കോഴിക്കോട് : പറമ്പിൽ ബസാറിലെ 'മമ്മാസ് ആൻഡ് പപ്പാസ് " ടെക്സ്റ്റൈൽ ഷോപ്പ് ഉദ്ഘാടനം കഴിഞ്ഞ് മൂന്നാം ദിവസം തീവെച്ചു നശിപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. താമരശ്ശേരി മഞ്ചു ചിക്കൻ സ്റ്റാൾ ഉടമ താമരശ്ശേരി രാരോത്ത് പാലയക്കോടൻ റഫീഖാണ് (45) പൊലീസ് പിടിയിലായത്.
ഏപ്രിൽ എട്ടിന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. കുരുവട്ടൂർ സ്വദേശിയുടെ പറമ്പിൽ ബസാറിലെ രണ്ടു നിലയുള്ള റെഡിമെയ്ഡ് ഷോറൂം പുലർച്ചെ എത്തിയ സംഘം തീ വെച്ച് നശിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ഒന്നര കോടിയോളം രൂപയുടെ നാശനഷ്ടം നേരിട്ടിരുന്നു. ഉടമസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചേവായൂർ പൊലീസാണ് കേസ് അന്വേഷിച്ചത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് സിറ്റി പൊലീസ് കമ്മിഷണർ എ.വി ജോർജ്ജ് സിറ്റി ക്രൈം സ്‌ക്വാഡിനെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി. ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തി വരവെ പ്രതി തമിഴ്നാട്ടിലേക്ക് മുങ്ങിയതായി വിവരം ലഭിച്ചു. നാമക്കൽ കേന്ദ്രീകരിച്ച് ക്രൈം സ്‌ക്വാഡ് നടത്തിയ രഹസ്യാന്വേഷണത്തിൽ റഫീഖ് വിദേശത്തേക്ക് കടന്നതായി രഹസ്യവിവരം ലഭിച്ചു. ഉടനെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്ത് ഒളിവിൽ കഴിഞ്ഞ റഫീഖ് ഇന്നലെ എയർ ഇന്ത്യ വിമാനത്തിൽ നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇറങ്ങിയതോടെ കുടുങ്ങി. ചേവായൂർ സ്റ്റേഷനിൽ എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
റഫീഖിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ച താമരശ്ശേരി സ്വദേശി നൗഷാദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോകാനുപയോഗിച്ച ആഡംബര കാറും കസ്റ്റഡിയിലെടുത്തിരുന്നു. മുഖ്യപ്രതിയ്ക്ക് കടയുടമയുടെ ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകളിലെ പ്രശ്‌നങ്ങളിൽ അദ്ദേഹം ഇടപ്പെട്ടതിലുള്ള വിരോധമാണ് കട നശിപ്പിക്കാൻ പ്രേരണയായത്. കടയുടമയുമായി പ്രതിയ്ക്ക് യാതൊരു സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ ബോദ്ധ്യമായിട്ടുണ്ട്.
റഫീഖ് കടയും പരിസരവും ദിവസങ്ങളോളം നിരീക്ഷിച്ച ശേഷം വളരെ ആസൂത്രിതമായാണ് കൃത്യം ചെയ്തിട്ടുള്ളതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അന്വേഷണ സംഘത്തിൽ സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, ഷാലു മുതിര പറമ്പത്ത്, ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,സഹീർ പെരുമ്മണ്ണ,സുമേഷ്, ചേവായൂർ പൊലീസ് സ്റ്റേഷനിലെ എസ്‌ഐമാരായ അജീഷ് എൻ,ജെയിംസ്.പി.എസ്, സീനിയർ സി.പി.ഒ രാജീവ് കുമാർ പാലത്ത്,സി.പി.ഒ സുമേഷ്.ടി.എം.എന്നിവരാണുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |