ങുന്നതിന് മുമ്പ് കിലോഗ്രാമിന് 100 മുതൽ 150 രൂപ വരെ മാത്രമായിരുന്നു. ആവശ്യം കുറവായതിനാൽ വല്ലപ്പോഴും മാത്രമാണ് മാർക്കറ്റിലെത്തിയിരുന്നത്. എന്നാലിപ്പോൾ മൊത്തവില കിലോഗ്രാമിന് 275 മുതൽ 290 രൂപ വരെയാണ്. ചില്ലറവിപണിയിലെത്തുമ്പോൾ 350-400 രൂപ വരെയാകുന്നു
. ചില്ലറ വിപണയിൽ തോന്നുന്ന പോലെ വില ഈടാക്കുന്നുമുണ്ട്. കൊവിഡിനെ പ്രതിരോധിക്കാൻ കരിഞ്ജീരകം ഉൾപ്പെടുന്ന ഔഷധക്കൂട്ടിന് സാമൂഹിക മാദ്ധ്യമങ്ങളിൽ വലിയ പ്രചാരണം ലഭിച്ചിരുന്നു. ഇതാണ് ഡിമാൻഡ് കൂട്ടിയത്. കരിഞ്ജീരകം കൈയിലിട്ട് തിരുമ്മി മൂക്കിൽ മണത്ത് മൂക്കടപ്പ് മാറ്റുന്ന രീതി പഴമക്കാർ പിന്തുടർന്നിരുന്നു. കാലക്രമേണ കരിഞ്ജീരകത്തെ എല്ലാവരും മറന്നു. മിസോറാമിൽ നിന്ന് നേരിട്ടാണ് കേരളത്തിലേക്ക് ചരക്കെത്തുന്നത്. കൊൽക്കത്തയിൽ നിന്ന് സംസ്കരിച്ച കരിഞ്ജീരകവും വരുന്നുണ്ട്. കർഷകരിൽ നിന്ന് നേരിട്ട് വാങ്ങുമ്പോൾ ശുദ്ധീകരിച്ചു കിട്ടില്ല. അതുകൊണ്ട് ശുദ്ധീകരിച്ച കരിഞ്ജീരകം തേടിപ്പിടിക്കുകയാണ് കച്ചവടക്കാർ. പ്രതിരോധ ശേഷിക്ക് വേണ്ടി വെള്ളത്തിൽ തിളപ്പിച്ചും തേൻ ചേർത്തുമെല്ലാം കരിഞ്ജീരകം ഉപയോഗിക്കാം.
.....................................
ഗുണങ്ങളുടെ കലവറ
കൊവിഡ് കാലത്ത് ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് കരിഞ്ജീരകം. ടോൺസിൽ, തൊണ്ടവീക്കം എന്നിവയ്ക്കൊപ്പമുള്ള അസുഖങ്ങൾക്കും കരിഞ്ജീരകം ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അടിസ്ഥാനപരമായി ഇത് തൊണ്ടയിലെ വൈറസ് ബാധയ്ക്ക് ശമനം നല്കും. വറുത്തു പൊടിച്ചു ചെറുതായി ചതച്ചെടുക്കണം. കരിഞ്ജീരകത്തിനു അപാരമായ ആരോഗ്യ ഗുണങ്ങളുണ്ട്.
........................................
പ്രമേഹം, കൊളസ്ട്രോൾ, മുടികൊഴിച്ചിൽ, ചർമ്മസൗന്ദര്യം, പ്രതിരോധശേഷി തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് പഴമക്കാർ കരിഞ്ചീരകം വാങ്ങിയിരുന്നു. പുതു തലമുറയ്ക്ക് ഇവ അടുത്തറിയാൻ കൊവിഡ് വേണ്ടി വന്നു. എല്ലാ ദിവസവും കരിഞ്ചീരകം തേടി ആവശ്യക്കാരെത്തുന്നുണ്ട്
ആയുർവേദ ഷോപ്പ് ജീവനക്കാർ
...................................
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |