മുഴുവനും വാങ്ങണേൽ മൂന്നുതവണയെത്തണം
കൊല്ലം: കൊവിഡ് കാലത്ത് ഒരു മാസത്തെ റേഷൻ പൂണമായും വാങ്ങിയെടുക്കാൻ കാർഡുടമകൾ മൂന്നിലധികം തവണ റേഷൻ കടകളിൽ കയറിയിറങ്ങുന്നു. കാർഡ് വിഹിതത്തിന് അനുസരിച്ചുള്ള പലചരക്കുകൾ എത്തിക്കുന്നതിലുള്ള കാലതാമസമാണ് ജനത്തെ ഓടിക്കുന്നത്.
പ്രതിമാസ കണക്കുകൾ തൊട്ടടുത്ത മാസം 5നുള്ളിൽ ലൈസൻസികൾ നൽകുന്നുണ്ടെങ്കിലും സ്റ്റോക്കെത്താൻ പിന്നെയും ഒരാഴ്ച കൂടി വൈകും. എത്തിയാലും എല്ലാ ഇനങ്ങളും കാണില്ല. പിന്നീട് പല തവണകളായാണ് ഇവ എത്തുന്നത്. എന്നാൽ ആദ്യ ആഴ്ചയിൽ തന്നെ റേഷൻ വിഹിതം വാങ്ങാൻ നിർദ്ദേശിച്ച് കാർഡുടമകൾക്ക് എസ്.എം.എസ് സന്ദേശം ലഭിക്കും. കാർഡുടമകൾ കടയിലെത്തുമ്പോഴാണ് പലതും കിട്ടാനില്ലെന്ന വിവരം അറിയുന്നത്. ഇത് പലപ്പോഴും തർക്കങ്ങൾക്കും ഇടയാക്കുന്നുണ്ട്.
നെഗറ്റീവ് ബില്ലിംഗ് പിൻവലിച്ചത് തിരിച്ചടി
വിവിധ കാർഡ് ഉടമകൾക്കായി അനുവദിക്കുന്ന ഭക്ഷ്യവസ്തുക്കൾ മറ്റ് വിഭാഗങ്ങളിലുള്ളവർക്ക് നൽകാൻ കഴിയുന്ന രീതിയാണ് നെഗറ്റീവ് ബില്ലിംഗ്. സ്റ്റോക്കെത്തുന്ന മുറയ്ക്ക് നെഗറ്റീവ് ബില്ലിംഗിൽ കുറവ് വരും. ഇപ്പോഴിത് പിൻവലിച്ചതോടെ അതാത് വിഭാഗത്തിലുള്ളവർക്ക് അനുവദിച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കൾ വാങ്ങിയില്ലെങ്കിൽ മറ്റുള്ളവർക്ക് നൽകാനാവില്ല. സ്റ്റോക്കുണ്ടെങ്കിലും മറ്റ് വിഭാഗത്തിലുള്ള കാർഡുടമകൾക്ക് റേഷൻ വിതരണം ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.
സ്റ്റോക്കെത്തും തോന്നുംപടി
1. മിക്ക കടകളിലും ആദ്യയാഴ്ച അരിയെത്തും
2. പഞ്ചസാര, ആട്ട, പച്ചരി എത്തുന്നത് പല തവണകളായി
3. പലപ്പോഴും കൃത്യമായ അളവിൽ ലഭിക്കാറില്ല
4. സന്ദേശം ലഭിക്കുന്ന ഉപഭോക്താക്കൾ ആദ്യ ആഴ്ച കടകളിലെത്തും
5. റേഷൻ വിഹിതത്തിലെ എല്ലാ ഇനങ്ങളും ലഭിക്കില്ല
കിറ്റ് പ്രതിഫലം ലഭിച്ചില്ല
സൗജന്യ കിറ്റ് വിതരണത്തിന്റെ പ്രതിഫലം റേഷൻ വ്യാപാരികൾക്ക് നൽകുന്നതിലും വിമുഖത തുടരുകയാണ്. ഒരു കിറ്റിന് 5 രൂപ നിരക്കിലാണ് സർക്കാർ നിശ്ചയിച്ച പ്രതിഫലം. ആദ്യ രണ്ടുമാസത്തെ പ്രതിഫലം നൽകിയെങ്കിലും കഴിഞ്ഞ ഏഴുമാസത്തെ പ്രതിഫല തുക ഇതുവരെ നൽകിയിട്ടില്ല.
"
ഒന്നിലധികം തവണ ഉപഭോക്താക്കൾ കടകളിലെത്തുന്നത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണം. കൊവിഡ് പ്രതിസന്ധി കാലത്ത് 500 കാർഡുകളുള്ള കടകളിൽ 1500 പേരുമായി സമ്പർക്കമുണ്ടാകുന്ന അവസ്ഥയാണുള്ളത്.
വിപിൻ മോഹൻ, ജില്ലാ ജോ. സെക്രട്ടറി
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |