മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായിട്ടും ജില്ലയിൽ വാക്സിനേഷൻ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നു. 45 വയസിന് മുകളിലുള്ള 12,224 പേർക്കാണ് ഒരാഴ്ച്ചയ്ക്കിടെ വാക്‌സിൻ ലഭിച്ചത്. കേന്ദ്രത്തിൽ നിന്ന് വാക്സിൻ ലഭിക്കുന്നതിലെ ക്ഷാമമാണ് കാരണമായി ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. 45 വയസിന് മുകളിലുള്ളവരാണ് ജില്ലയിലെ കൊവിഡ് രോഗികളിൽ ഭൂരിഭാഗവും. രോഗം ഗുരുതരമാവുന്നതും മരണനിരക്കും ഇവരിലാണ് കൂടുതൽ. 11 ലക്ഷത്തോളം പേരാണ് ഈ പ്രായപരിധിയിൽ ജില്ലയിലുള്ളത്. ഇവരിൽ 4.30 ലക്ഷം പേർക്കാണ് ഇതുവരെ ഒന്നാംഡോസ് ലഭിച്ചത്. 71,172 പേർക്ക് രണ്ടാം ഡോസും. ഒരുദിവസം ആയിരത്തിൽ താഴെ പേർക്കാണ് വാക്സിൻ ലഭിക്കുന്നത്. മേയ് 13 വരെ 4,17,897 പേർക്കാണ് ഒന്നാംഡോസ് ലഭിച്ചത്. തുടർന്നുള്ള നാല് ദിവസത്തിനിടെ വാക്സിൻ നൽകിയത് 2,119 പേർക്ക് മാത്രം. ചൊവ്വാഴ്ചയാണ് ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ ലഭിച്ചത്. 10,105 പേർക്ക്. ഒറ്റദിവസത്തിനിടെ ഇത്രയും പേർക്ക് വാക്സിൻ നൽകിയതാണ് ജില്ലയുടെ വാക്‌സിനേഷൻ നിലയെ അൽപ്പമെങ്കിലും മെച്ചപ്പെടുത്തിയത്.
വാക്സിന്റെ ലഭ്യതക്കുറവ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുമ്പോൾ ലഭിക്കുന്നവ സമയബന്ധിതമായി നൽകുന്നതിലെ പിഴവും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ഇനിയും ആറ് ലക്ഷത്തോളം പേർക്ക് വാക്സിൻ ലഭിക്കാനുണ്ട്. മേയിൽ 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ പൂർത്തിയാക്കണമെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതെങ്കിലും നിലവിലെ അവസ്ഥയിൽ ജൂണിലും യാഥാർത്ഥ്യമാവില്ല. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ കാൽലക്ഷം പേർക്കാണ് പുതുതായി കൊവിഡ് ബാധിച്ചത്. ജില്ലയിലെ മിക്ക തദ്ദേശസ്ഥാപന പരിധികളിലും 30 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ട്രിപ്പിൾ ലോക്ക്ഡൗണുമായി നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടും പ്രതിദിനരോഗികളുടെ എണ്ണത്തിൽ വലിയ കുറവില്ല. ഭൂരിഭാഗം പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ.
രണ്ടാംഡോസ് കിട്ടാനില്ല
രണ്ടാംഡോസിനുള്ള സമയപരിധി കഴിഞ്ഞവർ വാക്സിനേഷനുള്ള അറിയിപ്പും കാത്തിരിക്കുകയാണ്. ഒരാഴ്ച്ചയ്ക്കിടെ 2,268 പേർക്കാണ് വാക്സിൻ ലഭിച്ചത്. ദിവസം ശരാശരി 300 പേർക്ക്. കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് വാക്സിനേഷൻ ദിവസം തിരഞ്ഞെടുക്കാൻ കഴിയുന്നില്ല. മിക്ക ദിവസങ്ങളിലും ബുക്ക്ഡ് എന്ന സന്ദേശമാണ് കാണാനാവുക. 117 വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും മിക്കതും നോക്കുകുത്തിയായ അവസ്ഥയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |