13 സംസ്ഥാനങ്ങളിൽ രോഗബാധ
ന്യൂഡൽഹി: രാജ്യത്ത് ആശങ്ക ശക്തമാക്കി കൊവിഡ് രോഗികളിലും രോഗമുക്തരായവരിലും 'മ്യൂക്കോമൈകോസിസ്' (ബ്ലാക്ക് ഫംഗസ്) എന്ന പൂപ്പൽബാധ വ്യാപിക്കുന്നു. മഹാരാഷ്ട്ര, കേരളം, കർണാടക, ഉത്തരാഖണ്ഡ്, തെലങ്കാന, മദ്ധ്യപ്രദേശ്, ബീഹാർ, ഗുജറാത്ത്, ഡൽഹി, അസാം, രാജസ്ഥാൻ, യു.പി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകൾ ഉയർന്നതോടെ ബ്ലാക്ക് ഫംഗസ് ബാധയെ പകർച്ചവ്യാധിയായി രാജസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചു.
100ഓളം പേരിലാണ് സംസ്ഥാനത്ത് രോഗം കണ്ടെത്തിയത്. ജയ്‌പൂരിലെ മാൻസിംഗ് ആശുപത്രിയിൽ പ്രത്യേക വാർഡ് തയ്യാറാക്കി. നൂറിലേറെ പേർക്ക് രോഗം ബാധിച്ച ഹരിയാനയും സമാനമായി പകർച്ചവ്യാധി നിയമപ്രകാരം ഉത്തരവിറക്കിയിരുന്നു.
ഡൽഹി എയിംസിൽ മാത്രം 20ലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. മാക്‌സ് ആശുപത്രിയിൽ 25 കേസുകളും ഗംഗാറാം ആശുപത്രിയിൽ 40 കേസുകളും റിപ്പോർട്ട് ചെയ്തു. മൂൽചന്ദ് ആശുപത്രിയിൽ ഒരാൾ മരിച്ചു. ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിൽ പ്രത്യേക വാർഡ് തുറന്നു. യു.പിയിൽ ലക്‌നൗ കിംഗ് ജോർജ്ജ് മെഡിക്കൽ കോളേജിൽ 50 കേസുകളുണ്ട്. നാലുപേർ മരിച്ചു.
അസാമിൽ 27കാരൻ മരിച്ചു. ഉത്തരാഖണ്ഡ് ഋഷികേശിൽ രണ്ടു പേർ മരിച്ചു. ബ്ലാക് ഫംഗസ് സംസ്ഥാനത്ത് 2,000 പേർക്ക് ബാധിച്ചിട്ടുണ്ടെന്നും 52 പേർ മരിച്ചതായും വെള്ളിയാഴ്ച മഹാരാഷ്ട്ര സർക്കാർ അറിയിച്ചിരുന്നു.
മരുന്നിന് ക്ഷാമമെന്ന് റിപ്പോർട്ട്
ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആംഫോടെറിസിൻ ബി, ലിപോസോമൽ ആംഫോടെറിസിൻ എന്നീ മരുന്നുകളുടെ ക്ഷാമം തെലങ്കാന, ഗുജറാത്ത്, ഡൽഹി, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ ഒരു വയലിന് 10,000 രൂപവരെ കരിഞ്ചന്തയിൽ ഈടാക്കുന്നതായും ആക്ഷേപമുണ്ട്. ബ്ലാക്ക് ഫംഗസ് രോഗചികിത്സയ്ക്കുള്ള
മരുന്നുകളുടെ സ്റ്റോക്ക് ഇന്ന് അറിയിക്കാൻ ഡൽഹി സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. അതിനിടെ കമ്പനികൾ മരുന്ന് ഉത്പാദനം കൂട്ടാനൊരുങ്ങുകയാണ്. വിദേശത്ത് നിന്ന് ആവശ്യമായ മരുന്ന് ഇറക്കുമതി ചെയ്യാൻ കേന്ദ്രവും ആലോചിക്കുന്നുണ്ട്.
കേസുകൾ ഉയരുന്നതിനാൽ രോഗബാധ കൈകാര്യം ചെയ്യാൻ എയിംസ് മാർഗനിർദ്ദേശങ്ങൾ തയാറാക്കിത്തുടങ്ങി. ബ്ലാക് ഫംഗസിനെതിരെ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും ഐ.സി.എം.ആറും നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |