കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങാണെങ്കിൽ പോലും 500 പേർ പങ്കെടുക്കുന്ന വലിയ ആൾക്കൂട്ടം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി.വിദഗ്ദ്ധരുമായി ആലോചിച്ചാണ് സത്യപ്രതിജ്ഞാചടങ്ങ് നടത്താൻ മേയ് 17ന് ഉത്തരവിറക്കിയതെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ഉത്തരവിൽ മെഡിക്കൽ വിദഗ്ദ്ധരുൾപ്പെടെ ആരുടെയും റഫറൻസ് പറയുന്നില്ല. 48 മണിക്കൂർ മുമ്പുള്ള ആർ.ടി-പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ടെന്നും സാമൂഹ്യാകലമടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുമെന്നും സർക്കാർ വാദിക്കുമ്പോൾ ഇതേ വ്യവസ്ഥയിൽ ഇത്രയും പേരെ പങ്കെടുപ്പിച്ച് കല്യാണമോ സംസ്കാരച്ചടങ്ങുകളോ നടത്താൻ അനുവദിക്കുമോ?
ഭരണഘടനാപരമായ ചടങ്ങാണെങ്കിലും ഇത്രയും പേരെ അനുവദിക്കാനാവില്ല. ലോക്ക് ഡൗണിന്റെയും ട്രിപ്പിൾ ലോക്ക് ഡൗണിന്റെയും ഉദ്ദേശ്യം സർക്കാരിന് അറിയാം. 500 പേരിൽ കുറേയാളുകൾ പങ്കെടുക്കില്ലെന്നും എണ്ണം 350ന് അടുത്തായിരിക്കുമെന്നും സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി പറയുന്നു.
സത്യപ്രതിജ്ഞാ ചടങ്ങിനുവേണ്ടി നിയന്ത്രണങ്ങളിൽ ഇളവു വരുത്തരുത്. ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന വാദം അംഗീകരിക്കാനാവില്ല. ഇതിൽ പൊതുതാത്പര്യമുണ്ട്. നിയുക്ത എം.എൽ.എമാരുടെ ജീവിതപങ്കാളികളും ബന്ധുക്കളും ഉൾപ്പെടെയുള്ളവർക്ക് ചടങ്ങു വീക്ഷിക്കുന്നതിനപ്പുറം ചുമതലയൊന്നുമില്ല. കൊവിഡ് വ്യാപനവും മരണസംഖ്യയും കൂടുന്ന സാഹചര്യത്തിൽ ഇവരെ ഒഴിവാക്കേണ്ടതായിരുന്നു. വീഡിയോ കോൺഫറൻസിംഗ് മുഖേനയാണ് ഹർജി പരിഗണിച്ചത്.
എണ്ണം കുറയുമെന്ന് സർക്കാർ
പ്രതിപക്ഷത്തെ 41 എം.എൽ.എമാർ പങ്കെടുക്കില്ലെന്നും ഭരണപക്ഷത്തെ 99 പേരിൽ 21 പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നും സർക്കാർ അറിയിച്ചു. 40 ജഡ്‌ജിമാരും രണ്ട് ലോകായുക്ത ജഡ്ജിമാരും പ്രതിപക്ഷത്തെ 41 എം.എൽ.എമാരും ഇവരുടെ ജീവിതപങ്കാളികളുമടക്കം കുറഞ്ഞത് 144 പേർ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |